വാഷിംഗ്‌ടൺ: ട്രംപ് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന ബോർഡ് ഓഫ് പീസിൽ ചേരില്ലന്നറിയിച്ച് വത്തിക്കാൻ ഉന്നത നയതന്ത്ര ഉദ്യോഗസ്ഥനായ കർദിനാൾ പിയട്രോ പരോളിൻ. പ്രതിസന്ധി ഘട്ടങ്ങൾ ഐക്യ രാഷ്ട്രസഭ കൈകാര്യം ചെയ്യണമെന്നും അദ്ദേഹം ഇന്നലെ ( ഫെബ്രുവരി 17 ) പറഞ്ഞു.
‘ബോർഡിന്റെ പ്രത്യേക സ്വഭാവം കാരണം വത്തിക്കാൻ ബോർഡിൽ ചേരില്ല’ പരോളിൻ പറഞ്ഞു.
ബോർഡ് ഓഫ് പീസ് ഐക്യ രാഷ്ട്രസഭയ്ക്ക് മുകളിൽ വരുന്നതും തങ്ങളുടെ ആശങ്കയാന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോക രാജ്യങ്ങൾക്കുമുകളിൽ ട്രംപിനുള്ള ആധിപത്യം കൊളോണിയൽ ഘടന പുനസ്ഥാപിക്കലാണെന്ന് ബോർഡിനെ വിമർശിച്ചുകൊണ്ട് വിദഗ്‌ദ്ധർ അഭിപ്രായപ്പെട്ടിരുന്നു.
ഗസയിൽ സമാധാനം പുനസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ബോർഡിൽ ഫലസ്തീനെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് കാരണമായിരുന്നു.
അതേസമയം ഗസയിൽ പ്രഖ്യാപിക്കപ്പെട്ട വെടിനിർത്തൽ പലപ്പോഴായി ലംഘിക്കപ്പെട്ടിരുന്നു.
ഗാസയുടെ പുനരുദ്ധാരണത്തെക്കുറിച്ച് ചർച്ചചെയ്യുന്നതിനുവേണ്ടി ബോർഡിന്റെ ആദ്യയോഗം വ്യാഴാഴ്ച നടക്കും.
പോപ്പ് ലിയോ ഗസയിലെ സാഹചര്യങ്ങളെ അപലപിച്ചിരുന്നു.
കഴിഞ്ഞമാസം പോപ്പ് ലിയോയെ ട്രംപ് ബോർഡ് ഓഫ് പീസിലേക്ക് ക്ഷണിച്ചിരുന്നു.
1.4 ബില്യൺ കാത്തോലിക് വിശ്വാസികളുടെ നേതാവായ പോപ്പ് അപൂർവമായാണ് അന്താരാഷ്ട്ര സംഘടനകളിൽ അംഗത്വം എടുക്കാറുള്ളത്. ഐക്യരാഷ്ട്ര സഭയിൽ പോപ്പിന് അംഗത്വമുണ്ട്.
ഇറ്റലിയും യൂറോപ്യൻ യൂണിയനും ബോർഡിൽ ചേരാത്തതിനാൽ അവരുടെ പ്രതിനിധികൾ യോഗത്തിൽ നിരീക്ഷകരായി പങ്കെടുക്കുമെന്ന് അറിയിച്ചു.
ഇന്ത്യ ഇതുവരെയും ബോർഡ് ഓഫ് പീസിൽ അംഗത്വം എടുത്തിട്ടില്ല.
Content Highlight: Vatican declines to join Donald Trump’s ‘Board of Peace’ initiative