| Monday, 18th May 2026, 9:17 pm

സത്യപ്രതിജ്ഞാ വേദിയിലെ വന്ദേമാതരം; യു.ഡി.എഫിനെ പ്രശംസിച്ച് ആർ.എസ്.എസ് മുഖമാസിക

മുഹമ്മദ് നബീല്‍

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രിയും മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത വേദിയിൽ വന്ദേമാതരം ആലപിച്ചതിന് പ്രശംസയുമായി ആർ.എസ്.എസ് മുഖമാസിക ഓർഗനൈസർ.

കേരളം ഇന്ത്യയ്ക്ക് പുറത്തല്ല എന്ന് തെളിയിച്ചിരിക്കുന്നു, ഇത് പുതിയ ഇന്ത്യയാണ് നരേന്ദ്ര മോദിയുടെ ഇന്ത്യ എന്നിങ്ങനെ പോകുന്നു ഓർഗനൈസറുടെ പ്രശംസ. ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പികളുമായാണ് ഓർഗനൈസർ വാർത്ത റിപ്പോർട്ട് ചെയ്യ്തത്.

‘ആത്മവിശ്വാസമുള്ള ദേശീയതയ്ക്ക് മുന്നിൽ പഴയ വ്യവസ്ഥകളൊക്കെ തകരുന്നു’ എന്നിങ്ങനെയുള്ള ആർ.എസ്.എസ് പ്രവർത്തകരുടെ പ്രശംസനകളാണ് വർത്തയിലുള്ളത്.

അതേസമയം വന്ദേമാതരം ആലപിച്ചസമയത്ത് മുസ്‌ലിം ലീഗ് നേതാക്കൾ അസ്വസ്ഥരായിരുന്നെന്നും ഓർഗനൈസർ പറയുന്നുണ്ട്. വന്ദേമാതരം നിർബന്ധമാക്കുന്നതിനെതിരെ നിലപാട് സ്വീകരിച്ച രാഹുൽ ഗാന്ധിപോലും ദേശീയ ഗീതം മുഴുവൻ കേൾക്കാൻ നിർബന്ധിതനായെന്നും ഓർഗനൈസർ പറഞ്ഞു.

തമിഴ്നാട് സത്യപ്രതിജ്ഞാ വേളയിൽ ദേശീയഗീതം ആലപിച്ചതിനെ കുറിച്ചും വാർത്തയിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം മുഴുവനായി ചൊല്ലിയതിനെതിരെ വിമർശനവുമായി മുൻ മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തിയിരുന്നു. ഔദ്യോഗികമായി പൊതുവെ അംഗീകരിക്കുകയും ആലപിക്കപ്പെടുകയും ചെയ്തിരിക്കുന്നത് വന്ദേമാതരത്തിൻ്റെ ആദ്യ രണ്ടു ഈരടികളാണെന്നും തുടർന്ന് വരുന്ന ചില ഭാഗങ്ങൾ ചരിത്രപരമായി വിവാദങ്ങൾക്ക് ഇടയാക്കിയതും ആശങ്ക ഉയർത്തിയതുമാണെന്നും റിയാസ് ഫേസ്ബുക്കിൽ പ്രതികരിച്ചു.

നിലവിൽ വന്ദേമാതരം ആലപിക്കണമെന്ന കേന്ദ്ര സർക്കാർ നിർദേശം സംസ്ഥാനങ്ങൾക്ക് ഒരു ഉപദേശം മാത്രമാണെന്നും, അത് നിർബന്ധിതമല്ലെന്നും അനുസരിക്കാത്തതിന് യാതൊരു ശിക്ഷാനടപടിയും ഇല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ തമിഴ്‌നാട്ടിലെ വിജയ് മന്ത്രിസഭ അധികാരമേൽക്കുമ്പോഴും തമിഴ് സംസ്ഥാന ഗാനമായ തമിഴ് തായ്വാഴ്ത്തിനേക്കാൾ വന്ദേമാതരത്തിന് പ്രാധാന്യം നൽകിയതിൽ വലിയ വിമർശനവും ഉയർന്നിരുന്നു.

Content Highlight: Vande Mataram at the swearing-in ceremony; RSS magazine praises UDF

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more