| Thursday, 23rd July 2026, 10:37 pm

ധോണിക്ക് വേണ്ടിവന്നത് 66, സഞ്ജുവിന് 13; നാലാം ഇന്നിങ്‌സില്‍ വരവറിയിച്ച് വൈഭവ്

സുദേവ് എ

സിംബാബ്‌വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. ഹരാരേ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സാണ് നേടിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 40 പന്തുകളും ഏഴ് വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യം അനായാസമായി മറികടന്നു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുടെ കീഴിലുള്ള ഇന്ത്യയുടെ ആദ്യ വിജയമാണിത്.

യുവതാരം വൈഭവ് സൂര്യവംശിയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വിജയിച്ചു കയറിയത്. 19 പന്തുകളില്‍ നിന്നും 50 റണ്‍സ് നേടിയാണ് വൈഭവ് തിളങ്ങിയത്. നാല് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്‌സ്. ഇന്ത്യക്ക് വേണ്ടിയുള്ള താരത്തിന്റെ ആദ്യ ഫിഫ്റ്റിയായിരുന്നു ഇത്.

ടി-20യില്‍ ഇന്ത്യക്ക് വേണ്ടി അര്‍ധ സെഞ്ച്വറി നേടുന്ന 33ാം താരമാണ് വൈഭവ്. തന്റെ നാലാം ഇന്നിങ്സിലാണ് വൈഭവ് ഫിഫ്റ്റി നേടിയത്. വിരേന്ദര്‍ സെവാഗ്, കെ.എല്‍ രാഹുല്‍, ശിവം ദുബെ, കേദാര്‍ ജാദവ് എന്നിവരും നാലാം ഇന്നിങ്സിലാണ് ആദ്യ 50+ സ്‌കോര്‍ നേടിയത്.

മലയാളി താരം സഞ്ജു സാംസണ്‍ 13ാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ ഇന്ത്യന്‍ ഇതിഹാസ നായകന്റെ ആദ്യ ഫിഫ്റ്റി 68ാം ഇന്നിങ്സിലുമായിരുന്നു. റോബിന്‍ ഉത്തപ്പ, രോഹിത് ശര്‍മ, അജിന്‍ക്യ രഹാനെ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ തങ്ങളുടെ ആദ്യ ഇന്നിങ്‌സില്‍ തന്നെ ഫിഫ്റ്റി കടന്നവരാണ്.

ടി-20യില്‍ ആദ്യ 50+ റണ്‍സ് നേടിയ ഇന്ത്യന്‍ താരം, ആദ്യ ഫിഫ്റ്റിക്കായി എടുത്ത ഇന്നിങ്സുകളുടെ എണ്ണം

റോബിന്‍ ഉത്തപ്പ-1

രോഹിത് ശര്‍മ-1

അജിന്‍ക്യ രഹാനെ-1

സൂര്യകുമാര്‍ യാദവ്-1

ഇഷാന്‍ കിഷന്‍-1

ഗൗതം ഗംഭീര്‍-2

മന്‍ന്ദീപ് സിങ്-2

യശ്വസി ജെയ്സ്വാള്‍-2

തിലക് വര്‍മ-2

അഭിഷേക് ശര്‍മ-2

നിതീഷ് കുമാര്‍ റെഡ്ഢി-2

യുവരാജ് സിങ്-3

സുരേഷ് റെയ്‌ന-3

ദീപക് ഹൂഡ-3

വിരേന്ദര്‍ സെവാഗ്-4

കെ.എല്‍ രാഹുല്‍-4

ശിവം ദുബെ-4

കേദാര്‍ ജാദവ്-4

വൈഭവ് സൂര്യവംശി-4

ഋതുരാജ് ഗെയ്ക്വാദ്-6

ശുഭ്മന്‍ ഗില്‍-6

മനീഷ് പാണ്ഡ്യ-7

റിഷബ് പന്ത്-7

റിങ്കു സിങ്-7

വിരാട് കോഹ്ലി-8

ശ്രേയസ് അയ്യര്‍-10

ശിഖര്‍ ധവാന്‍-13

സഞ്ജു സാംസണ്‍-13

വാഷിങ്ങ്ടണ്‍ സുന്ദര്‍-13

അക്‌സര്‍ പട്ടേല്‍-24

ദിനേശ് കാര്‍ത്തിക്-29

ഹര്‍ദിക് പാണ്ഡ്യ-43

എം.എസ് ധോണി-66

വൈഭവിന് പുറമെ ഇന്ത്യക്കായി വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍ 24 പന്തില്‍ മൂന്ന് ഫോറുകളും രണ്ട് സിക്‌സുകളും അടക്കം 35 റണ്‍സും ക്യാപ്റ്റന്‍ അയ്യര്‍ 28 റണ്‍സും നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ ഇന്ത്യക്കായി മായങ്ക് യാദവ്, പ്രിന്‍സ് യാദവ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും ശിവം ദുബെ, രവി ബിഷ്ണോയ് എന്നിവര്‍ ഓരോ വീതം വിക്കറ്റുകളും സ്വന്തമാക്കിയപ്പോള്‍ സിംബാബ്വേ ബാറ്റിങ് നിര തകരുകയായിരുന്നു.

അതേസമയം ആദ്യ മത്സരത്തിലെ വിജയത്തോടെ മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യര്‍ക്കും സംഘത്തിനും സാധിച്ചു. ജൂലൈ 25നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. ഹരാരേ സ്പോര്‍ട്സ് ക്ലബ്ബ് തന്നെയാണ് വേദി.

Content Highlight: Vaibhav Suryavanshi scored his first fifty in International T20

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more