| Saturday, 9th May 2026, 10:37 pm

വന്നു അടിച്ചു കീഴടക്കി; വൈഭവ് സൂര്യവംശി ഇനി ഇന്ത്യന്‍ നായകനൊപ്പം

Sudev A

ഐ.പി.എല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത് രാജസ്ഥാന്‍ റോയല്‍സ് യുവതാരം വൈഭവ് സൂര്യവംശി. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഗുജറാത്ത് ഉയര്‍ത്തിയ 229 റണ്‍സ് ചെയ്‌സ് ചെയ്യാനിറങ്ങിയ രാജസ്ഥാന് മികച്ച തുടക്കമാണ് വൈഭവ് നല്‍കിയത്.

16 പന്തില്‍ 36 റണ്‍സാണ് താരം അടിച്ചെടുത്തത്. മൂന്ന് വീതം ഫോറുകളും സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. പതിവുപോലെ തുടക്കം മുതല്‍ തകര്‍ത്തടിച്ച വൈഭവ് ആദ്യ ഓവറില്‍ തന്നെ സിക്‌സര്‍ നേടി.

ഇതോടെ ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങളുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്താനും വൈഭവിന് സാധിച്ചു. ഒമ്പത് സിക്‌സുകളാണ് വൈഭവ് ആദ്യ ഓവറില്‍ നേടിയിട്ടുള്ളത്. ഈ നേട്ടത്തില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മന്‍ ഗില്‍, കെ.എല്‍ രാഹുല്‍ എന്നിവര്‍ക്കൊപ്പമാണ് വൈഭവ്.

ഐ.പി.എല്ലില്‍ ആദ്യ ഓവറില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരങ്ങൾ

യശ്വസി ജെയ്സ്വാള്‍-13

രോഹിത് ശര്‍മ-13

വിരാട് കോഹ്ലി-12

ക്രിസ് ഗെയ്ല്‍-12

വിരേന്ദര്‍ സെവാഗ്-12

സുനില്‍ നരെയ്ന്‍-11

ബ്രെണ്ടന്‍ മക്കല്ലം-10

വൈഭവ് സൂര്യവംശി-9

ശുഭ്മന്‍ ഗില്‍-9

കെ.എല്‍ രാഹുല്‍-9

ഫില്‍ സാള്‍ട്ട്-8

അതേസമയം ഗുജറാത്തിന് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍, സായ് സുദര്‍ശന്‍ എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 44 പന്തില്‍ 84 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് ഗുജറാത്ത് ക്യാപ്റ്റന്റെ ഇന്നിങ്‌സ്. 36 പന്തില്‍ ആറ് ഫോറുകളും രണ്ട് സിക്സുകളും അടക്കം 55 റണ്‍സാണ് സായ് നേടിയത്. ഗില്ലും സുദര്‍ശനും ചേര്‍ന്ന് 118 റണ്‍സിന്റെ കൂറ്റന്‍ കൂട്ടുക്കെട്ടാണ് സൃഷ്ടിച്ചത്.

വാഷിങ്ങ്ടണ്‍ സുന്ദര്‍ 20 പന്തില്‍ പുറത്താവാതെ 37 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. രണ്ട് ഫോറുകളും മൂന്ന് ഫോറുകളുമാണ് താരം നേടിയത്. രാജസ്ഥാന്‍ ബൗളിങ്ങില്‍ ബ്രിജേഷ് ശര്‍മ രണ്ട് വിക്കറ്റും യാഷ് പുഞ്ച, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlight: Vaibhav Suryavanshi Create a Huge record in IPL

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more