| Tuesday, 2nd June 2026, 12:37 pm

കട്ടേല സ്‌കൂളിലെ കുട്ടികളോട് വി. മുരളീധരന്‍ കാണിച്ചത് മനുഷ്യത്യമില്ലായ്മ; മന്ത്രി നോക്കി നിന്നത് പ്രതിഷേധാര്‍ഹം: വി. ശിവന്‍കുട്ടി

നിഷാന. വി.വി

തിരുവനന്തപുരം: കട്ടേല സ്‌കൂളിലെ കുട്ടികളോടുള്ള വി. മുരളീധരന്‍ എം.എല്‍.എയുടെ പെരുമാറ്റം അങ്ങേയറ്റം അപലപനീയമെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രിയും സി.പി.ഐ.എം നേതാവുമായ വി.ശിവന്‍കുട്ടി.

കട്ടേല മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്രവേശനോത്സവത്തില്‍ പങ്കെടുത്ത കുരുന്നുകളോട് വി. മുരളീധരന്‍ എം.എല്‍.എ കാണിച്ച അങ്ങേയറ്റം തരംതാണതും വിവേചനപരവുമായ നടപടി പ്രതിഷേധാര്‍ഹവും ലജ്ജാവഹവുമാണെന്നും അദ്ദേഹം പറഞ്ഞു.

‘പ്രവേശനോത്സവത്തില്‍ കുട്ടികള്‍ക്ക് മിഠായി നല്‍കുന്നതിന് പകരം, അവരെ അപമാനിക്കുന്ന രീതിയില്‍ മേശപ്പുറത്തേക്ക് മിഠായി തട്ടിയിട്ട് അത് എടുത്തു കഴിക്കാന്‍ ആവശ്യപ്പെട്ടത് മനുഷ്യത്വമില്ലായ്മയുടെ ഉത്തമ ഉദാഹരണമാണ്. കുട്ടികളുടെ ആത്മാഭിമാനത്തെ മുറിപ്പെടുത്തുന്നതും അവരുടെ മനസ്സില്‍ വലിയ ആഘാതം ഉണ്ടാക്കുന്നതുമായ ഇത്തരം പ്രവൃത്തികള്‍ ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ല. കുട്ടികളെ ഇത്തരത്തില്‍ അവേഹേളിക്കാന്‍ ഒരു ജനപ്രതിനിധിക്ക് എങ്ങനെ കഴിയുന്നുവെന്നത് അത്ഭുതപ്പെടുത്തുന്നു,’ വി.ശിവന്‍കുട്ടി പറഞ്ഞു.

ഏറ്റവും ഗൗരവകരമായ കാര്യം സംഭവസമയത്ത് ഉദ്ഘാടകയായ മന്ത്രി അവിടെ ഉണ്ടായിരുന്നിട്ടും, ഒരു ജനപ്രതിനിധിയുടെ ഈ ധിക്കാരപരമായ നടപടിയെ തടയാനോ തിരുത്താനോ അവര്‍ തയ്യാറായില്ല എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കുട്ടികളുടെ സംരക്ഷണത്തിനും അന്തസ്സിനും വേണ്ടി നിലകൊള്ളേണ്ട ഒരു ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന വ്യക്തി, കുട്ടികള്‍ക്ക് നേരെ ഇത്തരമൊരു അനാദരവ് കാട്ടുമ്പോള്‍ അത് നിശബ്ദമായി നോക്കി നിന്നത് അതീവ ഗുരുതരമായ വീഴ്ചയാണ്. കുട്ടികള്‍ക്ക് മാതൃകയാകേണ്ടവരാണ് അവിടെ ഇത്തരമൊരു മോശം പ്രവണതയ്ക്ക് കൂട്ടുനിന്നത് എന്നത് പ്രതിഷേധാര്‍ഹമാണ്,’ അദ്ദേഹം പറഞ്ഞു.

സമൂഹത്തിന്റെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗത്തില്‍ നിന്നുള്ള കുട്ടികളോട് കാണിച്ച ഈ വിവേചനം ഒരുതരത്തിലും പൊറുക്കാനാവില്ലെന്നും ഈ സംഭവത്തില്‍ എം.എല്‍.എ മാപ്പ് പറയണമെന്നും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും ശിവന്‍കുട്ടി പറഞ്ഞു.

Content Highlight: V. Muraleedharan showed inhumanity to the children of Katela School; Minister’s stand by is protestable: V. Sivankutty

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more