| Wednesday, 8th July 2026, 8:39 pm

ഫുട്‌ബോള്‍ ലോകകപ്പില്‍ അമേരിക്ക നിയമങ്ങള്‍ വളച്ചൊടിക്കുന്നു; എതിരാളികളെ ഭീഷണിപ്പെടുത്തുന്നു: പെസസ്‌കിയാന്‍

നിഷാന. വി.വി

ടെഹ്‌റാന്‍: ഫുടബോള്‍ ലോകകപ്പില്‍ ആതിഥേയത്വം വഹിക്കുന്ന അമേരിക്ക അവരുടെ വിശാലമായ വിദേശനയം പോലെ തന്നെയാണ് പെരുമാറുന്നതെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസസ്‌കിയാന്‍.

അമേരിക്ക നിയമങ്ങള്‍ വളച്ചൊടിക്കുകയാണെന്നും എതിരാളികളെ ഭീഷണിപ്പെടുത്തുകയും വഞ്ചിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.

‘ഭീഷണിപ്പെടുത്തല്‍, തടസങ്ങള്‍ സൃഷ്ടിക്കല്‍, വഞ്ചന തുടങ്ങിയവയെല്ലാം അമേരിക്കയുടെ മെഗാ പ്ലേ ബുക്കില്‍ ഉള്ളതാണ്. ഇറാന്‍ ഇത്തരം മത്സരങ്ങളെ നിരസിക്കുന്നു. ഞങ്ങളുടെ അവകാശങ്ങള്‍ക്കായി ഉറച്ച് നില്‍ക്കുന്നു,’ പെസസ്‌കിയാന്‍ പറഞ്ഞു.

ഇറാന്‍-അമേരിക്ക സംഘര്‍ഷം വീണ്ടും മൂര്‍ച്ചിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് അമേരിക്ക ഇറാനെ ആക്രമിച്ചിരുന്നു.
സ്വന്തം ഒപ്പിന് വില നല്‍കൂ എന്നതായിരുന്നു ഈ വിഷയത്തിലുള്ള ഇറാന്റെ പ്രതികരണം.

കൂടാതെ, ലോകകപ്പുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നു.
ഇറാന്റെ പ്രധാന ജീവനക്കാര്‍ക്ക് യു.എസ് വിസ നിഷേധിച്ചതും, യു.എസ് അതിര്‍ത്തിക്കുള്ളില്‍ ഇറാന്‍ ഫുട്‌ബോള്‍ ടീമിന് ബേസ് ക്യാമ്പ് ഒരുക്കാന്‍ കര്‍ശനമായ സുരക്ഷാ നിയന്ത്രണങ്ങളിലൂടെ തടസം നിന്നതുമാണ് പ്രധാന തര്‍ക്കങ്ങള്‍ക്ക് കാരണം.

ഇതുമൂലം ഇറാന്‍ ടീമിന് മെക്‌സിക്കോയിലെ തിജുവാനയില്‍ താമസിക്കേണ്ടി വരികയും, മത്സര ദിവസങ്ങളില്‍ മാത്രം യു.എസിലേക്ക് വിമാനത്തില്‍ വന്ന് കളി കഴിഞ്ഞയുടന്‍ മടങ്ങേണ്ടതായും വന്നു. ഇത്രയും ബുദ്ധിമുട്ടുകള്‍ ഉണ്ടായിട്ടും ഗ്രൂപ്പ് ഘട്ടത്തില്‍ തോല്‍വി അറിയാതെ മുന്നേറിയ ഇറാന്‍, ജൂണ്‍ 28-ന് നേരിയ വ്യത്യാസത്തിലാണ് നോക്കൗട്ട് ഘട്ടത്തില്‍ കടക്കാതെ പുറത്തായത്.

ഇതിനുപുറമെ,ഫോര്‍വേഡ് ഫോളാരിന്‍ ബലോഗന് ഏര്‍പ്പെടുത്തിയിരുന്ന സസ്‌പെന്‍ഷന്‍ മാറ്റാന്‍ താന്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയുമായി നേരിട്ട് ഇടപെട്ടതായി ട്രംപ് പ്രഖ്യാപിച്ചതും കടുത്ത വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. കായികരംഗത്തെ ഈ രാഷ്ട്രീയ ഇടപെടലിനെതിരെ യൂറോപ്യന്‍ ഫുട്‌ബോള്‍ സംഘടനകളും മറ്റ് ടീമുകളും കടുത്ത വിമര്‍ശനമാണ് ഉന്നയിക്കുന്നത്.

Content Highlight: USA bending rules and intimidating opponents at the Football World Cup: Peseskyan

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more