| Saturday, 2nd May 2026, 7:51 pm

ഇറാന് മുമ്പില്‍ അമേരിക്ക അപമാനിതരായെന്ന പരാമര്‍ശം; ജര്‍മനിയില്‍ നിന്ന് 5,000 യു.എസ് സൈനികരെ പിന്‍വലിക്കുന്നു

ആദര്‍ശ് എം.കെ.

വാഷിങ്ടണ്‍: ഇറാനെതിരായ യുദ്ധ പശ്ചാത്തലത്തില്‍ ജര്‍മന്‍ ചാന്‍സലര്‍ ഫ്രീഡ്രിക്ക് മെര്‍സുമായി ഉടലെടുത്ത തര്‍ക്കത്തെത്തുടര്‍ന്ന് ജര്‍മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കാന്‍ അമേരിക്കന്‍ പ്രതിരോധ വകുപ്പ്. യുദ്ധത്തില്‍ ഇറാന്‍ അമേരിക്കയെ നാണംകെടുത്തിയെന്ന മെര്‍സിന്റെ വാക്കുകള്‍ക്ക് പിന്നാലെയാണ് ട്രംപ് ഭരണകൂടത്തിന്റെ നീക്കം.

ജര്‍മനിയില്‍ നിന്ന് 5,000 സൈനികരെ പിന്‍വലിക്കും. അടുത്ത 6 മുതല്‍ 12 മാസത്തിനുള്ളില്‍ ഈ നടപടി പൂര്‍ത്തിയാകുമെന്ന് പെന്റഗണ്‍ വക്താവ് ഷോണ്‍ പാര്‍നെല്‍ അറിയിച്ചു

പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ നീക്കം. യൂറോപ്പിലെ സൈനിക വിന്യാസത്തെക്കുറിച്ചുള്ള പുനഃപരിശോധനയുടെ ഭാഗമാണിതെന്ന് പെന്റഗണ്‍ വിശദീകരിക്കുന്നു.

അമേരിക്കന്‍ കോണ്‍ഗ്രസിലെ ചില അംഗങ്ങളും പ്രതിരോധ വിദഗ്ധരും ഈ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ജര്‍മനിയിലെ സൈനിക താവളങ്ങള്‍ തന്ത്രപ്രധാനമാണെന്നും അവിടെ നിന്നുള്ള പിന്മാറ്റം അമേരിക്കയുടെ ആഗോള സ്വാധീനത്തെ ബാധിക്കുമെന്നുമാണ് ഇവരുടെ വാദം.

ഹോര്‍മുസ് കടലിടുക്ക് തുറക്കാനുള്ള സൈനിക നീക്കങ്ങളില്‍ സഹകരിക്കാത്തതിനെത്തുടര്‍ന്ന് ഇറ്റലി, സ്‌പെയിന്‍ എന്നീ രാജ്യങ്ങളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ജര്‍മനിയില്‍ നിലവില്‍ 36,000-ത്തിലധികം അമേരിക്കന്‍ സൈനികരാണുള്ളത്. ഇറ്റലിയില്‍ ഏകദേശം 13,000 സൈനികരും സ്‌പെയിനില്‍ 3,800 സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്.

അമേരിക്കന്‍ സൈന്യത്തിന്റെ സാന്നിധ്യം ജര്‍മനിയുടെയും അമേരിക്കയുടെയും താത്പര്യപ്രകാരമാണെന്ന് ജര്‍മന്‍ പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് പ്രതികരിച്ചു. എങ്കിലും ഈ പിന്മാറ്റം പ്രതീക്ഷിച്ചിരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, അമേരിക്കയെ സഹായിക്കുന്നില്ലെന്ന ട്രംപിന്റെ ആരോപണം ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ഗൈഡോ ക്രോസെറ്റോ തള്ളി. സമുദ്ര സുരക്ഷയ്ക്കായി തങ്ങളൊപ്പമുണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചു.

എന്നാല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്കനുസൃതമായി മാത്രമേ സഹകരിക്കൂ എന്നാണ് സ്‌പെയ്‌നിന്റെ നിലപാട്.

നേരത്തെ നോര്‍ത്ത് റൈന്‍-വെസ്റ്റ്ഫാലിയയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവെയാണ് മെര്‍സ് ഇറാന്‍ അമേരിക്കയെ അപമാനിച്ചുവെന്ന് പറഞ്ഞത്.

യുദ്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെ തന്നെ പ്രധാനമാണ് അവിടെ നിന്ന് എങ്ങനെ പുറത്തുകടക്കുമെന്ന് അറിയുന്നതും, എന്നാല്‍ നിലവില്‍ അമേരിക്കയ്ക്ക് വ്യക്തമായ ഒരു എക്സിറ്റ് സ്ട്രാറ്റജി ഇല്ലെന്നും അദ്ദേഹം വിമര്‍ശിച്ചിരുന്നു

ഇറാന്റെ കരുത്ത് ലോകം വിചാരിച്ചതിലും എത്രയോ കൂടുതലാണെന്ന് മെര്‍സ് നിരീക്ഷിച്ചു.

‘ഇറാനികള്‍ വ്യക്തമായി തന്നെ ചര്‍ച്ചകളില്‍ വളരെ പ്രാവീണ്യമുള്ളവരാണ് അല്ലെങ്കില്‍ കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ചര്‍ച്ച നടത്താതിരിക്കാന്‍ തന്നെ അതിവിശേഷമായ കഴിവുള്ളവര്‍. അമേരിക്കക്കാരെ ഇസ്‌ലമാബാദിലേക്ക് യാത്ര ചെയ്യിപ്പിച്ച്, യാതൊരു ഫലവും കൂടാതെയാണ് വീണ്ടും മടങ്ങിപ്പോകാന്‍ അവര്‍ അനുവദിച്ചിരിക്കുന്നത്.

ഇറാനിയന്‍ നേതൃത്വത്താല്‍, പ്രത്യേകിച്ച് ഈ റെവല്യൂഷണറി ഗാര്‍ഡ് എന്ന് വിളിക്കപ്പെടുന്നവരാല്‍, ഒരു രാഷ്ട്രം മുഴുവന്‍ അപമാനിക്കപ്പെടുന്നു. അതിനാല്‍ ഇത് എത്രയും വേഗം അവസാനിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ മെര്‍സ് പറഞ്ഞു.

മെര്‍സിന്റെ പ്രസ്താവനയോട് കടുത്ത ഭാഷണയില്‍ ട്രംപ് പ്രതികരിച്ചിരുന്നു.

Content Highlight: US withdraws 5,000 troops from Germany after Merz says Iran insulted America

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more