| Wednesday, 1st April 2026, 10:27 pm

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കയ്ക്ക് ഭീഷണിയല്ല, പഴയ വാദത്തെ തള്ളി യു.എസ് യുദ്ധകാര്യ സെക്രട്ടറി

മുഹമ്മദ് നബീല്‍

വാഷിങ്ടൺ: ഇറാനെതിരെയുള്ള അമേരിക്ക – ഇസ്രായേൽ യുദ്ധം ഒരു മാസം പിന്നിടുമ്പോൾ, സുപ്രധാനമായ വെളിപ്പെടുത്തലുമായി യു.എസ് യുദ്ധകാര്യ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്.

ഇറാന്റെ ബാലിസ്റ്റിക് മിസൈലുകൾ അമേരിക്കൻ ഭൂപ്രദേശത്തിന് ഭീഷണിയല്ലെന്ന് അദ്ദേഹം പരസ്യമായി സമ്മതിച്ചു.

വൈറ്റ് ഹൗസ് ആവർത്തിച്ചുകൊണ്ടിരുന്ന ഇറാൻ ഒരു അടിയന്തര ഭീഷണിയാണ് എന്ന വാദത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ ഈ പ്രസ്താവന.

ഇറാന്റെ പ്രഹരശേഷിയിൽ നിന്നും തങ്ങളുടെ ആസ്തികളെയും സഖ്യകക്ഷികളെയും സംരക്ഷിക്കാൻ അമേരിക്ക സ്വയം മുന്നിട്ടിറങ്ങിയിരിക്കുകയാണെന്നും, അതിന് പകരമായി യൂറോപ്യൻ സഖ്യകക്ഷികൾ ഇപ്പോൾ സഹായവുമായി മുന്നോട്ടുവരണമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രതീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഇറാന്റെ മിസൈലുകൾക്ക് അമേരിക്കയെ ലക്ഷ്യമിടാനുള്ള ശേഷിയില്ല അവർ അമേരിക്കയുടെ സഖ്യ കക്ഷികളെയാണ് ലക്ഷ്യമിടുന്നത്. എന്നിട്ടും അവരോട് സഹായം ആവശ്യപ്പെടുമ്പോൾ ചോദ്യങ്ങളും തടസ്സങ്ങളും വൈമുഖ്യവുമാണ് ഞങ്ങൾക്ക് നേരിടേണ്ടി വരുന്നത്,’ അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രതിസന്ധി ഘട്ടങ്ങളിൽ സഹായിച്ചില്ലെങ്കിൽ കൂടുതൽ സഖ്യ കക്ഷികൾ വേണ്ടെന്നും അദ്ദേഹം ട്രംപിനോടായി പറഞ്ഞു.

ധൈര്യം സംഭരിച്ച് ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ ട്രംപ് യു.കെ യോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് പീറ്റ് ഹെഗ്സെത്തിന്റെ പ്രതികരണം.

നിങ്ങൾ സ്വയം പോരാടാൻ പഠിച്ചു തുടങ്ങേണ്ടതുണ്ട് എന്നായിരുന്നു ട്രംപ് യു.കെ യോടായി ട്രൂത്ത് സോഷ്യലിൽ കുറിച്ചത്.

ഫെബ്രുവരി 28 ന് ഇറാനെതിരെ അമേരിക്കയും ഇസ്രഈലും ആക്രമണം ആരംഭിച്ചതു മുതൽ അതിലെ വ്യവസ്ഥകൾ നിശ്ചയിക്കുന്നത് അമേരിക്കയാണെന്നും, സൈനികമായി ഇതിനെതിരെ ഒന്നും ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ഇറാൻ എന്നും ഹെഗ്സെത്ത് വാദിച്ചു.

അതേസമയം ഹോർമുസ് കടലിടുക് പിടിച്ചെടുക്കാതെത്തന്നെ യുദ്ധം വിജയിക്കുക എന്ന പുതിയ തന്ത്രത്തിലേക്ക് അമേരിക്ക കടന്നു എന്ന വാർത്തകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

Content Highlight: US Secretary of War rejects old argument that Iran’s ballistic missiles are not a threat to the United States

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more