| Tuesday, 17th November 2020, 7:26 pm

മുസ്‌ലിം പ്രോ ആപ്പിലെ ഡാറ്റകള്‍ അമേരിക്കന്‍ സൈന്യത്തിലേക്ക് ചോര്‍ന്നു; ചോര്‍ന്നത് ലോകത്തിലെ ഏറ്റവും വലിയ മുസ്‌ലിം പ്രാര്‍ത്ഥനാ ആപ്പിന്റെ ഡാറ്റകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: പ്രശസ്ത മുസ്‌ലിം പ്രാര്‍ത്ഥനാ അപ്ലിക്കേഷനായ മുസ്‌ലിം പ്രോയുടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ അമേരിക്കന്‍ സൈന്യത്തിലേക്ക് ചോര്‍ന്നു.

ഓണ്‍ലൈന്‍ മാഗസിനായ മദര്‍ ബോര്‍ഡ് ആണ്  ഇക്കാര്യം വ്യക്തമാക്കിയത്. മുസ്‌ലിം പ്രോ ആപ്പ് ഉപയോക്താക്കളുടെ ലൊക്കേഷന്‍ ഡാറ്റാ വിവരങ്ങള്‍ എക്‌സ് മോഡിന് വില്‍ക്കുകയായിരുന്നു. ഇവര്‍ ഈ ഡാറ്റാ വിവരങ്ങള്‍ പിന്നീട് മൂന്നാം കക്ഷി കരാറുകാര്‍ക്ക് വില്‍ക്കുകയും ഇത് യു.എസ് മിലിട്ടറി കോണ്‍ട്രാക്ടേര്‍സിന് ലഭിക്കുകയുമായിരുന്നു.

തീവ്രവാദ പ്രതിരോധം, പ്രത്യേക രഹാസ്യാന്വേഷണം എന്നിവയുമായി ബന്ധപ്പെട്ട സൈനിക ശാഖയായ യു.എസ് സ്‌പെഷ്യല്‍ ഓപ്പറേഷന്‍ കമാന്‍ഡ് ഈ മിലിട്ടറി കോണ്‍ട്രാക്‌ടേര്‍സില്‍ നിന്നും ഡാറ്റാ വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

മുസ്‌ലിം പ്രാര്‍ത്ഥനാ സമയങ്ങള്‍ കാണിക്കുന്ന ഈ ആപ്പില്‍ ഖുറാനിലെ ഓഡിയോ റെക്കോര്‍ഡുകള്‍ ലഭ്യമാവും. ചില ഖുറാന്‍ സൂക്തങ്ങള്‍ പ്രാര്‍ത്ഥിക്കാന്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്യും. 200 രാജ്യങ്ങളിലായി 75 മില്യണ്‍ തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്പാണിത്.

അതേസമയം മദര്‍ബോര്‍ഡിന്റെ റിപ്പോര്‍ട്ടിനെ മുസ്‌ലിം പ്രോ ചീഫ് ആയ സഹരിയ ജുപാരി നിഷേധിച്ചു. എന്നാല്‍ എക്‌സ് മോഡുമായുള്ള എല്ലാ ബന്ധവും മുസ്‌ലിം പ്രോ അവസാനിപ്പിക്കുകയാണെന്നും ഇദ്ദേഹം അറിയിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് കമ്പനിയില്‍ അന്വേഷണം നടത്തുമെന്നും ഇദ്ദേഹം അറിയിച്ചു. നാലാഴ്ച മുമ്പാണ് മുസ്‌ലിം പ്രോ എക്‌സ് മോഡുമായി ഡാറ്റാ വിവര കൈമാറ്റത്തില്‍ ധാരണയായത്.

ഡാറ്റാ വിവര ചോര്‍ച്ചയില്‍ ആപ്പിനെതിരെ വ്യാപക പ്രതിഷേധം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more