ടെഹ്‌റാന്‍: രാജ്യത്തുടനീളമുള്ള യു.എസ് – ഇസ്രഈല്‍ ആക്രമണങ്ങളില്‍ 210 കുട്ടികള്‍ കൊല്ലപ്പെട്ടതായി ഇറാന്‍ ആരോഗ്യമന്ത്രി.
1510 ലധികം കുട്ടികള്‍ക്ക് പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ഒരു ആശുപത്രി സന്ദര്‍ശനത്തിനിടെ നടന്ന പത്ര സമ്മേളനത്തിലായിരുന്നു ആരോഗ്യമന്ത്രി മുഹമ്മദ് തെസ സഫര്‍ഖന്ധി ഇക്കാര്യം പറഞ്ഞത്.
ആക്രമണത്തിന്റെ ആഘാതം യുദ്ധക്കളത്തിന് പുറത്തേക്ക് വ്യാപിക്കുമെന്നും സാധാരണക്കാരായ സ്ത്രീകളെയും കുട്ടികളെയുമാണ് ഇത് ബാധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫെബ്രുവരി 28 ന് യുദ്ധം ആരംഭിച്ചതിന് ശേഷം ആശുപത്രികളും അടിയന്തര കേന്ദ്രങ്ങളും ഉള്‍പ്പടെ ഏകദേശം 300 മെഡിക്കല്‍ സൗകര്യങ്ങള്‍ക്ക് കാര്യമായ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
ഏകദേശം 30 ഓളം ആംബുലന്‍സുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചുവെന്നും ഇത് ജീവന്‍ രക്ഷാ സംവിധാനങ്ങളെ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ പ്രതിസന്ധിയും യുദ്ധ സാഹചര്യങ്ങളും ഉണ്ടായിരുന്നിട്ടും ആരോഗ്യ സംരക്ഷണ സംവിധാനം ഫലപ്രദമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് മന്ത്രി പൊതുജനങ്ങള്‍ക്ക് ഉറപ്പ് നല്‍കി.
യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന പല രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇറാന്‍ തങ്ങളുടെ പതിവ് വൈദ്യ പരിചരണം, കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍, അടിയന്തര സേവനങ്ങള്‍ എന്നിവ ഇപ്പോഴും ലഭ്യമാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ആരോഗ്യ സംവിധാനത്തിലെ ഞങ്ങളുടെ സഹ പ്രവര്‍ത്തകര്‍ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കുന്നതില്‍ ശ്രദ്ധാലുക്കളാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരായ യു.എസ്-ഇസ്രഈല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ ഉള്‍പ്പടെ നിരവധി നേതാക്കള്‍ കൊല്ലപ്പെട്ടിരുന്നു. പിന്നാലെ യു.എസിന്റെ സൈനിക താവളങ്ങളിലേക്കും ഇസ്രഈല്‍ കേന്ദ്രങ്ങളിലേക്കും ഇറാന്‍ പ്രത്യാക്രമണം നടത്തി. നിലവില്‍ ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് അടച്ചിരിക്കുകയാണ്.
Content Highlight: US-Israeli attack: 210 children killed; 300 medical centers destroyed: Iranian Health Minister