ജനീവ: ആഴ്ചകളായി തുടരുന്ന അമേരിക്ക – ഇറാൻ ആക്രമണത്തിൽ ആണവ ആയുധം ഉപയോഗിക്കുമോ എന്ന ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന.
ലോകാരോഗ്യ സംഘടനയുടെ ഈസ്റ്റേൺ മെഡിറ്ററേനിയൻ റീജിയണൽ ഡയറക്റ്റർ ഹനാൻ ബാൽഖെ അന്താരാഷ്ട്ര മാധ്യമമായ പൊളിറ്റിക്കോയോട് സംസാരിക്കവെയാണ് ഇക്കാര്യം പറഞ്ഞത്.
‘ഏറ്റവും മോശമായ സാഹചര്യം ഒരു ആണവ അപകടമാണ്, അതാണ് ഞങ്ങളെ ഏറ്റവും കൂടുതൽ ആശങ്കപ്പെടുത്തുന്നതും,’ അവർ പറഞ്ഞു.
‘നമ്മൾ എന്തെല്ലാം തയ്യാറെടുപ്പുകൾ നടത്തിയാലും വരാനിരിക്കുന്ന ദുരന്തത്തെ തടഞ്ഞുനിർത്തില്ല, അതിന്റെ അനന്തരഫലങ്ങൾ നൂറ്റാണ്ടുകളോളം നിലനിൽക്കും,’ ബാൽഖെ പറഞ്ഞു.
‘മുൻ ആണവ ദുരന്തങ്ങളെ കുറിച്ച് വായിച്ചറിഞ്ഞവർക്ക് നമ്മൾ പറയുന്നത് മനസിലാകുമെന്നും,’ 1945 ലെ ഹിരോഷിമ – നാഗസാക്കി അണുബോംബ് ആക്രമണത്തെക്കുറിച്ചും 1986 ലെ ചെർണോബിൽ ദുരന്തത്തെ കുറിച്ചും പരാമർശിച്ച് അവർ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ആണവായുധ ശേഖരമുള്ള രാജ്യമാണ് അമേരിക്ക. ഇസ്രഈൽ ഇക്കാര്യം പരസ്യമായി സമ്മതിച്ചിട്ടില്ലെങ്കിലും, പശ്ചിമേഷ്യയിൽ ഏക ആണവശക്തി അവരാണ്. എന്നാൽ ഇറാന് ബോംബ് നിർമ്മാണത്തിന് ആവശ്യമായ അളവിൽ അവർ യുറേനിയം സമ്പുഷ്ടീകരിച്ചിട്ടില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജൻസിയായ ഇന്റർനാഷണൽ അറ്റോമിക് എനർജി ഏജൻസി വ്യക്തമാക്കുന്നു.
ജൂണിൽ ഇറാനിലെ ഏറ്റവും വലിയ ആണവ കേന്ദ്രങ്ങളായ നതാൻസ്, ഇസ്‌ഫഹാൻ, ഫോർഡോ എന്നിവിടങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി. ഈ പ്ലാന്റുകൾ പൂർണ്ണമായും നശിപ്പിക്കപ്പെട്ടുവെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അവകാശപ്പെടുന്നുണ്ടെങ്കിലും, ആക്രമണത്തെത്തുടർന്നുണ്ടായ മരണങ്ങളെ കുറിച്ചോ ആഘാതത്തെക്കുറിച്ചോ ഉള്ള വിവരങ്ങൾ ഇറാൻ സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ഇറാൻ അമേരിക്ക സംഘർഷം ഇരുപതാം ദിവസത്തിലേക്ക് കടക്കുമ്പോഴും ഇതുവരെയും ആക്രമണം മയപ്പെടാനുള്ള സാധ്യതകൾ ഒന്നും ഇതുവരെ ഇല്ല, കഴിഞ്ഞ ദിവസം ഇറാൻ ഇന്റലിജിൻസ് മന്ത്രി ഇസ്മായിൽ ഖത്തീബ് കൊല്ലപ്പെട്ടിരുന്നു.
Content Highlight: US-Iran attack: World Health Organization shares concerns about nuclear weapons use