| Monday, 2nd March 2026, 11:17 am

സുരക്ഷാ ഭീഷണിയെത്തുടർന്ന് പാകിസ്ഥാനിലെ യു.എസ് എംബസിയും കോൺസുലേറ്റുകളും അടച്ചു

യെലന കെ.വി

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ യു.എസ് എംബസിയും വിവിധ നഗരങ്ങളിലെ കോൺസുലേറ്റുകളും അനിശ്ചിതകാലത്തേക്ക് അടച്ചുപൂട്ടാൻ തീരുമാനിച്ച് അമേരിക്ക.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ വധത്തെത്തുടർന്ന് പാകിസ്ഥാനിലുടനീളം ഉണ്ടായ പ്രതിഷേധങ്ങളും അക്രമസംഭവങ്ങളും കണക്കിലെടുത്താണ് ഈ അടിയന്തര നടപടി.

ഇന്നലെ കറാച്ചിയിലെ യു.എസ് കോൺസുലേറ്റിന് നേരെയുണ്ടായ പ്രതിഷേധം അക്രമാസക്തമാവുകയും, സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ ഏറ്റുമുട്ടലിൽ നിരവധി പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

ഈ സാഹചര്യത്തിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി ഇസ്‌ലാമാബാദിലെ എംബസിയും കറാച്ചി, ലാഹോർ, പെഷവാർ എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും അടച്ചിടാൻ അധികൃതർ നിർദേശം നൽകി.

മാർച്ച് 2ന് നടക്കാനിരുന്ന എല്ലാ വിസ അഭിമുഖങ്ങളും മറ്റ് കോൺസുലർ സേവനങ്ങളും താത്കാലികമായി റദ്ദാക്കി.

പാകിസ്ഥാനിലുള്ള അമേരിക്കൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും വലിയ ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും യു.എസ് മിഷൻ അറിയിച്ചു.

സ്ഥിതിഗതികൾ ശാന്തമാകുന്ന മുറയ്ക്ക് മാത്രമേ എംബസിയുടെ പ്രവർത്തനം പുനരാരംഭിക്കുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

Content Highlight: us embassy in Pakistan  has suspended all visa appointments and consular service

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more