| Monday, 22nd September 2025, 7:01 pm

ജാതിയുമായി ബന്ധപ്പെട്ട റാലികളും പരസ്യങ്ങളും നിരോധിച്ച് യു.പി സര്‍ക്കാര്‍; മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജാതി അടിസ്ഥാനമാക്കിയുള്ള റാലികളും പരസ്യ ചിഹ്നങ്ങളും നിരോധിച്ച് യു.പി സര്‍ക്കാര്‍. ഇത്തരത്തിലുള്ള റാലികള്‍ പൊതുക്രമത്തിനും ഭരണഘടനാ മൂല്യങ്ങള്‍ക്കും എതിരാണെന്ന് ചൂണ്ടിക്കാട്ടിയ അലഹബാദ് ഹൈക്കോടതിയുടെ വിധിയെ അടിസ്ഥാനമാക്കിയാണ് സര്‍ക്കാരിന്റെ നടപടി.

വാഹനങ്ങളിലും സോഷ്യല്‍ മീഡിയയിലും ജാതിയെ മഹത്വവല്‍ക്കരിക്കുന്നതിനെയും കോടതി വിമര്‍ശിച്ചു. അത്തരം കാര്യങ്ങള്‍ ഉടന്‍ നീക്കണമെന്നും കോടതി പറഞ്ഞു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന റാലികള്‍ സാമൂഹിക സംഘര്‍ഷത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്ന് ചീഫ് സെക്രട്ടറി ദീപക് കുമാര്‍ നിര്‍ദേശത്തില്‍ പറഞ്ഞു.

എഫ്.ഐ.ആര്‍, അറസ്റ്റ് മെമ്മോകള്‍, മറ്റ് പോലീസ് രേഖകള്‍ എന്നിവയില്‍ ഇനി ജാതി പരാമര്‍ശിക്കരുതെന്നും പകരം തിരിച്ചറിയലിനായി മാതാപിതാക്കളുടെ പേരുകള്‍ ഉപയോഗിക്കണമെന്നും ചീഫ് സെക്രട്ടറി ദീപക് കുമാര്‍ ഒരു ഔദ്യോഗിക ഉത്തരവില്‍ നിര്‍ദേശം നല്‍കി. ജില്ലാ മജിസ്‌ട്രേറ്റുമാര്‍, പോലീസ് മേധാവികള്‍, മറ്റ് സംസ്ഥാന ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് കഴിഞ്ഞ ഞായറാഴ്ചയാണ് കോടതി നിര്‍ദേശം നല്‍കിയത്.

നിയമപരമായ പ്രസക്തിയില്ലാതെ ജാതി രേഖപ്പെടുത്തുകയോ പറയുകയോ ചെയ്യുന്നത് ഐഡന്റിറ്റി പ്രൊഫൈലിങ്ങിന് തുല്യമാണെന്നും ഇത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

Content Highlight: UP government bans caste-based rallies and advertising signs

We use cookies to give you the best possible experience. Learn more