| Thursday, 2nd July 2026, 10:10 am

യു.പിയില്‍ എസ്.പിയുടെ അത്രയും സീറ്റുകള്‍ വേണമെന്ന് കോണ്‍ഗ്രസ്; മുന്നണിയിലേക്ക് ബി.എസ്.പി അടക്കമുള്ള മറ്റു പാര്‍ട്ടികളെയും പരിഗണിച്ചേക്കും

സിജൊ

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടിക്കൊപ്പം(എസ്.പി) കോണ്‍ഗ്രസും ഇന്ത്യ സഖ്യത്തില്‍ തുല്യ പങ്കാളികളാണെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗം രാജേന്ദ്ര പാല്‍ ഗൗതം. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ എസ്.പിയെ മത്സരിപ്പിക്കുന്ന അത്രയും സീറ്റുകളില്‍ തന്നെ കോണ്‍ഗ്രസിനെയും മത്സരിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇന്നലെ ലഖ്‌നൗവില്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു രാജേന്ദ്ര പാല്‍ ഗൗതമിന്റെ പ്രതികരണം. അടുത്തിടെയാണ് ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി അംഗമായി അദ്ദേഹത്തെ നിയമിച്ചത്. ചുമതലയേറ്റ ശേഷം ആദ്യമായി ഉത്തര്‍ പ്രദേശ് സന്ദര്‍ശിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത വര്‍ഷമാണ് സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 2027ല്‍ തങ്ങള്‍ ഉത്തര്‍ പ്രദേശില്‍ അധികാരത്തിലെത്തുമെന്നും 2029ല്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുമെന്നും രാജേന്ദ്ര പാല്‍ ഗൗതം ലഖ്‌നൗവില്‍ പറഞ്ഞു.

403 സീറ്റുകളാണ് ഉത്തര്‍ പ്രദേശ് നിയമസഭയിലുള്ളത്. ഇതില്‍ 120നും 130നും ഇടയില്‍ സീറ്റുകളിലേക്കുള്ള ടിക്കറ്റുകളാവും വരുന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ആവശ്യപ്പെടുക. മത്സരിക്കുന്നതിനുള്ള അന്തിമ സീറ്റുകള്‍ തെരഞ്ഞെടുക്കാനായി 170 ഓളം സീറ്റുകളിലെ സാഹചര്യം കോണ്‍ഗ്രസ് പരിശോധിക്കുന്നതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ നിന്ന് ഒരു എം.പിയെ മാത്രമായിരുന്നു കോണ്‍ഗ്രസിന് വിജയിപ്പിക്കാനായത്. 2024 ല്‍ ഇത് ആറായി വര്‍ധിപ്പിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് വേണമെന്ന പാര്‍ട്ടി ആവശ്യമെന്ന് വിലയിരുത്തപ്പെടുന്നു. അതേ സമയം സമാജ് വാദി പാര്‍ട്ടിക്ക് 37 പേരെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ സാധിച്ചിരുന്നു.

പരമാവധി അറുപതിനും എണ്‍പതിനും ഇടക്ക് സീറ്റുകള്‍ കോണ്‍ഗ്രസിന് നല്‍കാനാവും സമാജ് വാദി പാര്‍ട്ടി സന്നദ്ധമാവുക എന്നാണ് വിലയിരുത്തല്‍. കോണ്‍ഗ്രസ് 140 സീറ്റുകള്‍ ആവശ്യപ്പെട്ടാല്‍ അത് സംസ്ഥാന തെരഞ്ഞടുപ്പില്‍ ഇന്ത്യ മുന്നണിയിലെ സീറ്റ് വിഭജനത്തെ ബാധിക്കും.

ഒരു പങ്കാളിയുമായി മാത്രം മുന്നോട്ട് പോകുന്നതിന് പകരം ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) അടക്കമുള്ളവരെ കൂടി മുന്നണിയില്‍ ഉള്‍പ്പെടുത്തണമെന്ന നിലപാടാണ് ഗൗതമിനുള്ളതെന്ന് പാര്‍ട്ടിക്കകത്തുള്ളവരില്‍ നിന്ന് വിവരം ലഭിച്ചതായി ദ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.എസ്.പി നേതാവ് മായാവതിയുമായി ചര്‍ച്ച നടത്താനുള്ള സന്നദ്ധത ഗൗതം അറിയിച്ചിരുന്നു. മുന്നണി സംബന്ധിച്ച് തനിക്ക് തീരുമാനമെടുക്കാന്‍ അധികാരമില്ലെങ്കിലും ഭരണഘടനയിലും ന്യായമായ പ്രാതിനിധ്യത്തിലും വിശ്വസിക്കുന്ന ആരെ വേണമെങ്കിലും ഒപ്പം കൂട്ടാാമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം ഗൗതം പറഞ്ഞു. മായാവതി തയ്യാറാവുകയാണെങ്കില്‍ അവരുമായി കൂടിക്കാഴ്ച കാണാമന്നും അദ്ദേഹം പറഞ്ഞു.

ഉത്തര്‍ പ്രദേശിലെ മീറ്ററ്റില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാവാണ് രാജേന്ദ്രപാല്‍ ഗൗതം. ഈ വര്‍ഷം മേയ് 19ന് അദ്ദേഹവും ബാരാബങ്കി എം.പി തനൂജ് പൂനിയയും മായാവതിയെ കാണാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയ്ക്ക് മായാവതി വിസമ്മതിക്കുകയായിരുന്നു.

ദലിത് സമുദായാംഗമായ രാജേന്ദ്ര പാല്‍ ഗൗതമിന് ചുമതല നല്‍കിയത് സംസ്ഥാനത്തെ ദലിത് വോട്ടര്‍മാര്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കാന്‍ കോണ്‍ഗ്രസിനെ സഹായിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. 2024 ലോകക്‌സഭാ ഇലക്ഷനില്‍ ദലിത് വോട്ടര്‍മാരുടെ പിന്തുണ കോണ്‍ഗ്രസിനെ സഹായിച്ചിരുന്നു.

Content Highlight: UP Congress in-charge suggests contesting equal number of seats as SP and Expanding alliance

സിജൊ

We use cookies to give you the best possible experience. Learn more