| Thursday, 30th August 2012, 12:29 pm

അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിനെ പരീക്ഷയെഴുതാന്‍ അനുവദിച്ചില്ല

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിനെ പരീക്ഷയെഴുതുന്നതില്‍ നിന്നും കോളേജ് അധികൃതര്‍ വിലക്കി. ഹാജര്‍ കുറവാണെന്ന കാരണം പറഞ്ഞാണ് ബിരുദ വിദ്യാര്‍ത്ഥിയായ ഉന്‍മുക്ത് ചന്ദിനെ പരീക്ഷയെഴുതുന്നതില്‍ നിന്നും വിലക്കിയത്.[]

ദല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ്  കോളേജിലെ വിദ്യാര്‍ത്ഥിയാണ് ഉന്‍മുക്ത് ചന്ദ്. എട്ടുശതമാനം ഹാജര്‍ മാത്രമാണ് ഉന്‍മുക്ത് ചന്ദിനുള്ളതെന്ന് പ്രിന്‍സിപ്പാള്‍ വത്സന്‍ തമ്പു പറയുന്നു.

സര്‍വകലാശാല നിയമപ്രകാരം എട്ട് ശതമാനം മാര്‍ക്കുള്ള ഒരു കുട്ടിയെ പരീക്ഷയ്ക്കിരുത്താന്‍ കഴിയില്ല, അതുകൊണ്ട് തന്നെ വിഷയത്തില്‍ താന്‍ നിസ്സഹായനാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഉന്‍മുക്ത് ചന്ദിന്റെ നേതൃത്വത്തിലുള്ള ടീം ഓസ്‌ട്രേലിയയെ തോല്‍പിച്ച് അണ്ടര്‍ 19 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്.

രണ്ടാം സെമസ്റ്റര്‍ പരീക്ഷയിലും ഉന്‍മുക്തിനെ കോളജ് അധികൃതര്‍ വിലക്കിയിരുന്നു. എന്നാല്‍ പിന്നീട് ദല്‍ഹി ഹൈക്കോടതിയെ സമീപിച്ച് പരീക്ഷയെഴുതാന്‍ അനുമതി വാങ്ങുകയായിരുന്നു. കോടതി നടപടികള്‍ വൈകിയതിനാല്‍ നാല് പരീക്ഷകളില്‍ രണ്ടെണ്ണം മാത്രമേ ഉന്‍മുക്തിന് എഴുതാനും സാധിച്ചിരുന്നുള്ളൂ.

അണ്ടര്‍ 19 ലോകകപ്പ് കീരീടം മൂന്നാം തവണയും ഇന്ത്യയിലെത്തിച്ചതില്‍ നിര്‍ണായക പങ്കുവഹിച്ച താരമായിരുന്നു ഉന്മുക്ത്. ഉന്മുക്തിന്റെ സെഞ്ച്വറിയുടെ ബലത്തിലായിരുന്നു ഇന്ത്യയുടെ വിജയം.

We use cookies to give you the best possible experience. Learn more