| Wednesday, 19th September 2018, 7:33 pm

മോദി സര്‍ക്കാരിന്റെ കാലത്ത് തൊഴിലില്ലായ്മ രൂക്ഷമെന്ന് സര്‍വേ റിപ്പോര്‍ട്ട്: 2019 തെരഞ്ഞെടുപ്പില്‍ അടിതെറ്റുമെന്ന് വിലയിരുത്തല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മോദി സര്‍ക്കാരിന്റെ ഭരണകാലത്ത് തൊഴിലില്ലായ്മ നിരക്കില്‍ വലിയ വര്‍ദ്ധനവുണ്ടായതായി സര്‍വേ റിപ്പോര്‍ട്ട്. മോദിക്ക് തൊഴിലവസരങ്ങളുണ്ടാക്കാന്‍ സാധിക്കുമെന്ന വിശ്വാസം രാജ്യത്തെ ജനങ്ങള്‍ക്കു നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

ഇന്ത്യാ ടുഡേയുടെ സര്‍വേ ഫലത്തിലാണ് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി നേരിടേണ്ടി വന്നേക്കാവുന്ന ഏറ്റവും ഗൗരവമേറിയ വിഷയം തൊഴില്‍ വാഗ്ദാനം പാലിക്കാത്തതായിരിക്കുമെന്ന് സൂചിപ്പിക്കുന്നത്.

പ്രതിവര്‍ഷം ഒരു കോടി തൊഴിലവസരങ്ങള്‍ എന്ന വാഗ്ദാനവുമായാണ് 2014ലെ തെരഞ്ഞെടുപ്പിനെ മോദി നേരിട്ടിരുന്നത്. എന്നാല്‍, അധികാരത്തിലേറി നാളിത്രയായിട്ടും തൊഴിലില്ലായ്മ നിരക്കില്‍ വര്‍ദ്ധനവു മാത്രമേ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ ഓഗസ്റ്റില്‍ 6.32 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

Also Read: അതൊരു കെട്ടിപ്പിടിത്തം മാത്രമായിരുന്നു, അല്ലാതെ റാഫേല്‍ ഡീല്‍ ഒന്നുമായിരുന്നില്ല; ബി.ജെ.പി നേതാക്കളുടെ വായടപ്പിച്ച് സിദ്ദു

എട്ടുമാസത്തിനകം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍, 13 കോടി പുതിയ വോട്ടര്‍മാരാണ് പങ്കാളികളാകുക. ഇക്കാരണത്താല്‍ത്തന്നെ, തൊഴിലില്ലായ്മ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയങ്ങളിലൊന്നായിരിക്കുമെന്നും സര്‍വേയില്‍ പരാമര്‍ശിക്കുന്നുണ്ട്.

അടുത്ത തെരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാര്‍ മുന്നോട്ടു വയ്ക്കാന്‍ തയ്യാറെടുക്കുന്ന വാദം റയില്‍വേയില്‍ തൊണ്ണൂറായിരം ഒഴിവുകള്‍ എന്നതാണ്. എന്നാല്‍, രണ്ടു കോടി എണ്‍പതു ലക്ഷം പേരാണ് ഇത്രയും തൊഴിലവസരങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. തൊഴിലില്ലായ്മ രാജ്യത്ത് എത്രത്തോളം രൂക്ഷമാണെന്നതിന്റെ തെളിവായാണ് ഈ കണക്കുകള്‍ വിലയിരുത്തപ്പെടുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more