| Friday, 5th June 2026, 1:47 pm

ഇത്തരം 'സിനിമാ കഥകള്‍' വിശ്വസിച്ച് ആരും സമയം കളയരുത്; രാജി വാര്‍ത്ത തള്ളി സുരേഷ് ഗോപി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രമന്ത്രിസഭാ പുനഃസംഘടന നടക്കാനിരിക്കവേ, തന്നെ മന്ത്രിസ്ഥാനത്തുനിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി കേന്ദ്രനേതൃത്വത്തെ സമീപിച്ചെന്ന വാര്‍ത്ത തള്ളി തൃശൂര്‍ എം.പിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി.

ഇത്തരം ‘സിനിമാ കഥകള്‍’ വിശ്വസിച്ച് ആരും സമയം കളയരുതെന്ന് സുരേഷ് ഗോപി ഫേസ്ബുക്കില്‍ പ്രതികരിച്ചു.

‘സുരേഷ് ഗോപി രാജി സന്നദ്ധത അറിയിച്ചു…. നിങ്ങള്‍ അറിഞ്ഞിരുന്നോ ????? ഞാന്‍ മാത്രം അറിഞ്ഞില്ല കേട്ടോ….. സത്യം അറിയാന്‍ ഒരൊറ്റ ക്ലിക്ക് മതി. അതുകൊണ്ട് ഇത്തരം ‘സിനിമാ കഥകള്‍’ വിശ്വസിച്ച് ആരും സമയം കളയരുത്. വ്യാജ വാര്‍ത്തകള്‍ ചമയ്ക്കുന്നവരോട്…’ലത് ശരിയല്ല… ഇനിയെങ്കിലും മാറ്റണം!’, സുരേഷ് ഗോപി കുറിച്ചു.

നിലവില്‍ പെട്രോളിയം-പ്രകൃതി വാതക, ടൂറിസം വകുപ്പുകളുടെ കേന്ദ്രസഹമന്ത്രിയായ സുരേഷ് ഗോപി, തന്നെ മന്ത്രിസഭയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും അറിയിച്ചതായിട്ടായിരുന്നു വാര്‍ത്തകള്‍.

നിരവധി സിനിമകള്‍ കരാര്‍ ഒപ്പിട്ട് പൂര്‍ത്തിയാക്കാനുണ്ടെന്നും, മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഇത് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്നും അദ്ദേഹം പാര്‍ട്ടി നേതൃത്വത്തോട് പറഞ്ഞതായിട്ടായിരുന്നു വാര്‍ത്തകള്‍.

2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ നിന്നും വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച സുരേഷ് ഗോപി, കേരളത്തില്‍ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബി.ജെ.പി എം.പിയാണ്.

ഈ മാസം പകുതിയോടെ (ജൂണ്‍ 15-ന് ശേഷം) മോദി സര്‍ക്കാരില്‍ നിര്‍ണായകമായ മന്ത്രിസഭാ പുനഃസംഘടന ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2029-ലെ പൊതുതെരഞ്ഞെടുപ്പും ലക്ഷ്യം വെച്ചാണ് ബി.ജെ.പി ഈ പുനഃസംഘടനയ്ക്ക് ഒരുങ്ങുന്നത്.

ഏകദേശം 10 മുതല്‍ 12 വരെ പ്രധാന വകുപ്പുകളില്‍ വലിയ രീതിയിലുള്ള അഴിച്ചുപണിക്ക് സാധ്യതയുണ്ട്. ഇതില്‍ റെയില്‍വേ, ധനം തുടങ്ങിയ നിര്‍ണായക മന്ത്രാലയങ്ങളും ഉള്‍പ്പെടുമെന്നാണ് സൂചന.

നിലവില്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്നും സി.ജെ.പി ഉള്‍പ്പെടെയുള്ള സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളില്‍ നിന്നും കടുത്ത രാജി സമ്മര്‍ദം നേരിടുന്ന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പദവിയില്‍ നിന്ന് മാറ്റുമോ എന്ന കാര്യത്തില്‍ വ്യക്തതതയില്ല.

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്മാരായി നിയമിതരായ പങ്കജ് ചൗധരി, ഹര്‍ഷ് മല്‍ഹോത്ര എന്നിവര്‍ തങ്ങളുടെ സഹമന്ത്രിസ്ഥാനം ഒഴിഞ്ഞേക്കും. കൂടാതെ, കേരളത്തിന്റെ ബി.ജെ.പി പ്രഭാരി സ്ഥാനത്തുനിന്ന് മുതിര്‍ന്ന നേതാവ് പ്രകാശ് ജാവദേക്കര്‍ മാറിയേക്കുമെന്നും സൂചനയുണ്ട്.

കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പുനഃസംഘടന ഏറെ നിര്‍ണായകമാണ്. നിലവില്‍ കേന്ദ്രമന്ത്രിസഭയിലുള്ള ജോര്‍ജ് കുര്യന്റെ രാജ്യസഭാ കാലാവധി പൂര്‍ത്തിയാകുന്ന സാഹചര്യത്തില്‍ അദ്ദേഹം മാറുകയാണെങ്കില്‍, കേരളത്തില്‍ നിന്ന് പുതിയൊരു മുഖം മന്ത്രിസഭയിലേക്ക് എത്തും.

സി. സദാനന്ദന്‍ മാസ്റ്റര്‍, അനില്‍ ആന്റണി, ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ എന്നിവരില്‍ ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കാനാണ് സാധ്യത കൂടുതല്‍.

Content Highlight: Unable to Do Movies After Becoming Minister: Suresh Gopi Requests Exemption from Union Cabinet

We use cookies to give you the best possible experience. Learn more