| Wednesday, 21st September 2016, 2:53 pm

കണ്ണൂരില്‍ സി.പി.ഐ.എം ഒരുക്കുന്ന ദളിത് വേദിയില്‍ ഉന ഇരകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

വസ്രാം സര്‍വയ്യ, അശോക് സര്‍വ്വയ്യ (ജിത്തുഭായ് സര്‍വ്വയ്യ) എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയത്.


കണ്ണൂര്‍: സി.പി.ഐ.എം സംഘടനയായ പട്ടികജാതി ക്ഷേമ സമിതി കണ്ണൂരില്‍ സംഘടിപ്പിക്കുന്ന സ്വാഭിമാന സംഗമത്തില്‍ പങ്കുചേരാന്‍ ഉനയിലെ ഇരകളും. ബുധനാഴ്ച വൈകുന്നേരം കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറിലാണ് പരിപാടി.

ചത്തപശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ഉനയില്‍ ക്രൂരമായ പീഡനത്തിന് ഇരയായ നാലുപേരില്‍ രണ്ടുപേരാണ് ദളിത് പരിപാടില്‍ എത്തുന്നത്. വസ്രാം സര്‍വയ്യ, അശോക് സര്‍വ്വയ്യ (ജിത്തുഭായ് സര്‍വ്വയ്യ) എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കാനായി കണ്ണൂരില്‍ എത്തിയത്. രാജസ്ഥാനില്‍ മറ്റൊരു പരിപാടിയില്‍ പങ്കെടുക്കുന്നതിനാലാണ് മറ്റുരണ്ടുപേര്‍ കണ്ണൂരിലെത്താതിരുന്നത്.

ഇവര്‍ക്കു പുറമേ ദളിത് ആക്ടിവിസ്റ്റുകളായ കേവല്‍ സിങ് റാത്തോഡ്, സൗജ സൊന്തര്‍വ, കിഷോര്‍ ഷാംഗാട്ട് എന്നിവരും പരിപാടിയുടെ ഭാഗമാകും.

പശുക്കടത്ത് ആരോപിച്ച് അടുത്തിടെ ഗുജറാത്തില്‍ ഗോരക്ഷാ പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ മുഹമ്മദ് അയൂബ് എന്ന യുവാവിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ചശേഷമാണ് തങ്ങള്‍ കണ്ണൂരിലേക്കു തിരിച്ചതെന്നും ഇത് പുതിയൊരു രാഷ്ട്രീയത്തിന്റെ തുടക്കമാണെന്നും ഉന ഇരകള്‍ ഡൂള്‍ന്യൂസിനോടു പറഞ്ഞു.


Read More: സംഘപരിവാറിന്റെ ദളിത് റാലിയില്‍ തങ്ങള്‍ പങ്കെടുക്കുമെന്ന വാര്‍ത്ത അസംബന്ധം: ഉന ഇരകള്‍


തെരഞ്ഞെടുപ്പിനു മുന്നോടിയായി ഉത്തര്‍പ്രദേശില്‍ ആര്‍.എസ്.എസ് അനുകൂല സംഘടന സംഘടിപ്പിക്കുന്ന റാലിയില്‍ ഉന ദളിതര്‍ അണിചേരുമെന്ന വാര്‍ത്ത അസംബന്ധമാണെന്നും ഇത്തരമൊരു ആവശ്യവുമായി തങ്ങളെ ആരും ബന്ധപ്പെട്ടിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.

‘ഉന ദലിത് അത്യാചരണ്‍ ലടത് സമിതി’യുട കണ്‍വീനറായിരുന്ന ജിഗ്നേഷ് മെവാനിയെയായിരുന്നു പരിപാടിയിലേക്കു സി.പി.ഐ.എം ക്ഷണിച്ചിരുന്നത്. ജിഗ്നേഷ് പങ്കെടുക്കുമെന്ന് അറിയിച്ചെങ്കിലും പിന്നീട് അദ്ദേഹം നിലപാടു മാറ്റുകയായിരുന്നു.

അംബേദ്കര്‍ ഉയര്‍ത്തിയ രാഷ്ട്രീയ നിലപാട് പിന്തുടരുന്ന ഒരാളെന്ന നിലയില്‍ സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയത്തോടും സമീപനത്തോടും ശക്തമായ വിയോജിപ്പുള്ളതിനാലാണ് പരിപാടിയില്‍ പിന്മാറുന്നതെന്നാണ് ജിഗ്നേഷ് അറിയിച്ചത്.

ഇത് സി.പി.ഐ.എമ്മിനു വലിയ തിരിച്ചടിയായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഗുജറാത്തില്‍ ദളിത് പ്രക്ഷോഭത്തിനു കാരണമായ ഉന സംഭവത്തിലെ ഇരകളെ പങ്കെടുപ്പിച്ചുകൊണ്ട് സി.പി.ഐ.എം പരിപാടി നടത്താന്‍ തീരുമാനിച്ചത്.

സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍, പി.കെ.എസ് സംസ്ഥാന സെക്രട്ടറി അഡ്വ. സോമപ്രസാദ് എന്നിവരും പരിപാടിയില്‍ പങ്കുചേരും.

ബി.ജെ.പിയുടെ ദേശീയ കൗണ്‍സില്‍ സമ്മേളനം കോഴിക്കോട് നടക്കാനിരിക്കെയാണ് കണ്ണൂരിലെ പരിപാടിയിലേക്ക് ഉന ഇരകള്‍ എത്തുന്നത്.

ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ ഉനയില്‍ നാലു ദളിത് യുവാക്കളാണ് ആക്രമിക്കപ്പെട്ടത്. ഇവരെ പൊതുമധ്യത്തില്‍ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം ദേശീയ ശ്രദ്ധ നേടുന്നത്. ഗുജറാത്തില്‍ ഇപ്പോള്‍ നടക്കുന്ന ദളിത് മുന്നേറ്റത്തിനു കാരണമായത് ഈ സംഭവമായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more