ന്യൂയോര്‍ക്ക്: വെസ്റ്റ് ബാങ്കിലെ ഇസ്രഈല്‍ അധിനിവേശവുമായി ബന്ധപ്പെട്ട് വംശീയ ഉന്മൂലനത്തിന് സാധ്യതയുണ്ടെന്ന ആശങ്ക പ്രകടിപ്പിച്ച് യു.എന്‍. ഇന്നലെ (സെപ്തംബര്‍ നാല്, വെള്ളി) പ്രസിദ്ധീകരിച്ച യുഎന്‍ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ (ഒ.എച്ച്.സി.എച്ച്.ആര്‍) റിപ്പോര്‍ട്ടിലാണ് ഈ കാര്യം ചൂണ്ടിക്കാട്ടുന്നത്.
മൂന്ന് അഭയാര്‍ത്ഥി ക്യാമ്പുകളില്‍ നിന്ന് മുഴുവന്‍ പലസ്തീന്‍ അഭയാര്‍ത്ഥികളെയും മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രഈലിന്റെ സൈനിക നടപടികള്‍ കാരണമായി. അത് കൂട്ടായ ശിക്ഷയ്ക്ക് തുല്യമാണെന്ന് കരുതുന്നുവെന്നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ ഹൈക്കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
2025 ജനുവരിയിലും ഫെബ്രുവരിയിലും നടന്ന ഓപ്പറേഷന്‍ അയണ്‍ വാള്‍ സമയത്ത് ജെനിന്‍, നൂര്‍ ഷംസ്, തുല്‍ക്കര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ താമസക്കാരെയാണ് ഇസ്രഈല്‍ മാറ്റിപ്പാര്‍പ്പിച്ചത്. മൂന്ന് അഭയാര്‍ത്ഥി ക്യാമ്പുകളിലെയും മുഴുവന്‍ ഫലസ്തീന്‍ ആഭയാര്‍ത്ഥികളെയും ഇസ്രായേല്‍ ബലപ്രയോഗത്തിലൂടെ മാറ്റിപ്പാര്‍പ്പിച്ചു. മാറ്റിപ്പാര്‍പ്പിച്ചവരുടെ തിരിച്ചുവരവ് ഇസ്രഈല്‍ തടഞ്ഞിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓപ്പറേഷന്‍ അയണ്‍ വാള്‍ സമയത്ത് ഇസ്രായേല്‍ സൈന്യം സാധാരണക്കാരെ കൊന്നൊടുക്കുകയും വീടുകളും അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും ചെയ്തു. അവര്‍ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചിരുന്നു. അഭയാര്‍ത്ഥികള്‍ക്ക് മാനുഷിക സഹായം എത്തിക്കുന്നതും ആ സമയത്ത് ഇസ്രഈല്‍ തടഞ്ഞെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
മൂന്ന് ക്യാമ്പുകളില്‍ നിന്ന് 33,000-ത്തിലധികം പലസ്തീനികളെ മാറ്റിപ്പാര്‍പ്പിച്ചു. ജൂലൈ വരെയുള്ള വിവരം പ്രകാരം 33,362 പേര്‍ക്ക് തിരിച്ചെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് പലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ ഏജന്‍സിയായ യു.എന്‍.ആര്‍.ഡ.ബ്ല്യു.എ അറിയിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വലിയ തോതിലുള്ളതും ദീര്‍ഘകാലം നീളുന്നതുമനായ വ്യവസ്ഥാപിതമായ കുടിയിറക്കലും നിര്‍ബന്ധിതമായി സ്ഥലം മാറ്റുന്നതും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നു. ക്യാമ്പുകളെ വാസയോഗ്യമല്ലാതാക്കിയ നടപടികള്‍ കൂട്ടായ ശിക്ഷയ്ക്ക് തുല്യമാണ്. അത് വംശീയ ഉന്മൂലനത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഓപ്പറേഷന്‍ അയണ്‍ വാള്‍ നടത്തിയ രീതി സൂചിപ്പിക്കുന്നത് കഴിയുന്നത്ര ഫലസ്തീനികളെ പുറത്താക്കുകയും കൂടുതല്‍ അനധികൃത ഇസ്രായേലി കുടിയേറ്റങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുക എന്നതായിരുന്നു അതിന്റെ ലക്ഷ്യമെന്നാണ്. ഇത് അന്താരാഷ്ട്ര നിയമത്തിന്റെ കൂടുതല്‍ ലംഘനമാണ്,’ യു.എന്‍ അവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക്ക് റിപ്പോര്‍ട്ടില്‍ പറഞ്ഞു.
2025 ജനുവരിയിലും ഫെബ്രുവരിയിലുമായി ഇസ്രായേല്‍ സൈന്യം 21 കുട്ടികള്‍ ഉള്‍പ്പെടെ 102 പലസ്തീനികളെ കൊലപ്പെടുത്തി. ഇനി അഭയാര്‍ത്ഥി ക്യാമ്പുകള്‍ ഉണ്ടാകില്ലെന്നും അവരെല്ലാം ജോര്‍ദാനിലേക്ക് പോകണമെന്നും ഇസ്രായേല്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി നാടുകടത്തപ്പെട്ട പലസ്തീനികള്‍ തങ്ങളോട് പറഞ്ഞതായും യു.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.
വ്യോമാക്രമണങ്ങള്‍, കവചിത ബുള്‍ഡോസറുകള്‍, നിയന്ത്രിത സ്‌ഫോടനങ്ങള്‍ എന്നിവ ഉപയോഗിച്ച് മുഴുവന്‍ പ്രദേശങ്ങളെയും വാസയോഗ്യമല്ലാതാക്കുകയും താമസക്കാരുടെ തിരിച്ചുവരവ് തടയുകയും ചെയ്യുന്നത് അ്താരാഷ്ട്ര നിയമത്തിന് എതിരാണ്. പ്രദേശത്തെ നിയമവിരുദ്ധ സാന്നിധ്യം ഇസ്രായേല്‍ എത്രയും വേഗം അവസാനിപ്പിക്കണം. കൂടുതല്‍ ഫലസ്തീനികളെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനുള്ള ഏതൊരു ശ്രമവും അവസാനിപ്പിക്കണമെന്നും യു.എന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
ജെനിന്‍, നൂര്‍ ഷംസ്, തുല്‍ക്കര്‍ അഭയാര്‍ത്ഥി ക്യാമ്പുകളിലെ കുടിയൊഴിപ്പിക്കലുകള്‍ യുദ്ധക്കുറ്റകൃത്യവും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യവുമാണെന്ന് മനുഷ്യാവകാശ സംഘടനയായി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് (എച്ച്.ആര്‍.ഡബ്ല്യു) ചൂണ്ടിക്കാട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം നവംബറില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടിലായിരുന്നു മനുഷ്യാവകാശ സംഘടന ഈ കാര്യം ചൂണ്ടിക്കാട്ടിയത്.
വ്യാഴാഴ്ച പുറത്തിറക്കിയ 105 പേജുള്ള റിപ്പോര്‍ട്ടില്‍, ഈ വര്‍ഷം ജനുവരി മുതല്‍ ആരംഭിച്ച ജെനിന്‍, തുല്‍ക്കറെം, നൂര്‍ ഷംസ് അഭയാര്‍ത്ഥി ക്യാമ്പുകളിലെ 32,000 ഫലസ്തീനികളെ ഇസ്രായേല്‍ സൈന്യം അവരുടെ വീടുകളില്‍ നിന്ന് പുറത്താക്കിയതായി അവകാശ സംഘടന പറഞ്ഞിരുന്നു.
മൂന്ന് അഭയാര്‍ത്ഥി ക്യാമ്പുകളിലായി 850-ലധികം വീടുകളും മറ്റ് കെട്ടിടങ്ങളും പൂര്‍ണമായി തകര്‍ക്കപ്പെടുകയോ ഭാഗികമായി നശിപ്പിക്കപ്പെടുകയോ ചെയ്തതായി ഉപഗ്രഹ ചിത്രങ്ങള്‍ കാണിക്കുന്നുണ്ടെന്നും എച്ച്.ആര്‍.ഡബ്ല്യു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Content Highlight: UN raises ‘ethnic cleansing’ concerns over Israel’s West Bank operation