| Thursday, 30th July 2026, 8:40 pm

വീണിടത്ത് കിടന്നുരുളുന്ന അവസരവാദികളായ യു.ഡി.എഫ്, ബി.ജെ.പിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്നു; പി.എം. ശ്രീയില്‍ എസ്.എഫ്.ഐ

ആദർശ് എം.കെ.

തിരുവനന്തപുരം: ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടുകളോട് കോണ്‍ഗ്രസും മുസ്‌ലിം ലീഗും ഒത്തുതീര്‍പ്പ് രാഷ്ട്രീയം നടത്തുകയാണെന്ന ആരോപണവുമായി എസ്.എഫ്.ഐ

വീണിടത്ത് കിടന്നുരുളുന്ന അവസരവാദികളായ യു.ഡി.എഫ്, ബി.ജെ.പിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുകയാണെന്ന് എസ്.എഫ്.ഐ സംസ്ഥാന അധ്യക്ഷന്‍ എം. ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ ആരോപിച്ചു.

കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനെതിരെ യു.ഡി.എഫ് ഉയര്‍ത്തിയ വ്യാജ പ്രചാരണങ്ങള്‍ സ്വന്തം എം.പിയുടെ ചോദ്യത്തിനുള്ള മറുപടിയിലൂടെയാണ് പൊളിഞ്ഞടങ്ങിയിരിക്കുന്നതെന്ന് ശിവപ്രസാദ് പറഞ്ഞു.

കോണ്‍ഗ്രസ് രാജ്യസഭാ എം.പി ജെബി മേത്തറുടെ ചോദ്യത്തിന് കേന്ദ്ര സര്‍ക്കാര്‍ രാജ്യസഭയില്‍ നല്‍കിയ മറുപടിയുടെ രേഖകള്‍ സഹിതമാണ് ശിവപ്രസാദിന്റെ പോസ്റ്റ്.

കേന്ദ്ര സര്‍ക്കാരിന്റെ മറുപടിയില്‍ പി.എം ശ്രീ പദ്ധതി എന്താണെന്നും അത് എങ്ങനെയാണ് നടപ്പിലാക്കുന്നതെന്നും വ്യക്തമായി വിശദീകരിക്കുന്നുണ്ട്.

പദ്ധതി നടപ്പിലാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂളുകള്‍ തെരഞ്ഞെടുത്ത് ലിസ്റ്റ് കേന്ദ്രത്തിന് കൈമാറണം. എന്നാല്‍ കേരള സര്‍ക്കാര്‍ അത്തരത്തിലൊരു ലിസ്റ്റും ഇതുവരെ കേന്ദ്രത്തിന് കൈമാറിയിട്ടില്ലെന്ന് മറുപടിയില്‍ വ്യക്തമാണ്.

ധാരണാപത്രത്തില്‍ ഒപ്പുവെച്ചതിന് ശേഷം കേരളത്തിന് ലഭിച്ചത് സമഗ്ര ശിക്ഷാ കേരളയുടെ കുടിശ്ശിക തുകയുടെ ഒരു ചെറിയ ഭാഗം മാത്രമാണ്.

കേന്ദ്രം ഈ മറുപടി നല്‍കിയ അതേദിവസം തന്നെയാണ് പി.എം ശ്രീ പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് യു.ഡി.എഫിലെ പ്രമുഖ നേതാക്കള്‍ പ്രഖ്യാപിച്ചതെന്ന് എസ്.എഫ്.ഐ ചൂണ്ടിക്കാട്ടുന്നു.

‘തെരഞ്ഞെടുപ്പില്‍ ജനങ്ങളോട് പറഞ്ഞ രാഷ്ട്രീയത്തെ മാത്രമല്ല, മതനിരപേക്ഷ കേരളത്തെ കൂടിയാണ് പി.എം ശ്രീക്കായി സ്‌കൂളുകളുടെ ലിസ്റ്റ് കൈമാറാന്‍ തയ്യാറെടുക്കുന്നതിലൂടെ യു.ഡി.എഫ് ഒറ്റുകൊടുക്കുന്നത്,’ എം. ശിവപ്രസാദ് പറഞ്ഞു.

വി.ഡി. സതീശനും ആര്‍.എസ്.എസും തമ്മിലുള്ള ഡീലിന് ചൂട്ടുപിടിക്കാനാണ് മുസ്‌ലിം ലീഗ് ഇറങ്ങിയിരിക്കുന്നതെന്നും, ഇത് തങ്ങളെ വോട്ട് ചെയ്തു വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി. ഇതിന് ജനങ്ങളോട് യു.ഡി.എഫ് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

വീണിടത്ത് കിടന്നുരുളുന്നവര്‍ അവസരവാദികള്‍ ആണെങ്കില്‍ ബി.ജെ.പിയുടെ ചെളിക്കുണ്ടില്‍ മുങ്ങിത്താഴുന്ന കോണ്‍ഗ്രസിനെയും ലീഗിനെയും എന്താണ് കേരളം വിളിക്കേണ്ടത്?

താഴെ പങ്കുവെക്കുന്നത് കോണ്‍ഗ്രസുകാരിയായ രാജ്യസഭാ എം.പി ശ്രീമതി ജെബി മേത്തര്‍ക്ക് രാജ്യസഭയില്‍ കിട്ടിയ മറുപടിയാണ്. എന്താണ് പി. എം. ശ്രീ എന്നും, എങ്ങനെയാണ് പി.എം ശ്രീ നടപ്പിലാക്കുന്നതെന്നും നല്ല വൃത്തിയായി മറുപടിയില്‍ പറയുന്നുണ്ട്.

പി എം ശ്രീ നടപ്പിലാക്കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്‌കൂളുകള്‍ തെരഞ്ഞെടുത്തു ലിസ്റ്റ് കേന്ദ്ര ഗവണ്‍മെന്റിന് കൈമാറണം. എന്നാല്‍ അങ്ങനെ ഒരു ലിസ്റ്റും ഇതുവരെ കേരളം കൈമാറിയിട്ടില്ല. മാത്രവുമല്ല എം. ഒ. യു. ഒപ്പിട്ടതിനു ശേഷം കേരളത്തിന് ലഭിച്ചത് എസ്.എസ്.കെ യുടെ കുടിശ്ശികയായിരുന്ന തുകയുടെ ഒരു ചെറിയ ഭാഗമാണെന്നും മറുപടിയില്‍ വിശദീകരിക്കുന്നു.

ഇടതുപക്ഷ ഗവണ്‍മെന്റിന് എതിരെ അന്ന് പ്രതിപക്ഷം ആയിരുന്നു യു.ഡി.എഫ് നടത്തിയ എല്ലാ വ്യാജ പ്രചരണങ്ങളും സ്വന്തം എംപിയുടെ ചോദ്യത്തിനുള്ള മറുപടിയുടെ ഭാഗമായി പൊളിഞ്ഞടിയുകയാണ്.

ആകസ്മികമെന്ന് പറയട്ടെ, അതേ ദിവസം തന്നെയാണ് പി.എം ശ്രീയുമായി മുന്നോട്ടു പോകുമെന്ന് യു.ഡി.എഫിലെ പ്രധാനപ്പെട്ട നേതാക്കന്മാരുടെ പ്രഖ്യാപനം വരുന്നത്. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കിടയില്‍ പറഞ്ഞ രാഷ്ട്രീയത്തെ മാത്രമല്ല മതനിരപേക്ഷ കേരളത്തെ കൂടിയാണ് പി.എം ശ്രീ ക്കുവേണ്ടി സ്‌കൂളുകളുടെ ലിസ്റ്റ് കൈമാറാന്‍ തയ്യാറെടുക്കുന്നത് വഴി യു.ഡി.എഫ് സര്‍ക്കാര്‍ ഒറ്റു കൊടുക്കുന്നത്.

വി.ഡി. സതീശന്‍ – ആര്‍.എസ്.എസ് ഡീലിന് ചൂട്ട് പിടിക്കാന്‍ മുസ്‌ലിം ലീഗും ഇറങ്ങുന്നത് അവരെ വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോടുള്ള വഞ്ചനയും വെല്ലുവിളിയുമാണ്. ജനങ്ങളോട് ഇതിന് ഇവര്‍ക്കു മറുപടി പറയേണ്ടിവരും.

Content Highlight: UDF sinking in the BJP’s quagmire; SFI criticizes the government over PM SHRI.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more