| Thursday, 26th February 2026, 8:19 am

3-2ന് ജയിച്ചിട്ടും 7-5ന് തോറ്റു! ഗളറ്റാസരേ വക ഗളച്ഛേദം, ഗുഡ് ബൈ ഓള്‍ഡ് ലേഡി

ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും ടര്‍ക്കിഷ് സൂപ്പര്‍ ടീം ഗളറ്റാസരേയോട് തോറ്റ് ഇറ്റാലിയന്‍ വമ്പന്‍മാരായ യുവന്റസ് പുറത്ത്. സ്വന്തം തട്ടകമായ അലയന്‍സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 3-2ന് വിജയിച്ചെങ്കിലും 5-7 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ പരാജയപ്പെടുകയായിരുന്നു.

ഗളറ്റാസരേയുടെ ഹോം ഗ്രൗണ്ടില് 5-2ന്റെ തോല്‍വിയേറ്റുവാങ്ങിയ യുവന്റസിന് സ്വന്തം കാണികള്‍ക്ക് മുമ്പില്‍ നാല് ഗോള്‍ വ്യത്യാസത്തിലെങ്കിലും വിജയിക്കേണ്ടത് അനിവാര്യമായിരുന്നു. എന്നാല്‍ ഒറ്റ ഗോള്‍ വ്യത്യാസത്തില്‍ ജയിച്ചതാണ് ഓള്‍ഡ് ലേഡിക്ക് പുറത്തേക്കുള്ള വഴിയൊരുക്കിയത്.

4-3-3 എന്ന ക്ലാസിക് ഫോര്‍മേഷനിലാണ് ലൂസിയാനോ സ്‌പെലേറ്റി യുവന്റസിനെ കളത്തില്‍ വിന്യസിച്ചത്. മറുവശത്ത് ഗളറ്റാസരേ പരിശീലകന്‍ ഒകാന്‍ ബുറുക് 4-2-3-1 എന്ന രീതിയിലാണ് തന്റെ കുട്ടികളെ അണിനിരത്തിയത്.

മത്സരത്തിന്റെ 37ാം മിനിട്ടില്‍ പെനാല്‍ട്ടിയിലൂടെ മാനുവല്‍ ലോകടെല്ലി യുവന്റസിനെ മുമ്പിലെത്തിച്ചു. ഇതോടെ ആദ്യ പകുതിയില്‍ ഒരു ഗോളിന്റെ ലീഡുമായി ഹോം ടീം അഡ്വാന്റേജെടുത്തു.

മത്സരത്തിന്റെ 14ാം മിനിട്ട് മുതല്‍ മഞ്ഞക്കാര്‍ഡ് പുറത്തെടുത്ത റഫറി 48ാം മിനിട്ടില്‍ ചുവപ്പുകാര്‍ഡും പുറത്തെടുത്തു. രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട ലോയ്ഡ് കെല്ലി കളത്തിന് പുറത്തായതോടെ നിര്‍ണായക മത്സരത്തില്‍ യുവന്റസ് പത്ത് പേരായി ചുരുങ്ങി.

എന്നാല്‍ അതിന് അനുസരിച്ച് തന്ത്രങ്ങള്‍ മെനഞ്ഞ യുവന്റസ് എതിരാളികള്‍ക്ക് ഗോളടിക്കാന്‍ അവസരം നല്‍കിയില്ല. 70ാം മിനിട്ടില്‍ കലൂലുവിന്റെ അസിസ്റ്റില്‍ ഫെഡ്രിക്കോ ഗാട്ടി യുവന്റസിന്റെ ലീഡ് ഇരട്ടിയാക്കി. 82ാം മിനിട്ടില്‍ വെസ്റ്റണ്‍ മെക്കെന്നിയും ഗോള്‍ കണ്ടെത്തിയതോടെ അലയന്‍സ് സ്‌റ്റേഡിയം ആവേശത്തിലായി.

ഒടുവില്‍ ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ 3-0ന് ജയിച്ചെങ്കിലും 5-5 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ഇരുവരും തുടര്‍ന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്ക് കടന്നു.

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കവെ വിക്ടര്‍ ഒസിമെന്‍ ഗളറ്റാസരേക്കായി ഗോള്‍ കണ്ടെത്തി. സ്‌കോര്‍ 3-1.

119ാം മിനിട്ടില്‍ ഒസിമെന്റെ ഗോളിന് വഴിയൊരുക്കിയ ആല്‍പര്‍ യില്‍മാസും വലകുലുക്കിയതോടെ 7-5 എന്ന അഗ്രഗേറ്റ് സ്‌കോറില്‍ ഗളറ്റാസരേ റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടുകയായിരുന്നു.

റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ ഇംഗ്ലീഷ് വമ്പന്‍മാരായ ലിവര്‍പൂളോ ടോട്ടന്‍ഹാം ഹോട്‌സ്പറോ ആകും ഗളറ്റാസരേയുടെ എതിരാളികള്‍. ഫെബ്രുവരി 27ന് നടക്കുന്ന ഡ്രോയിലൂടെയായിരിക്കും എതിരാളികള്‍ ആരെന്ന് തീരുമാനിക്കപ്പെടുക.

രണ്ട് പാദങ്ങളടങ്ങിയ മത്സരങ്ങളായിരിക്കും റൗണ്ട് ഓഫ് സിക്സറ്റീനിലും ഉണ്ടാവുക. മാര്‍ച്ച് 10, 11 തീയ്യതികളില്‍ ആദ്യ പാദവും 17, 18 തീയ്യതികളില്‍ രണ്ടാം പാദവും അരങ്ങേറും.

Content Highlight: UCL: Galatasaray defeated  Juventus

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more