| Thursday, 29th June 2017, 1:26 pm

അല്‍ജസീറ ബോംബിട്ട് തകര്‍ക്കാന്‍ യു.എ.ഇ കിരീടാവകാശി യു.എസിനോട് ആവശ്യപ്പെട്ടെന്ന് 2003ല്‍ പുറത്തുവന്ന വിക്കിലീക്‌സ്‌ രേഖകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അബുദാബി: അമേരിക്ക ഇറാന്‍ അധിനിവേശത്തിന് പദ്ധതി തയ്യാറാക്കുന്ന വേളയില്‍ അല്‍ജസീറ ബോംബിട്ട് തകര്‍ക്കാന്‍ യു.എസിനോട് യു.എ.ഇ കിരീടാവകാശി ആവശ്യപ്പെട്ടതായി വിക്കിലീക്‌സ്‌  രേഖകള്‍. 2003ല്‍ പുറത്തുവന്ന കേബിളുകളിലാണ് യു.എ.ഇ കിരീടാവകാശി മുഹമ്മദ് സയ്യിദ് ഇങ്ങനെ പറഞ്ഞതായി പരാമര്‍ശമുള്ളത്.

മുഹമ്മദ് ബിന്‍ സയ്യിദും റിച്ചാഡ് ഹാസും തമ്മിലുള്ള സംഭാഷണത്തിനിടെ സയ്യിദ് തന്റെ പിതാവ് ഷെയ്ക്ക് സയ്യിദും ഖത്തര്‍ അമീര്‍ ഹമ്മദ് അല്‍ താനിയും തമ്മിലുള്ള ചര്‍ച്ചയില്‍ യു.എസിനോട് അല്‍ജസീറ ബോംബിട്ട് തകര്‍ക്കാന്‍ താന്‍ ആവശ്യപ്പെട്ടതായി ഹമ്മദ് പരാതിപ്പെട്ടകാര്യം പറഞ്ഞത് “ചിരിച്ചുകൊണ്ട്” ഓര്‍ക്കുന്നു എന്നാണ് കേബിളില്‍ പറയുന്നത്.


Also Read: ‘ലാത്തി കണ്ടപ്പോള്‍ ഒടുങ്ങിയ ശൗര്യം’; അക്രമത്തിനിടെ ലാത്തിച്ചാര്‍ജ്ജ് തുടങ്ങിയപ്പോള്‍ നിലവിളിച്ചോടി ഗോരക്ഷാ പ്രവര്‍ത്തകര്‍; വീഡിയോ


ഖത്തര്‍ അമീര്‍ ഇക്കാര്യം പരാതിപ്പെട്ടപ്പോള്‍ “നിങ്ങള്‍ അവനെ കുറ്റപ്പെടുത്തുകയാണോ?” എന്നാണ് പിതാവ് പ്രതികരിച്ചതെന്നും സയ്യിദ് ഓര്‍ക്കുന്നു.

2003ലെ ഇറാഖ് അധിവേശത്തിനു മുന്നോടിയായായിരുന്നു സയ്യിദിന്റെ പരാമര്‍ശം. അധിനിവേശത്തിന് എതിരായി അറബ് ലോകത്ത് ജനാഭിപ്രായം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നു മുന്നറിയിപ്പു നല്‍കിക്കൊണ്ടായിരുന്നു അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഖത്തറിലെ ടി.വി നെറ്റുവര്‍ക്കുകള്‍ ഇത്തരമൊരു ജനാഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം അല്‍ജസീറയെ തകര്‍ക്കാന്‍ ആവശ്യപ്പെട്ടത്.

“എന്തുകൊണ്ടാണ് ഖത്തറികള്‍ അല്‍ജസീറയിലൂടെ പൊതുജനാഭിപ്രായം ആളിക്കത്തിക്കാന്‍ ശ്രമിക്കുന്നതെന്നത് നിഗൂഢതയാണ്. ” എന്നു പറഞ്ഞ അദ്ദേഹം ഇതിനെതിരെ യു.എസ് ദോഹയ്ക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും ആഴശയ്‌പ്പെടുന്നു.

2003 ഏപ്രിലില്‍ അല്‍ജസീറയുടെ ബാഗ്ദാദിലെ ഓഫീസിനുനേരെയുണ്ടായ യു.എസ് മിസൈല്‍ ആക്രമണത്തില്‍ ഒരു സ്റ്റാഫ് കൊല്ലപ്പെടുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. “അതൊരിക്കലും ഞങ്ങളുടെ ടാര്‍ഗറ്റ് ആയിരുന്നില്ല” എന്നാണ് ഈ ആക്രമണം സംബന്ധിച്ച് യു.എസ് സെന്‍ട്രല്‍ കമാന്റ് വക്താവ് ബി.ബി.സിയോടു പറഞ്ഞത്.

2001ല്‍ അല്‍ജസീറയുടെ കാബൂള്‍ ഓഫീസില്‍ യു.എസിന്റെ രണ്ടു ബോംബുകള്‍ വീണെങ്കിലും പരുക്കൊന്നും ഉണ്ടായില്ല.

അല്‍ജസീറ ചാനലുമായി ബന്ധപ്പെട്ട് ഖത്തറും യു.എ.ഇയും തമ്മില്‍ കാലങ്ങളായുള്ള ശത്രുത തുറന്നുകാട്ടുന്നതാണ് യു.എ.ഇ കിരീടാവകാശിയുടെ പരാമര്‍ശങ്ങള്‍.

Latest Stories

We use cookies to give you the best possible experience. Learn more