| Wednesday, 4th February 2026, 5:12 pm

ഇന്ത്യയെ വിറപ്പിച്ച് അഫ്ഗാന്‍ സിംഹങ്ങള്‍; ഡു ഓര്‍ ഡൈ മാച്ചില്‍ പിറന്നത് 'ഇരട്ട സെഞ്ച്വറി'

ശ്രീരാഗ് പാറക്കല്‍

അണ്ടര്‍ 19 ഏകദിന ലോകകപ്പിലെ രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ അഫ്ഗാനിസ്ഥാനും ഇന്ത്യയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഹരാരെ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ അഫ്ഗാന്‍ പട ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് നാല് വിക്കറ്റ് നഷ്ടത്തില്‍ 310 റണ്‍സാണ് അഫ്ഗാനിസ്ഥാന്‍ സ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാന് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് വണ്‍ ഡൗണ്‍ ബാറ്റര്‍ ഫൈസല്‍ ഖാനും നാലാമനായി ഇറങ്ങിയ ഉസൈറുള്ള നിയാസായുമാണ്. ഇരുവരും തകര്‍പ്പന്‍ സെഞ്ച്വറിയടിച്ചാണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്.

ഫൈസല്‍ 93 പന്തില്‍ നിന്ന് 15 ഫോര്‍ ഉള്‍പ്പെടെ 110 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇത് താരത്തിന്റെ ബാക് ടു ബാക് സെഞ്ച്വറിയാണ്. കഴിഞ്ഞ മത്സരത്തില്‍ അയര്‍ലാന്‍ഡിനെതിരെ 163 റണ്‍സ് നേടിയ വമ്പന്‍ പ്രകടനം താരം കാഴ്ചവെച്ചിരുന്നു.

അതേസമയം ഉസൈറുള്ള 86 പന്തില്‍ നിന്ന് രണ്ട് സിക്‌സും 12 ഫോറും ഉള്‍പ്പെടെ 101 റണ്‍സ് നേടിയാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. അഫ്ഗാന് വേണ്ടി ഓപ്പണര്‍ ഒസ്മാന്‍ സാദത് 39 റണ്‍സ് നേടിയാണ് മടങ്ങിയത്.

നിര്‍ണായകമായ സെമി ഫൈനലില്‍ അഫ്ഗാന്‍ താരങ്ങളുടെ സെഞ്ച്വറികള്‍ ഇന്ത്യയെ സമ്മര്‍ദത്തിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നേടാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിക്കാത്തതും ഇന്ത്യയ്ക്ക് തിരിച്ചടിയായി. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ദീപേഷ് ദേവേന്ദ്രന്‍, കനിഷ്‌ക് ചൗഹാന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ ടീമിന് നേടിക്കൊടുത്തു.

മത്സരത്തില്‍ എന്ത് വിലകൊടുത്തും ഇന്ത്യ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് ചേക്കേറുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇന്നത്തെ മത്സരത്തിലെ വിജയ് ഫൈനലില്‍ ഇംഗ്ലണ്ടിനെയാണ് നേരിടേണ്ടത്.

Content Highlight: U19 World Cup: Afghanistan VS India live Match Update
ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more