| Tuesday, 30th June 2026, 11:27 am

അയോധ്യ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ യു.പി. പൊലീസ് ഹോട്ടല്‍ റൂമില്‍ തടങ്കലിലാക്കി

സിജൊ

ലഖ്‌നൗ: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പു കേസില്‍ പ്രധാന കുറ്റവാളികളെ സംരക്ഷിക്കുന്നുവെന്ന് സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനമുയരുന്നതിനിടെ അയോധ്യ സന്ദര്‍ശിക്കാനെത്തിയ കോണ്‍ഗ്രസ് നേതാക്കളെ ഉത്തര്‍ പ്രദേശ് പൊലീസ് ഹോട്ടല്‍ റൂമുകളില്‍ തടങ്കലിലാക്കി. ഉത്തര്‍ പ്രദേശ് പി.സി.സി പ്രസിഡന്റും എം.പിയുമായ അജയ് റായ് അടക്കമുള്ളവരെയാണ് തടങ്കലിലാക്കിയത്.

കോണ്‍ഗ്രസിന്റെ ഉന്നത പ്രതിനിധി സംഘം അയോധ്യ സന്ദര്‍ശിക്കാനിരിക്കെയാണ് യു.പി പൊലീസിന്റെ നടപടി. അജയ് റായും എം.പിമാരായ എസ്.പി. ഗൗതം, ഉജ്ജ്വല്‍ രാമന്‍ സിങ്, തനൂജ് പുനിയ എന്നിവരുമടങ്ങുന്ന കോണ്‍ഗ്രസ് പ്രതിനിധി സംഘമായിരുന്നു ഇന്ന് അയോധ്യ സന്ദര്‍ശിക്കേണ്ടിയിരുന്നത്. തന്നെയും മറ്റ് നാല് എം.പിമാരെയും യു.പി പൊലീസ് വിവിധ ഹോട്ടല്‍ റൂമുകളിലായി തടങ്കലിലാക്കിയെന്ന് അജയ് റായ് പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. അയോധ്യയിലെ ആചാര്യ നരേന്ദ്ര ദേവ സര്‍വകലാശാലയുടെ ഗസ്റ്റ് ഹൗസിലാണ് തന്നെ തടവില്‍ വെച്ചിരിക്കുന്നതെന്നും അജയ് റായ് അറിയിച്ചു.

രാമക്ഷേത്ര അഴിമതിക്കേസില്‍ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അവരുടെ പരാജയം മറച്ചുവെക്കുകയാണെന്ന് അജയ് റായ് അഭിപ്രായപ്പെട്ടു. ക്ഷേത്രത്തിലെ അഴിമതിക്ക് പിറകിലെ പ്രധാന വ്യക്തികളെ അറസ്റ്റ് ചെയ്്തിട്ടില്ല. രാമക്ഷേത്ര ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയായിരുന്ന ചമ്പത്ത് റായും ട്രസ്റ്റിയായിരുന്ന അനില്‍ മിശ്രയും അടക്കമുള്ളവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അജയ് റായ് ആവശ്യപ്പെട്ടു.

ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ഏകാധിപതികളെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സമൂഹമാധ്യമമായ എക്‌സില്‍ അജയ് റായ് പറഞ്ഞു. അയോധ്യ ക്ഷേത്രത്തില്‍ അഴിമതി നടത്തിയവര്‍ക്ക് ‘യഥാര്‍ത്ഥ രാമ ഭക്തരെ ഭയമാണ്’ എന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. തങ്ങള്‍ ഈ അഴിമതിക്കെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്നും എക്‌സ് പോസ്റ്റില്‍ അദ്ദേഹം കുറിച്ചു.

അയോധ്യ രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ ആരോപണ വിധേയരായ ചമ്പത്ത് റായും അനില്‍ മിശ്രയും അടക്കമുള്ളവരെ ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ അറസ്റ്റ് ചെയ്യാതെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ കക്ഷികള്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്. കേസില്‍ ചമ്പത്ത് റായുടെ സഹായി രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് അടക്കം എട്ട് പേരെയാണ് പൊലീസ് നിലവില്‍ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ടിന്നു യാദവിന് പുറമെ അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ എന്നിവരാണ് കേസില്‍ അറസ്റ്റിലായവര്‍. ഇവര്‍ എട്ടുപേരെയും പ്രതികളാക്കി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിറകെയായിരുന്നു അറസ്റ്റ്. എന്നാല്‍ ചമ്പത്ത് റായ് അടക്കമുള്ളവരെ എന്തുകൊണ്ട് കേസില്‍ പ്രതിചേര്‍ത്തില്ലെന്ന് പ്രതിപക്ഷം വിമര്‍ശനമുന്നയിച്ചിരുന്നു.

രാമക്ഷേത്രത്തിന് ലഭിച്ച സംഭാവനകളില്‍ ക്ഷേത്ര ട്രസ്റ്റുമായി ബന്ധപ്പെട്ടവര്‍ തിരിമറി നടത്തിയെന്നാണ് കേസ്. സംഭാവനകളില്‍ നിന്ന് പണവും സ്വര്‍ണം, വെള്ളി, രത്ന ആഭരണങ്ങളും ക്ഷേത്ര ട്രസ്റ്റ് അധികൃതര്‍ അടക്കമുള്ളവര്‍ തട്ടിയെടുത്തുവെന്നാണ് ആരോപണം.

അയോധ്യ രാമ ക്ഷേത്രത്തില്‍ ആകെ 1500ഓളം ജീവനക്കാരാനുള്ളത്. ഇതില്‍ 90 ശതമാനവും ആര്‍.എസ്.എസ് പശ്ചാത്തലമുള്ളവരാണ്. ട്രസ്റ്റ് ഭാരവാഹികളിലും ആര്‍.എസ്.എസുകാരാണ് കൂടുതല്‍. മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവുംവിശ്വ ഹിന്ദു പരിഷത്ത് വൈസ് പ്രസിഡന്റും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിക്കെതിരെ കേസില്‍ എസ്.ഐ.ടിയുടെ നടപടിയുണ്ടാകുമെന്ന് ചില ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കേസില്‍ 25 പേര്‍ക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന തരത്തില്‍ അടുത്തിടെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. ഇതില്‍ നിലവില്‍ എഫ്.ഐ.ആറില്‍ പ്രതികളായി കാണിച്ചവരും ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ചമ്പത്ത് റായും അനില്‍ മിശ്രയും രാമക്ഷേത്ര നിര്‍മാണ ചുമതല വഹിച്ച ഗോപാല്‍ റാവു എന്നിവരടക്കമുള്ള ഉന്നതര്‍ക്കെും എതിരെ കേസില്‍ നടപടിയുണ്ടാവുമെന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍. കേസില്‍ ചമ്പത്ത് റായും അനില്‍ മിശ്രയും ഗോപാല്‍ റാവുവും അടക്കമുള്ളവരെ പ്രത്യേക അന്വേഷണ സംഘം രണ്ടാഴ്ച മുമ്പ് ചോദ്യം ചെയ്തിരുന്നു.

Content Highlight: U.P. Congress chief Ajay Rai placed under house arrest in Ayodhya ahead of party delegation’s visit

 
സിജൊ

Latest Stories

We use cookies to give you the best possible experience. Learn more