| Monday, 21st May 2012, 9:49 am

മുംബൈ ഹോട്ടലില്‍ റെയ്ഡ്: രണ്ട് ഐ.പി.എല്‍ താരങ്ങള്‍ പിടിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ഐ.പി.എല്ലില്‍ വിവാദങ്ങള്‍ ഒഴിയുന്നില്ല. കഴിഞ്ഞ ദിവസം മുംബൈയിലെ സ്റ്റാര്‍ ഹോട്ടലില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നൂറോളം പേരാണ് അറസ്റ്റിലായിരിക്കുന്നത്. ഇതില്‍ രണ്ടുപേര്‍ ഐ.പി.എല്‍ താരങ്ങളാണ്.

പൂനെ വാരിയേഴ്‌സിലെ രാഹുല്‍ ശര്‍മ്മയും വെയ്ന്‍ പാര്‍നലുമാണ് പോലീസ് കസ്‌ററഡിയിലെടുത്ത ഐ.പി.എല്‍ താരങ്ങള്‍. എന്നാല്‍ താന്‍ അതേ ഹോട്ടലിലെ മറ്റൊരു പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു താനെന്ന് രാഹുല്‍ പോലീസിനോട് പറഞ്ഞതായും റിപ്പോര്‍ട്ടുണ്ട്.

അറസ്റ്റിലായവരില്‍ കുട്ടികളും സിനിമാ മേഖലയുമായി ബന്ധമുളളവരും ഉണ്ടെന്നാണ് അറിയുന്നത്. അറസ്റ്റിലായവരില്‍ പലരും വിദേശികളാണെന്ന് പോലീസ് അറിയിച്ചു. നിശാ പാര്‍ട്ടി സംഘടിപ്പിച്ച വിജയ് ഹന്തയെയും പോലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിലെ പ്രധാനപ്പെട്ട ഹോട്ടലുകളിലൊന്നായ ജുഹുവിലാണ് പോലീസ് റെയ്ഡ് നടത്തിയത്.

പോലീസ് കസ്റ്റഡിയിലെടുത്തവരില്‍ 38 പേര്‍ സ്ത്രീകളാണ്. ഇവരില്‍ നിന്നു കൊക്കെയ്ന്‍ ഉള്‍പ്പെടെയുള്ള ലഹരിമരുന്നുകള്‍ പോലീസ് കണ്‌ടെടുത്തു. ജൂഹുവിലെ ഒരു ഹോട്ടലില്‍ “റേവ് പാര്‍ട്ടി” നടക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

പിടിയിലായ മുഴുവന്‍ പേരുടെയും രക്ത സാമ്പിളുകള്‍ പോലീസ് പരിശോധനയ്ക്കു അയച്ചിട്ടുണ്ട്. ലഹരിമരുന്ന് കൈവശംവയ്ക്കുക, ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങളില്‍ ഇവര്‍ക്കെതിരെ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു.

Latest Stories

We use cookies to give you the best possible experience. Learn more