| Friday, 12th June 2026, 11:02 pm

ഇന്ത്യന്‍ കപ്പലുകള്‍ ആക്രമിച്ചത് ഇറാനെന്ന് ട്രംപിന്റെ ട്രൂത്ത് പോസ്റ്റ്; സമാധാന ഉടമ്പടിയെക്കുറിച്ച് പ്രചരിക്കുന്ന വിവരങ്ങള്‍ തെറ്റെന്ന് യു.എസും ഇറാനും

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: ഹോര്‍മുസിന് സമീപം ഇന്ത്യന്‍ കപ്പലുകള്‍ക്ക് നേരെ ആക്രമണം നടത്തിയത് ഇറാനെന്ന ആരോപണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇടപെടാനായി തീരേ പറ്റാത്തവരാാണ് ഇറാനെന്നും ട്രംപ് അഭിപ്രായപ്പെട്ടു. ഇറാന്‍-യു.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ ഉള്ളടക്കത്തെക്കുറിച്ച് സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ പങ്കുവച്ച കുറിപ്പിലായിരുന്നു ട്രംപിന്റെ പരാമര്‍ശം.

ഇന്ത്യന്‍ നാവികരുമായി സഞ്ചരിച്ചിരുന്ന മൂന്ന് കപ്പലുകളാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഹോര്‍മുസിന് പുറത്ത് ഒമാന്‍ തീരത്തോട് ചേര്‍ന്ന സമുദ്ര മേഖലയില്‍ വച്ച് ആക്രമിക്കപ്പെട്ടത്. ഈ ആക്രമണങ്ങളില്‍ മൂന്ന് ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ടിരുന്നു.

ഈ കപ്പലുകളെ ആക്രമിച്ചത് യു.എസ് ആണെന്ന് യു.എസിന്റെ സംയുക്ത സൈനിക കേന്ദ്രമായ സെന്റ് കോം കഴിഞ്ഞ ദിവസം ഔദ്യോഗിക പ്രസ്താവനയില്‍ സമ്മതിച്ചിരുന്നു. ഈ ആക്രമണത്തെ സെന്റ്‌കോം ന്യായീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഇറാനാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് സമൂഹ മാധ്യമ പോസ്റ്റില്‍ ആരോപിക്കുന്നത്.

ഇറാനെതിരായ ഉപരോധം ലംഘിച്ച മൂന്ന് കപ്പലുകളെ് തങ്ങള്‍ ആക്രമിച്ചെന്നായിരുന്നു സെന്റ്കോമിന്റെ പ്രസ്താവനയില്‍ അവകാശപ്പെട്ടത്. ഇന്ത്യക്കാരുമായി യാത്ര ചെയ്യവെ ആക്രമിക്കപ്പെട്ട എം.ടി. ജല്‍വീര്‍, എം.ടി മാട്രിവെക്സ്, എം.ടി സെറ്റബെല്ലോ എന്നീ ചരക്കുകപ്പലുകളുടെ പേരെടുത്ത് ഈ കപ്പലുകളെ ആക്രമിച്ചതായി പ്രസ്താവനയില്‍ സെന്റ്‌കോം സമ്മതിക്കുന്നുണ്ട്. ഇറാനില്‍ നിന്ന് എണ്ണ കടത്താനായി ശ്രമിക്കവെയാണ് കപ്പലുകള്‍ ആക്രമിച്ചതെന്നും യു.എസ് അവകാശപ്പെട്ടിരുന്നു.

ഹോര്‍മുസ് കടലിടുക്ക് കടക്കുകയായിരുന്ന ഇന്ത്യന്‍ കപ്പലുകളെ ഇറാന്‍ ആക്രമിച്ചത് അംഗീകരിക്കാനാവാത്ത കാര്യമാണെന്നാണ് ഇപ്പോള്‍ ട്രംപ് ട്രൂത്ത് പോസ്റ്റില്‍ പറയുന്നത്. ഇറാന്‍-യു.എസ് സംഘര്‍ഷം അവസാനിപ്പിക്കുന്നതിനായുള്ള ഇസ്‌ലാമാബാദ് ധാരണാപത്രം സംബന്ധിച്ച് ഇറാന്‍ പറയുന്നതെല്ലാം വ്യാജ വിവരങ്ങളാണെന്നും ട്രംപ് ആരോപിക്കുന്നു. ഇടപെടാനായി തീരേ പറ്റാത്തവരാണ് ഇറാനെന്നും ട്രംപ് ആരോപിച്ചു.

ഇസ്‌ലാമാബാദ് ധാരണാപത്രത്തിലെ ഉള്ളടക്കത്തെക്കുറിച്ച് വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് ട്രംപിന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ഇറാന്‍ വ്യാജവാര്‍ത്തകള്‍ക്കായി ചോര്‍ത്തിയ വിവരങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതെന്ന് ട്രംപ് ആരോപിക്കുകയം ചെയ്യുന്നുണ്ട്.

ട്രംപിന് പുറമെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഘാച്ചിയും ധാരണാ പത്രത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. തെറ്റായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ട് നില്‍ക്കണമെന്ന് അറഘാച്ചി എക്‌സ് പോസ്റ്റില്‍ പറഞ്ഞു.

ഇസ്‌ലാമാബാദ് ധാരണാപത്രത്തിലേക്ക് കൂടുതല്‍ അടുത്തതായും അരഗാച്ചി പറഞ്ഞു. ഈ വിഷയത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ട് നില്‍ക്കണം. ഇത് സംബന്ധിച്ച എല്ലാ വിവരങ്ങളും പൊതു ജനങ്ങള്‍ക്ക് മുമ്പാകെ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ വലിയൊരു ഒത്തുതീര്‍പ്പില്‍ എത്തിയതായി ട്രംപ് നേരത്തെ പറഞ്ഞിരുന്നു. താത്കാലികമായി ഉണ്ടാക്കിയ ഈ ഒത്തുതീര്‍പ്പിന്റെ രേഖകള്‍ ഇപ്പോള്‍ അന്തിമഘട്ടത്തിലാണ്. ഈ വാരാന്ത്യത്തോടെ യൂറോപ്പില്‍ വെച്ച് കരാറില്‍ ഔദ്യോഗികമായി ഒപ്പുവെക്കുമെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.

Content Highlight: Trump Truth Social Post on Islamabad Memorandum of Understanding alleges Iran Attacked Ships with Indian seamen

We use cookies to give you the best possible experience. Learn more