| Saturday, 25th October 2025, 6:57 am

ട്രംപിന്റെ ഭീഷണി; തീരുവ വിരുദ്ധ 'റീഗന്‍' പരസ്യം പിന്‍വലിച്ച് കാനഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഒന്റാറിയോ: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കാനഡയുമായി വ്യാപാര ചര്‍ച്ചകള്‍ അവസാനിപ്പിച്ചതോടെ വിവാദമായ റീഗന്‍ പരസ്യം പിന്‍വലിച്ച് കനേഡിയന്‍ സര്‍ക്കാര്‍. മുന്‍ യു.എസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗന്റെ തീരുവ വിരുദ്ധ വാക്കുകള്‍ ഉപയോഗിച്ചുള്ള കാനഡയിലെ ഒന്റാറിയോ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരസ്യത്തിനെതിരെ ട്രംപ് രംഗത്തെത്തിയിരുന്നു.

കാനഡയുമായുള്ള എല്ലാ വ്യാപാര ചര്‍ച്ചകളും അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപ് അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഒന്റാറിയോ സര്‍ക്കാര്‍ പരസ്യം പിന്‍വലിച്ചത്. യു.എസ്-കാനഡ നയതന്ത്ര ബന്ധത്തെ പരസ്യം മോശമായി ബാധിച്ചെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു.

കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് പരസ്യം പിന്‍വലിക്കുന്നതെന്ന് ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് അറിയിച്ചു.

കഴിഞ്ഞയാഴ്ച പുറത്തിറക്കിയ പരസ്യത്തില്‍ മുന്‍ അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രസംഗത്തിലെ ഭാഗങ്ങളെന്ന് അവകാശപ്പെടുന്ന തീരുവ വിരുദ്ധ പരാമര്‍ശങ്ങളുടെ ചെറിയ ഭാഗം ഉള്‍പ്പെടുത്തിയിരുന്നു. ഈ പരസ്യത്തിനായി 75 മില്യണ്‍ കനേഡിയന്‍ ഡോളര്‍ ചെലവഴിച്ചുവെന്നാണ് റിപ്പോര്‍ട്ട്. യു.എസ് മാധ്യമങ്ങളായ ന്യൂസ് മാക്‌സും ബ്ലൂം ബെര്‍ഗും പരസ്യം പ്രക്ഷേപണം ചെയ്തിരുന്നു.

ഇതുശ്രദ്ധയില്‍പ്പെട്ട ട്രംപ് ട്രൂത്ത് സോഷ്യല്‍ അക്കൗണ്ടിലൂടെയാണ് തീരുവ വിരുദ്ധപരസ്യത്തെ വിമര്‍ശിച്ചത്. കാനഡ റൊണാള്‍ഡ് റീഗന്റെ വാക്കുകള്‍ ഉപയോഗിച്ച് യു.എസ് സുപ്രീംകോടതിക്ക് മുന്നിലെത്തുന്ന തീരുവ സംബന്ധിച്ച കേസുകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം.

കാനഡ വ്യാജപരസ്യങ്ങള്‍ പ്രചരിപ്പിച്ച് തങ്ങളെ വഞ്ചിക്കാന്‍ ശ്രമിക്കുകയാണെന്നും എന്നാല്‍ അക്കാര്യം യു.എസ് തിരിച്ചറിഞ്ഞെന്നും ട്രംപ് പറഞ്ഞിരുന്നു.

‘യു.എസിനെ കാനഡ വഞ്ചിച്ചു. എന്നാല്‍ പിടിക്കപ്പെട്ടു. റൊണാള്‍ഡ് റീഗന് തീരുവകള്‍ ഇഷ്ടമല്ലെന്ന് പറയുന്ന പ്രസംഗം അവര്‍ യു.എസിനെ വഞ്ചിക്കാനായി ഉപയോഗിച്ചു. എന്നാല്‍, രാജ്യത്തിനും അതിന്റെ സുരക്ഷയ്ക്കുമായി തീരുവകള്‍ റീഗനും യഥാര്‍ത്ഥത്തില്‍ പ്രിയപ്പെട്ടതായിരുന്നു. കാനഡക്ക് മാത്രമ്ലല, മറ്റൊരു രാജ്യത്തിനും യു.എസിനെ വഞ്ചിക്കാനാകില്ല. ഈ തട്ടിപ്പ് തുറന്നുകാണിച്ച റീഗന്‍ ഫൗണ്ടേഷന് നന്ദി’, ട്രംപ് കുറിച്ചു.

തീരുവകള്‍ പൗരന്മാര്‍ക്ക് ബുദ്ധിമുട്ടാണെന്നായിരുന്നു ഒന്റാറിയോ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പരസ്യത്തില്‍ റൊണാള്‍ഡ് റീഗന്റെ ശബ്ദത്തില്‍ പറഞ്ഞിരുന്നത്.

‘തീരുവകള്‍ ഓരോ പൗരന്മാരേയും ബുദ്ധിമുട്ടിലാക്കുന്നു. വിദേശ ഇറക്കുമതികളില്‍ തീരുവ ചുമത്തുന്നത് ഗുണകരമായി തോന്നിയേക്കാം. എന്നാല്‍ ഇത് വിപണികള്‍ കുറയ്ക്കാനും ആളുകളുടെ ജോലി നഷ്ടപ്പെടാനും കാരണമാകും’, എന്നാണ് പരസ്യത്തില്‍ പറഞ്ഞിരുന്നത്. എന്നാാല്‍ ഈ പ്രസംഗം ഉള്‍പ്പെടുത്താന്‍ ഒന്റാറിയോ സര്‍ക്കാര്‍ അനുമതി വാങ്ങിയിട്ടില്ലെന്ന് റൊണാള്‍ഡ് റീഗന്‍ പ്രസിഡന്‍ഷ്യല്‍ ഫൗണ്ടേഷന്‍ ആന്റ് ഇന്‍സ്റ്റിസ്റ്റ്യൂട്ട് പറഞ്ഞു.

Content Highlight: Trump toughens stance; Canada withdraws ‘Reagan’ anti-tariff ad

We use cookies to give you the best possible experience. Learn more