| Sunday, 8th December 2019, 5:04 pm

'ഇസ്രഈലിന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഞാന്‍'; തെരഞ്ഞെടുപ്പില്‍ അമേരിക്കന്‍ ജൂതരെ കൈയ്യിലെടുക്കാന്‍ ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫ്‌ളോറിഡ: ഇസ്രാഈലുമായി ഏറ്റവുംഅടുത്ത സുഹൃദ് ബന്ധമുള്ളയാളാണ് താനെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫ്‌ളോറിഡയില്‍ വെച്ച് ഇസ്രഈല്‍-അമേരിക്കന്‍ കൗണ്‍സിലിലെ കൂടിക്കാഴ്ചയിലാണ് ട്രംപിന്റെ പരാമര്‍ശം. കൂടിക്കാഴ്ചയില്‍ പങ്കെടുത്ത അമേരിക്കന്‍ ജൂതരുടെ മുമ്പാകെ സംസാരിക്കുകയായിരുന്നു ട്രംപ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമേരിക്കന്‍ ജൂതര്‍ പലരും ഡെമോക്രാറ്റിക് പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്നെന്നും എന്നാല്‍ ഡെമോക്രാറ്റ് പാര്‍ട്ടി ഇസ്രഈലിനെ ഇഷ്ടപ്പെടുന്നില്ലെന്നുമാണ് ട്രംപ് പറയുന്നത്. ജൂതരാഷ്ട്രത്തിന് വൈറ്റ് ഹൗസില്‍ എന്നേക്കാള്‍ മികച്ച സുഹൃത്ത് ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

2020 ല്‍ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ മുന്നില്‍ക്കണ്ടാണ് ട്രംപിന്റെ നീക്കമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ജൂത വോട്ടര്‍മാര്‍ക്കുള്ള സ്വാധീനം താരതമ്യേന കുറവാണ്. എന്നാല്‍ ഫ്‌ളോറിഡയില്‍ ജൂതര്‍ക്ക് വലിയ സ്വാധീനമുണ്ട്. തെരഞ്ഞെടുപ്പുകളില്‍ ഇവര്‍ ഡെമോക്രാറ്റുകളെയാണ് പിന്തുണയ്ക്കാറ്. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ ഇവരുടെ വോട്ട് റിപബ്ലിക്കന്‍ പാര്‍ട്ടിയിലേക്ക് മറിക്കാനാണ് ട്രംപിന്റെ നീക്കം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

2016 ല്‍ അധികാരത്തിലേറിയതു മുതല്‍ എടുക്കുന്ന ഇസ്രഈല്‍ അനുകൂല നിലപാടുകള്‍ ഒരു പക്ഷെ ഇത്തവണത്തെ അമേരിക്കന്‍ ജൂത വോട്ടര്‍മാരെ സ്വാധീനിച്ചേക്കാം.

ഇസ്രഈലിന്റ തലസ്ഥാനമായി ജറുസലേമിനെ പ്രഖ്യാപിച്ചതും സിറിയയിലെ ഗോലന്‍ കുന്നുകള്‍ ഇസ്രഈലിന് വിട്ടു നല്‍കിയതും എല്ലാം ട്രംപിന്റെ ഭരണകാലത്തായിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇസ്രഈലിന്റെ വെസ്റ്റ്ബാങ്കിലേക്കുള്ള സൈനിക നീക്കങ്ങളെ അധിനിവേശമായി കാണാനാവില്ലെന്ന് വെറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more