| Friday, 18th August 2017, 9:59 am

കറുത്ത വര്‍ഗക്കാരെ കൊന്നൊടുക്കിയ റോബര്‍ട്ട് ഇ ലി യുടെ പ്രതിമ നീക്കം ചെയ്യാന്‍ വിസമ്മതിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിംങ്ടണ്‍: അമേരിക്കയില്‍ കറുത്ത വര്‍ഗക്കാരെ കൊന്നൊടുക്കിയ ജനറല്‍ റോബര്‍ട്ട് ഇ ലിയുടെ പ്രതിമ നീക്കം ചെയ്യുന്നതിനെ തള്ളിപ്പറഞ്ഞ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിമ നീക്കം ചെയ്യുന്നത് മണ്ടത്തരമാണെന്നും സ്മാരകം നീക്കം ചെയ്യുന്നതിലൂടെ അമേരിക്കയുടെ ചരിത്രവും സംസ്‌ക്കാരവും തകരുന്നത് ദുഖകരമാണെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

ചരിത്രം മാറ്റാന്‍ കഴിയില്ലെന്നും എന്നാല്‍ അതില്‍ നിന്നും പഠിക്കാന്‍ കഴിയുമെന്നും പ്രതിമയെ അനകൂലിച്ചുള്ള ട്രംപിന്റെ ട്വീറ്റില്‍ പറയുന്നു.

അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിലെ പട്ടാള മേധാവിയായിരുന്നു റോബര്‍ട്ട് ഇ ലി അടിമത്വത്തെ പ്രോത്സാഹിപ്പിച്ച ലിയുടെ നേതൃത്വത്തില്‍ നിരവധി കറുത്ത വര്‍ഗക്കാരെയാണ് കൊന്നൊടുക്കിയത്. ലിയുടെ പ്രതിമ നീക്കാന്‍ വോട്ടെടുപ്പിലൂടെയാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ ഫാസിസ്റ്റ് ശക്തികളും നവനാസികളും രംഗത്തെത്തുകയായിരുന്നു.

പ്രതിമയ്ക്ക് അനുകൂലമായുള്ള ഫാസിസ്റ്റ് ശക്തികളുടെ പ്രക്ഷോഭം അക്രമാസക്തമായിരുന്നു. ഇതിനിടെ ഫാസിസ്റ്റ് വിരുദ്ദ റാലിയിലേക്ക് കാറിടിച്ച് കയറ്റി ആക്രമണം നടത്തുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. സംഭവത്തില്‍ ഇരകളെയടക്കം കുറ്റപ്പെടുത്തി കൊണ്ടായിരുന്നു ട്രംപ് പ്രതികരിച്ചിരുന്നത്.

നിലവില്‍ ഫാസിസ്റ്റ് നിലപാടുകള്‍ക്ക് ശക്തിപകരുന്ന തരത്തിലാണ് ട്രംപ് നിലപാടെടുത്തിരിക്കുന്നത്. ട്രംപിന്റെ പ്രസ്താവനയ്‌ക്കെതിരെ റിപ്പബ്ലിക്ക് പാര്‍ട്ടിയില്‍ നിന്ന് തന്നെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.


Read more:   കേരളത്തില്‍ എന്തുകൊണ്ട് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തുന്നില്ലെന്ന് ബി.ജെ.പിയോട് റിപ്പബ്ലിക് ടി.വിയില്‍ ഹിന്ദുമഹാസഭാ നേതാവ്


We use cookies to give you the best possible experience. Learn more