വാഷിംങ്ടൺ: ഇന്ത്യ – പാകിസ്ഥാൻ സംഘർഷങ്ങൾ നിയന്ത്രിച്ചത് താനാണെന്നുള്ള അവകാശവാദം വീണ്ടുമുയർത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്.
കഴിഞ്ഞദിവസം നടന്ന സ്റ്റേറ്റ് ഓഫ് ദി യൂണിയനിലായിരുന്നു ട്രംപിന്റെ അവകാശവാദം.
എന്റെ ഇടപെടലില്ലായിരുന്നെങ്കിൽ മൂന്നരക്കോടി മനുഷ്യർ മരിക്കുമായിരുന്നെന്നും ഇന്ത്യയും പാകിസ്ഥാനും ഒരു ആണവ യുദ്ധത്തിലേക്ക് പോകുമായിരുന്നുവെന്നും ട്രംപ് പറഞ്ഞു.
പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മരണത്തിൽനിന്ന് രക്ഷിച്ചത് താനാണെന്നും ട്രംപ് അവകാശപ്പെട്ടു.
2025 മെയ് മാസം ഇന്ത്യ- പാക് സംഘർഷം ഉണ്ടായതുമുതൽ താനാണ് സംഘർഷം ഇല്ലാതാക്കിയതെന്ന അവകാശവാദം ട്രംപ് നിരന്തരം ഉയർത്തിയിരുന്നു. താൻ വ്യാപാര കരാറുകളും തീരുവകളും ഒരു ആയുധമായുപയോഗിച്ച് ഇരു രാജ്യങ്ങൾക്കിടയിലുമുള്ള സംഘർഷം ഇല്ലാതാക്കിയെന്നാണ് ട്രംപിന്റെ വാദം.
കഴിഞ്ഞയാഴ്ച ബോർഡ് ഓഫ് പീസിൽ സംസാരിക്കവെ താൻ ഇരു രാജ്യങ്ങൾക്കുമുകളിലും 200 ശതമാനം തീരുവചുമത്തുമെന്ന് ഭയപ്പെടുത്തി യുദ്ധത്തിൽനിന്ന് പിന്തിരിപ്പിച്ചെന്നും പറഞ്ഞിരുന്നു
ഇന്ത്യ ട്രംപിന്റെ വാദങ്ങളെ അംഗീകരിക്കുന്നില്ലെങ്കിലും മോദിസർക്കാർ ഇതുവരെയും ഈ അവകാശവാദങ്ങളെ തള്ളിപ്പറഞ്ഞിട്ടില്ല.
അതേസമയം ട്രംപിന്റെ ഇടപെടലുകൾ ഒരു യുദ്ധം ഒഴിവാക്കാൻ സഹായിച്ചിട്ടുണ്ടെന്നാണ് പാകിസ്ഥാൻ വാദം.
കഴിഞ്ഞ മാസങ്ങളിലായി ട്രംപ് 80 തവണയാണ് താൻ ഇന്ത്യ – പാക് യുദ്ധം ഇല്ലാതാക്കി എന്ന് പറഞ്ഞത്.
Content Highlight: Trump’s new claim on India-Pakistan conflict