| Saturday, 5th September 2026, 10:14 am

സയണിസ്റ്റ് വിരുദ്ധ ജൂത നേതാക്കളുമായി ട്രംപിന്റെ കൂടിക്കാഴ്ച;വൈറ്റ് ഹൗസ് സന്ദർശനം 47 വർഷത്തിന് ശേഷം

ശ്രീലക്ഷ്മി പി.പി

വാഷിങ്ടൺ: ഇസ്രഈൽ സർക്കാരിന്റെ സയണിസ്റ്റ് നയങ്ങളെ പരസ്യമായി എതിർക്കുന്ന ഓർത്തഡോക്‌സ് ജൂത നേതാക്കളുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.

ജൂതരുടെ പുതുവത്സരാഘോഷമായ റോഷ് ഹഷാനയ്ക്ക് മുന്നോടിയായാണ് ഹരേദി-ഹസീദിക് വിഭാഗത്തിൽപ്പെട്ട പ്രമുഖ റബ്ബിമാർ ട്രംപുമായി നിർണായക ചർച്ച നടത്തിയത്. 1979-ന് ശേഷം ഇതാദ്യമായാണ് ഈ വിഭാഗത്തിലെ റബ്ബിമാർ സംഘമായി വൈറ്റ് ഹൗസിലെത്തുന്നത്. നേതാക്കൾ സഞ്ചരിച്ച വിമാനം വൈകിയിട്ടും കൂടിക്കാഴ്ചയ്ക്കായി ട്രംപ് സമയം നീട്ടിവെച്ച് കാത്തിരുന്നതും ശ്രദ്ധേയമായി.

വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, റിപ്പബ്ലിക്കൻ പാർട്ടി എം.പി മൈക്ക് ലോലർ, ട്രംപിന്റെ മരുമകൻ ജാരഡ് കുഷ്നർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ന്യൂയോർക്കിലെ പ്രബലമായ സയണിസ്റ്റ് വിരുദ്ധ ജൂത വിഭാഗമായ സാറ്റ്മർ ഗ്രൂപ്പിന്റെ തലവൻ റബ്ബി ആരോൺ ടെറ്റൽബോം ഉൾപ്പെടെയുള്ള ആറോളം പ്രമുഖ മതനേതാക്കളാണ് സംഘത്തിലുണ്ടായിരുന്നത്. റബ്ബിമാർ ട്രംപിന്റെ ഔദ്യോഗിക ‘റിസൊല്യൂട്ട് ഡെസ്കി’ന് മുന്നിലിരുന്ന് സ്വന്തം ആവശ്യങ്ങൾ വിശദീകരിക്കുന്ന ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

തങ്ങൾ സയണിസ്റ്റുകളല്ലെന്നും ഇസ്രഈൽ സർക്കാരിന്റെ അധിനിവേശ നയങ്ങളെ പിന്തുണയ്ക്കുന്നില്ലെന്നും ജൂത നേതാക്കൾ ട്രംപിനെ അറിയിച്ചു. ഒപ്പം, ഇസ്രഈലിൽ പതിനായിരക്കണക്കിന് ഹരേദി യുവാക്കൾക്ക് അനുവദിച്ചിരുന്ന നിർബന്ധിത സൈനിക സേവന ഇളവ് റദ്ദാക്കാനുള്ള അവിടുത്തെ ഭരണകൂട നീക്കത്തിൽ അവർ ശക്തമായ പ്രതിഷേധവും ആശങ്കയും അറിയിച്ചു.

വരാനിരിക്കുന്ന യു.എസ് തെരഞ്ഞെടുപ്പുകൾ കൂടി ലക്ഷ്യമിട്ടാണ് ട്രംപിന്റെ ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. ന്യൂയോർക്കിൽ കടുത്ത മത്സരം നടക്കുന്ന 17-ാം മണ്ഡലത്തിൽ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി മൈക്ക് ലോലറുടെ വിജയം ഉറപ്പാക്കാൻ സാറ്റ്മർ വിഭാഗത്തിന്റെ ഒരു ലക്ഷത്തോളം വരുന്ന വോട്ട് ബാങ്ക് നിർണായകമാണ്.

തെരഞ്ഞെടുപ്പ് ലാഭത്തിനായി ജൂത സമൂഹത്തിലെ ചെറിയൊരു തീവ്രവിഭാഗത്തെ മാത്രമാണ് ട്രംപ് ഒപ്പം നിർത്തിയതെന്ന് ഡെമോക്രാറ്റിക് അനുകൂല സംഘടനകൾ ആരോപിച്ചു. എന്നാൽ, ഇസ്രഈലിന്റെ യുദ്ധനയങ്ങളോട് സ്വന്തം ജനതയിൽ നിന്നുതന്നെ ശക്തമായ എതിർപ്പുണ്ടെന്നും എല്ലാ ജൂതരും ഇസ്രഈൽ സർക്കാരിനൊപ്പമല്ലെന്നും ലോകത്തെ ബോധ്യപ്പെടുത്താൻ ഈ കൂടിക്കാഴ്ച സഹായിച്ചുവെന്നാണ് യുദ്ധവിരുദ്ധ പ്രവർത്തകരുടെയും ഫലസ്തീൻ അനുകൂലികളുടെയും വിലയിരുത്തൽ.

Content Highlight:Trump meets anti-Zionist Jewish leaders; White House visit after 47 years.

ശ്രീലക്ഷ്മി പി.പി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ സര്‍വകലാശാലയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more