| Tuesday, 5th August 2025, 9:50 am

ഇസ്രഈല്‍ കമ്പനികളെ ബഹിഷ്‌കരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് ഫെഡറല്‍ സഹായം നിഷേധിച്ച് ട്രംപ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടണ്‍: അടിയന്തര ദുരിതാശ്വാസ ധനസഹായത്തിന് യോഗ്യത നേടുന്നതിന് ഇസ്രഈല്‍ കമ്പനികളുമായുള്ള വാണിജ്യ ബന്ധം വിച്ഛേദിക്കില്ലെന്ന് സംസ്ഥാനങ്ങള്‍ സാക്ഷ്യപ്പെടുത്തണമെന്ന് ട്രംപ് ഭരണകൂടം. ഇസ്രഈല്‍ കമ്പനികളെ ബഹിഷ്‌കരിക്കുന്ന സംസ്ഥാനങ്ങള്‍ക്കും നഗരങ്ങള്‍ക്കും ഫെഡറല്‍ സഹായം നിഷേധിക്കുമെന്നാണ് പ്രഖ്യാപനം.

സംസ്ഥാനങ്ങള്‍ കൃത്യമായ നിബന്ധനകളും വ്യവസ്ഥകളും പാലിക്കണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവിട്ട ഗ്രാന്റ് നോട്ടീസുകളിലാണ് ഫെഡറല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി (ഫെമ) ഈ കാര്യം പറഞ്ഞത്.

ഇതുപ്രകാരം സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഉപകരണങ്ങള്‍, ബാക്കപ്പ് പവര്‍ സിസ്റ്റങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ചെലവുകള്‍ക്കായി സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ 1.9 ബില്യണ്‍ ഡോളറിനും ഈ വ്യവസ്ഥകള്‍ ബാധകമാകും.

അമേരിക്കന്‍ പൗരന്മാരുടെ ക്ഷേമത്തേക്കാള്‍ ഇസ്രഈലിന്റെ സാമ്പത്തിക താത്പര്യങ്ങള്‍ക്കാണ് ട്രംപ് ഭരണകൂടം പ്രാധാന്യം നല്‍കിയിരിക്കുന്നതെന്നാണ് ഇത്തരം നീക്കത്തിലൂടെ മനസിലാക്കന്‍ സാധിക്കുന്നതെന്ന വിമര്‍ശനമാണ് ഉയരുന്നത്.

മുമ്പ് ഗ്രാന്റ് ഫണ്ട് സ്വീകരിക്കുന്ന സംസ്ഥാനങ്ങളും നഗരങ്ങളും ഇസ്രഈലിനെ ബഹിഷ്‌കരിക്കുന്നത് നിരോധിച്ചിരിക്കുന്നുവെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് പ്രഖ്യാപിച്ചിരുന്നു. ഫെമയുടെ മേല്‍നോട്ടം വഹിക്കുന്ന ഏജന്‍സിയാണ് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ്.

നിലവില്‍ യു.എസില്‍ ഇസ്രഈലിനെ പൂര്‍ണമായി ബഹിഷ്‌കരിച്ച സംസ്ഥാനങ്ങളൊന്നും തന്നെയില്ല. എങ്കിലും ചില നഗരങ്ങള്‍ ഇസ്രഈലുമായുള്ള ബിസിനസ് നിര്‍ത്തലാക്കുകയോ ഇസ്രഈലുമായി ബിസിനസ് നടത്തുന്ന കമ്പനികള്‍ നിര്‍ത്തലാക്കുകയോ ചെയ്യുന്ന നിയമങ്ങള്‍ പാസാക്കാനുള്ള നീക്കം നടത്തിയിരുന്നു.

2024ല്‍ പോര്‍ട്ട്‌ലാന്‍ഡ് ഇസ്രഈലുമായി ബിസിനസ് നടത്തുന്ന കമ്പനികളില്‍ നിന്നും പിന്മാറാന്‍ വോട്ട് ചെയ്തിരുന്നു. ഗസയില്‍ ഫലസ്തീനികള്‍ക്ക് എതിരെ തുടര്‍ച്ചയായി നടത്തുന്ന വംശഹത്യയുടെ പേരില്‍ ഇസ്രഈല്‍ വിമര്‍ശിക്കപ്പെടുമ്പോഴും ഇസ്രഈലിനെ പിന്തുണക്കുന്ന നീക്കമാണ് ട്രംപ് സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്.

Content Highlight: Trump denies federal aid to states that boycott Israeli companies

We use cookies to give you the best possible experience. Learn more