വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിനെ യു.എസിന്റെ പുതിയ ടെറിട്ടറിയായി അവകാശപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യൻ സമയം ഇന്ന് (ഓഗസ്റ്റ് 18, ചൊവ്വ) വൈകിട്ട് അഞ്ച് മണിയോടെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ പങ്കുവെച്ച ഒരു ഇമേജിൽ ആയിരുന്നു ട്രംപിന്റെ അവകാശ വാദം.
ഹോർമുസ് കടലിടുക്ക് ഉൾപ്പെടുന്ന മാപ്പും അതിൽ യു.എസിന്റെ പുതിയ ടെറിട്ടറി എന്നു വാചകവും ഇമേജിൽ കാണാം. മാപ്പിൽ ഹോർമൂസ് കടലിടുക്കിനെ പ്രത്യേകം പേരെഴുതി മാർക്ക് ചെയ്തിട്ടുമുണ്ട്. ഈ പോസ്റ്റിൽ ഇമേജിനൊപ്പം ടെക്സ്റ്റ് ഫോർമാറ്റിലുള്ള സന്ദേശങ്ങളൊന്നും ട്രംപ് നൽകിയിട്ടില്ല.
മണിക്കൂറുകൾക്കുള്ളിൽ ട്രംപ് ട്രൂത്ത് സോഷ്യലിൽ ഹോർമുസിനെ കുറിച്ച് മറ്റൊരു പോസ്റ്റും പങ്കുവച്ചു. ഹോർമുസ് വിഷയത്തിൽ ഇറാനുമായി ചർച്ചകളൊന്നും നടക്കുന്നില്ലെന്നും ഹോർമുസ് കടലിടുക്ക് തുറന്നിട്ടുണ്ടെന്നും അത് പ്രവർത്തന ക്ഷമമാണെന്നും ആ പോസ്റ്റിൽ ട്രംപ് അവകാശപ്പെടുന്നു.
‘ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാനുമായി ചർച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല, അല്ലെങ്കിൽ തീരുമാനിച്ചിട്ടില്ല. നാവിക ഉപരോധം പൂർണ ശക്തിയോടെയും പ്രാബല്യത്തിലും തുടരുന്നു. ഹോർമുസ് കടലിടുക്ക് തുറന്നിരിക്കുന്നു, പ്രവർത്തിക്കുന്നു,’ ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഹോർമുസിൽ ഗതാഗതം തടയാനായി ഇറാൻ സ്ഥാപിച്ച എല്ലാ ജല മൈനുകളും നീക്കം ചെയ്യുകയോ പൊട്ടിത്തെറിപ്പിക്കുകയെ ചെയ്തിട്ടുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
അതേസമയം, ഹോർമുസ് കടലിടുക്കിൽ അവകാശവാദം ഉന്നയിച്ച ട്രംപിന്റെ നടപടിയെ ഇറാൻ വിദേശകാര്യ സഹമന്ത്രി കാസിം ഘാരിബാദാദി അപലപിച്ചു. ട്രംപിന്റേത് തെറ്റിധാരണ മാത്രമാണെന്നും അത് ഉടനെ മാറുമെന്നും ഘാരിബാദാദി എക്സ് പോസ്റ്റിൽ പറഞ്ഞു.
‘പേർഷ്യൻ ഗൾഫിനെ അതിന്റെ ശരിയായ പേരിൽ ട്രംപ് പരാമർശിച്ചതുപോലെ, ഹോർമുസ് കടലിടുക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ ഉടൻ തന്നെ മാറും. അല്ലെങ്കിൽ ഈ തെറ്റിദ്ധരിക്കപ്പെട്ട മനുഷ്യനെ നമ്മൾ നേരെയാക്കും,’ ഇറാൻ മന്ത്രി പറഞ്ഞു.
ട്രംപിന്റെ ട്രൂത്ത് പോസ്റ്റിലുള്ള മാപ്പിൽ പേർഷ്യൻ ഗൾഫിന്റെ പേര് അത്തരത്തിൽ തന്നെ എഴുതിയിരുന്നു. എന്നാൽ ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കവെ ട്രംപ് അറേബ്യൻ ഗൾഫ്, ഗൾഫ് ഓഫ് അറേബ്യ എന്നീ പേരുകൾ ഉപയോഗിച്ചിരുന്നു. ഇക്കാര്യമാണ് ഘാരിബാദാദി എക്സ് പോസ്റ്റിന്റെ തുടക്കത്തിൽ സൂചിപ്പിച്ചത്.
ഹോർമുസിനെ ഉടൻ തന്നെ യു.എസ് ടെറിട്ടറി ആയി പ്രഖ്യാപിക്കുമെന്ന് ഏതാനും ദിവസം മുമ്പ് ട്രംപ് അവകാശപ്പെട്ടിരുന്നു. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട് ഇറാനുമായി ഒരു കരാറിലെത്താനുള്ള യു.എസ് ശ്രമങ്ങളുടെ ഇടക്ക് കയറിയാൽ ഒമാനെതിരെ ബോംബാക്രമണം നടത്തുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പേർഷ്യൻ ഗൾഫിനെ യു.എസ് ടെറിട്ടറി എന്ന് വിളിച്ചുകൊണ്ടുള്ള ട്രൂത്ത് സോഷ്യൽ പോസ്റ്റ്.
അതേസമയം, ഹോർമുസ് വിഷയത്തിൽ ഇറാനും ഒമാനും തമ്മിൽ ഒരു ഉഭയകക്ഷി കരാർ ഉടനുണ്ടായേക്കും. ഇത്തരമൊരു കരാറിനായി കാത്തിരിക്കുകയാണെന്ന് ഇറാൻ-യു.എസ് ചർച്ചകളിലെ മധ്യസ്ഥരിലൊരാളായ ഖത്തർ അറിയിച്ചു. ഈ കരാറിന് ശേഷം ഇറാൻ യു.എസ് പ്രധാന ചർച്ചകളിലേക്ക് മടങ്ങുമെന്നും ഖത്തർ വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി.
ഈ വർഷം ഫെബ്രുവരിയിൽ യു.എസും ഇസ്രഈലും ഇറാനെതിരെ യുദ്ധം ആരംഭിച്ചതിനെ തുടർന്നാണ് ഇറാൻ ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതം തടഞ്ഞത്. എന്നാൽ ജൂൺ 17-ന് യു.എസുമായി ഒരു ധാരണാപത്രം (എം.ഒ.യു) ഒപ്പുവെച്ചതിനെത്തുടർന്ന് വാണിജ്യ കപ്പലുകൾക്ക് ഹോർമുസ് തുറന്നുകൊടുക്കാൻ ഇറാൻ തയ്യാറായിരുന്നു. 60 ദിവസത്തേക്ക് കടലിടുക്ക് തുറന്ന് കൊടുക്കാനായിരുന്നു ധാരണാ പത്രത്തിലെ വ്യവസ്ഥ.
ലബനനിലെ ഇസ്രഈൽ ആക്രമണം അടക്കം എല്ലാ പോർമുഖങ്ങളിലെയും സംഘർഷങ്ങൾ അവസാനിപ്പിക്കണമെന്നും ധാരണാ പത്രത്തിൽ വ്യവസ്ഥയുണ്ടായിരുന്നു. ഇതടക്കമുള്ള ധാരണാ പത്രത്തിലെ വ്യവസ്ഥകൾ യു.എസ് ലംഘിച്ചതിനെ തുടർന്ന് ഹോർമുസ് വീണ്ടും അടക്കുകയാണെന്ന് ഇറാൻ വീണ്ടും പ്രഖ്യാപിക്കുകയായിരുന്നു.
Content highlight: Trump Claims Strait of Hormuz as New US Territory, Iran Minister Condemns