വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിൽ സംഘർഷം ശക്തമാകുന്ന പശ്ചാത്തലത്തിൽ, ഇറാനെതിരെയും അവരുടെ സഖ്യകക്ഷികൾക്കെതിരെയും പുതിയ ഘട്ട സാമ്പത്തിക ഉപരോധം ശക്തമാക്കാൻ ഒരുങ്ങി യു.എസ്.
വാഷിങ്ടണിൽ വെച്ച് മാധ്യമങ്ങളെ കണ്ട യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് ആണ് ഇറാനെതിരായ പുതിയ ഉപരോധങ്ങളെ കുറിച്ച് വെളിപ്പെടുത്തിയത്.’ഇറാന് മുന്നിൽ ഇപ്പോൾ വ്യക്തമായൊരു തെരഞ്ഞെടുപ്പാണുള്ളത്. ഒന്നുകിൽ പൂർണമായ ആഗോള ഒറ്റപ്പെടലും അതിജീവനത്തിന് മാത്രമുള്ള സമ്പദ്‌വ്യവസ്ഥയും സ്വീകരിക്കുകയോ, അതല്ലെങ്കിൽ സാധാരണ നിലയിലേക്ക് മടങ്ങി ആഗോള സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാകാനുള്ള അവസരം തേടുകയോ ചെയ്യാം,’ എന്ന് ബെസന്റ് പറഞ്ഞു.
ഇറാൻ ഭരണകൂടത്തിന്റെ എല്ലാ സാമ്പത്തിക സ്രോതസ്സുകളും അടയ്ക്കുക എന്ന ലക്ഷ്യത്തോടെ ‘ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്’ എന്ന പുതിയ പദ്ധതിക്ക് യു.എസ് തുടക്കം കുറിച്ചു എന്ന് അദ്ദേഹം പറഞ്ഞു. അമേരിക്ക ഇനി ഇറാന്റെ പ്രതിരോധം കൈകാര്യം ചെയ്യുകയല്ല, മറിച്ച് അത് പൂർണമായി അവസാനിപ്പിക്കുകയാണെന്ന് ബെസന്റ് പ്രഖ്യാപിച്ചു.
‘സീറോ ലീക്കേജ്’ സമീപനത്തിന്റെ ഭാഗമായി, ഉപരോധങ്ങൾ മറികടക്കാനും എണ്ണ കടത്താനും ഇറാൻ ഉപയോഗിക്കുന്ന ഓരോ കണ്ണിയെയും ഇടനിലക്കാരെയും ശൃംഖലകളെയും യു.എസ് ട്രഷറി കണ്ടെത്തിയിട്ടുണ്ട്. ഇറാനുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ലോകനേതാക്കളുമായി നേരിട്ട് ഫോണിൽ സംസാരിച്ചിട്ടുണ്ട്’ അദ്ദേഹം വെളിപ്പെടുത്തി.
അടുത്ത ദിവസങ്ങളിൽ തന്നെ 60 സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും സെക്കന്ററി ഉപരോധം ഏർപ്പെടുത്തും. പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഓരോ രാജ്യത്തിനും നിശ്ചിത സമയപരിധി നൽകിയിട്ടുണ്ടെന്നും, നടപടി ഉണ്ടായില്ലെങ്കിൽ ട്രഷറി അധികാരങ്ങൾ ഉപയോഗിച്ച് കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കൂടാതെ, 1979-ലെ വിപ്ലവത്തിന് മുൻപ് ഇറാന്റെ സെൻട്രൽ ബാങ്കായി പ്രവർത്തിച്ചിരുന്ന പ്രധാന വാണിജ്യ ബാങ്കായ ‘ബാങ്ക് മെല്ലി’ എല്ലാ ശാഖകളും അടച്ചുപൂട്ടി പ്രവർത്തനരഹിതമാക്കണമെന്നും ബെസന്റ് ആവശ്യപ്പെട്ടു.
ഇറാന്റെ അടുത്ത സഖ്യകക്ഷിയായ ചൈനയുമായുള്ള ബന്ധത്തെ ഉപരോധങ്ങൾ എങ്ങനെ ബാധിക്കുമെന്ന ചോദ്യത്തിന്, രാജ്യങ്ങളുമായി ഇടപെടാനുള്ള ഏറ്റവും നല്ല മാർഗം നിശബ്ദ നയതന്ത്രമാണെന്നും ഓരോ രാജ്യത്തോടുമുള്ള യു.എസിന്റെ പ്രതീക്ഷകൾ വ്യക്തമാക്കുന്നുണ്ടെന്നും ബെസന്റ് മറുപടി നൽകി. ഇറാന്റെ ഊർജ കയറ്റുമതിയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയുടെ പ്രസിഡന്റ് ഷി ജിൻപിങ് അടുത്ത മാസം വൈറ്റ് ഹൗസ് സന്ദർശിക്കാനിരിക്കുകയാണ്.
ഇറാന്റെ സഹായികൾ പെട്രോളിയം വാങ്ങുകയും കടത്തുകയും ചെയ്യുന്നുണ്ടെന്നും ബെസന്റ് ചൂണ്ടിക്കാട്ടി. എക്സ്ചേഞ്ച് ഹൗസുകളിലൂടെയും സ്വതന്ത്ര വ്യാപാര മേഖലകളിലൂടെയും സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുക, വിമാനങ്ങൾക്ക് സൗകര്യം ഒരുക്കുക, കടൽമാർഗമുള്ള ഇന്ധന കൈമാറ്റങ്ങളും കരമാർഗമുള്ള ഗതാഗതവും കണ്ടില്ലെന്ന് നടിക്കുക, ബാങ്കുകൾ അനധികൃതമായി ഉപയോഗിക്കാൻ അനുവദിക്കുക തുടങ്ങിയ രീതികളിൽ സഹായികൾ പങ്കാളികളാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഏകദേശം ആറാം മാസത്തിലേക്ക് കടന്ന യു.എസ്-ഇസ്രാഈൽ യുദ്ധത്തിന്റെ സാമ്പത്തിക ആഘാതം ഇതിനകം തന്നെ ആഗോള സമ്പദ്‌വ്യവസ്ഥയെ ബാധിക്കുകയും ഊർജവില കുത്തനെ ഉയർത്തുകയും ചെയ്തിട്ടുണ്ട്.
‘ഇറാന് ഏതെങ്കിലും തരത്തിലുള്ള സഹായം നൽകാൻ തങ്ങളുടെ ധനകാര്യ സ്ഥാപനങ്ങളെയോ ബിസിനസുകളെയോ വിമാനത്താവളങ്ങളെയോ സർക്കാർ സ്ഥാപനങ്ങളെയോ അനുവദിക്കുന്ന ഏതൊരു രാജ്യവും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും,’ എന്ന് ട്രംപ് നേരത്തെ സാമൂഹിക മാധ്യമത്തിൽ പറഞ്ഞിരുന്നു.
ഹോർമുസ് കടലിടുക്കിൽ സൈനിക നിയന്ത്രണം ഏർപ്പെടുത്താനുള്ള യു.എസിന്റെ ശ്രമം പരാജയപ്പെടുകയും, ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിർത്തൽ കരാർ ഏതാണ്ട് പൂർണമായി തകരുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ പുതിയ സാമ്പത്തിക നടപടികൾ വരുന്നത്.
Content Highlight:Trump administration tightens sanctions against Iran; announces ‘Operation Economic Outcast’.