ചുരുങ്ങിയ കാലം കൊണ്ട് സൗത്ത് ഇന്ത്യയില്‍ തരംഗമായി മാറിയ നടിയാണ് മമിത ബൈജു. ചെറിയ വേഷങ്ങളില്‍ മാത്രം തിളങ്ങിനിന്ന മമിത പ്രേമലുവിലൂടെയാണ് കേരളത്തിന് പുറത്ത് ശ്രദ്ധ നേടിയത്. പിന്നാലെ പല വമ്പന്‍ പ്രൊജക്ടുകളിലും മമിത കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചു. തമിഴ് സൂപ്പര്‍താരം ധനുഷുമായി ഒന്നിച്ച കരയാണ് മമിതയുടേതായി ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ ചിത്രം.
വിഘ്‌നേശ് രാജ സംവിധാനം ചെയ്ത കരയില്‍ ധനുഷിന്റെ നായികയായാണ് മമിത വേഷമിട്ടത്. വളരെ കുറച്ച് സ്‌ക്രീന്‍ ടൈം മാത്രമേ ഉള്ളൂവെങ്കിലും സെല്ലി എന്ന കഥാപാത്രമായി മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. കഴിഞ്ഞദിവസം കര ഒ.ടി.ടി സ്ട്രീമിങ് ആരംഭിച്ചു. ചിത്രത്തിലെ ഒരു സീനാണ് ഇപ്പോള്‍ ട്രോളന്മാരുടെ പ്രധാന ചര്‍ച്ചാവിഷയം.
ക്ലൈമാക്‌സിനോടടുക്കുമ്പോള്‍ ധനുഷ് അവതരിപ്പിച്ച കരസാമി എന്ന കഥാപാത്രത്തെ സെല്ലി തല്ലുന്നുണ്ട്. ഇനിയൊരിക്കലും മോഷ്ടിക്കില്ല എന്ന് തനിക്ക് നല്‍കിയ സത്യം കരസാമി തെറ്റിച്ചു എന്നറിയുമ്പോഴുള്ള ദേഷ്യത്തിലാണ് സെല്ലി അയാളെ തല്ലിയത്. സീനിന്റെ പശ്ചാത്തലത്തിനെക്കാള്‍ മറ്റൊരു കാര്യമാണ് ചര്‍ച്ചയായിരിക്കുന്നത്.
ധനുഷിനെയും ധനുഷിന്റെ ഡ്യൂപ്പെന്ന് വിശേഷിപ്പിക്കുന്ന പ്രദീപ് രംഗനാഥനെയും തല്ലിയ ഒരേയൊരു നായിക എന്ന റെക്കോഡ് മമിത സ്വന്തമാക്കിയെന്നാണ് ട്രോളന്മാര്‍ അഭിപ്രായപ്പെടുന്നത്. ധനുഷിന്റെ മാനറിസം അതേപടി കൊണ്ടുനടക്കുന്നതിലൂടെ ട്രോളന്മാരുടെ ഇരയായ നടനാണ് പ്രദീപ് രംഗനാഥന്‍. റിയല്‍ പി.ആര്‍ എന്നാണ് പ്രദീപിനെ ട്രോളന്മാര്‍ വിശേഷിപ്പിക്കുന്നത്.
പ്രദീപിനെക്കാള്‍ സീനിയറായതിനാല്‍ ധനുഷിനെ പെരിയ പി.ആര്‍ എന്നും ട്രോളന്മാര്‍ വിളിക്കുന്നുണ്ട്. ‘പി.ആറിനെയും പെരിയ പി.ആറിനെയും ചെകിട്ടത്തടിച്ച ഒരേയൊരു നടിയെന്ന റെക്കോഡ് ഇനി മമിതക്ക് സ്വന്തം’ എന്നാണ് പല വീഡിയോകളുടെയും ക്യാപ്ഷന്‍. കരയിലെയും ഡ്യൂഡിലെയും സീനുകള്‍ മിക്‌സ് ചെയ്തുകൊണ്ടാണ് ട്രോള്‍ വീഡിയോ നിര്‍മിച്ചിരിക്കുന്നത്.
ഷോര്‍ട്ട് ഫിലിമുകളിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന് തമിഴ് ഇന്‍ഡസ്ട്രിയില്‍ മിനിമം ഗ്യാരണ്ടിയുള്ള നടനായി മാറിയ ആളാണ് പ്രദീപ് രംഗനാഥന്‍. കോമാളി, ലവ് ടുഡേ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത പ്രദീപ് ഡ്രാഗണ്‍, ഡ്യൂഡ് എന്നീ ചിത്രങ്ങളിലൂടെ ബാക്ക് ടു ബാക്ക് 100 കോടി ക്ലബ്ബില്‍ ഇടം നേടി. ലവ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ കൈപൊള്ളിയെങ്കിലും അടുത്ത ചിത്രത്തിലൂടെ പി.ആര്‍ തിരിച്ചുവരുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
Content Highlight: Trolls about Mamitha Baiju’s scene in Kara movie
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ