തിരുവനന്തപുരം: ആരോഗ്യരംഗത്ത് പുതിയ നേട്ടം കൈവരിച്ച് കേരളം. കുട്ടികളെ ബാധിക്കുന്ന ഗുരുതര രോഗമായ സ്പൈനൽ മസ്കുലർ അട്രോഫിക്ക് തുടക്കം മുതൽ ചികിത്സ നൽകി രോഗത്തിന്റെ കാഠിന്യം കുറക്കുന്ന പ്രീ സിംറ്റമാറ്റിക് ട്രീറ്റ്മെന്റ് ആരോഗ്യ വകുപ്പ് ഫലപ്രദമായി നടപ്പാക്കിയെന്ന് ന്യൂസ് മലയാളം റിപ്പോർട്ട് ചെയ്തു.
വട്ടിയൂർക്കാവ് സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിന് പ്രീ സിംറ്റമാറ്റിക് ട്രീറ്റ്മെന്റ് വഴി പുതുജീവൻ ലഭിച്ചിരിക്കുകയാണ്. ഏഷ്യയിലെ തന്നെ ആദ്യത്തെ അപൂർവ നേട്ടംകൂടിയാണ്.
സുഷുമ്‌നാ നാഡിയിലെ മോട്ടോർ നാഡീകോശങ്ങളെ ബാധിക്കുന്ന അപൂർവ ജനിതക അവസ്ഥയാണ് സ്‌പൈനൽ മസ്‌കുലാർ അട്രോഫി. ഇത് പേശികളുടെ ബലഹീനതക്ക് കാരണമാകും. മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിക്കുന്ന രോഗമാണിത്. സ്പൈനൽ മസ്കുലർ അട്രോഫി സ്ഥിരീകരിച്ച കുട്ടിയുടെ മാതാപിതാക്കൾ രണ്ടാമത്തെ കുഞ്ഞ് ജനിക്കാൻ പോകുന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിച്ചു.
കുട്ടി ജനിച്ചയുടൻ തന്നെ ആരോഗ്യ വകുപ്പ് ചികിത്സ ആരംഭിച്ചു. രാജ്യത്ത് ആദ്യമൊയൊരു സംസ്ഥാനം എസ.എം.യ്ക്ക് പ്രീ സിംറ്റമാറ്റിക് ട്രീറ്റ്മെന്റ് നടത്തി.
‘ആദ്യം പ്രഗ്നന്സി സമത്ത് ചികിത്സ കിട്ടാനായിരുന്ന് ശ്രമിച്ചത്. എന്നാൽ ലഭ്യമായില്ല. പിന്നീട് ഞങ്ങൾ എൻ.എച്ച്.എമ്മിലേക്ക് കത്തയച്ചു. അവർ ഞങ്ങളെ ഒരുപാട് പിന്തുണച്ചു. ഇതിനൊരു കോർഡിനേറ്റർ ഉണ്ട്. റസീന മാഡം. അവർ എല്ലാവിധ പിന്തുണയും നൽകി. ജനിച്ച പതിനഞ്ചാം ദിവസം തന്നെ കുഞ്ഞിന് മരുന്നുകൾ ലഭിച്ചു. മരുന്നുകൾ ഇപ്പോഴും നൽകുന്നുണ്ട്. മരുന്നുകൾ ഉള്ളതുകൊണ്ട് തന്നെ രോഗത്തിന്റെ ബുദ്ധിമുട്ടുകൾ കുറവാണ്,; കുഞ്ഞിന്റെ അമ്മ ന്യൂസ് മലയാളത്തിനോട് പറഞ്ഞു.
നിലവിൽ യു.എസ്, കാനഡ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ മാത്രമാണ് സൂക്ഷ്മവും ചിലവേറിയതുമായ ചികിത്സാ രീതി പ്രാബല്യത്തിലുള്ളത്. എസ്.എം.എ ബാധിച്ചുകഴിഞ്ഞാൽ സമയം കഴിയുംതോറും ഗുരുതരമായിക്കൊണ്ടിരിക്കും. മരുന്നും ചികിത്സയും ലഭിക്കാത്തയാൾ നട്ടെല്ല് വളഞ്ഞ് മരണത്തിന് കാരണമാകും. 2022 ലാണ് ആദ്യമായി എസ്.എം.എ ക്ലിനിക്ക് ആരംഭിക്കുന്നത്.
ഈ രോഗാവസ്ഥ ബാധിച്ച ഏഴ് കുട്ടികൾക്ക് നട്ടെല്ലിന്റെ വളവ് നിവർത്തുന്നതിനുള്ള സ്കോളിയോസിസ് കറക്ഷൻ ശസ്ത്രക്രിയ നടത്താനും ആരോഗ്യ വകുപ്പിനായിട്ടുണ്ട്.
Content Highlight: Treatment for spinal muscular atrophy; A new achievement in Kerala’s healthcare sector