| Monday, 5th January 2026, 1:52 pm

ആഷസിലെ അഞ്ഞൂറാന്‍; തകര്‍പ്പന്‍ നേട്ടത്തില്‍ സ്മിത്തിന് ശേഷം ഒരേയൊരു ഹെഡ്!

ശ്രീരാഗ് പാറക്കല്‍

ആഷസ് ട്രോഫിയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരം സിഡ്‌നിയില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഇന്നിങ്സില്‍ 384 റണ്‍സിന് ഓള്‍ ഔട്ട് ആയിരുന്നു.
നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് നേടി.

മിന്നും ബാറ്റര്‍ ട്രാവിസ് ഹെഡ്ഡിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. നിലവില്‍ 87 പന്തില്‍ നിന്ന് 15 ഫോര്‍ ഉള്‍പ്പെടെ 91 റണ്‍സ് നേടി പുറത്താകാതെയാണ് താരം ക്രീസില്‍ നിലയുറച്ചത്. ഇതോടെ 2025-26 ആഷസ് ട്രോഫിയില്‍ 500 റണ്‍സ് പിന്നിടുന്ന ആദ്യ താരമാകാന്‍ ഹെഡ്ഡിന് സാധിച്ചിരിക്കുകയാണ്. ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഹെഡ്ഡിന് കഴിഞ്ഞു.

ആഷസില്‍ 2019ല്‍ ഓസീസിന്റെ സ്റ്റീവ് സ്മിത്തിന് ശേഷം 500+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമാകാനാണ് ട്രാവിസ് ഹെഡ്ഡിന് സാധിച്ചത്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ മധ്യ നിരയില്‍ ബാറ്റ് ചെയ്ത ഹെഡ്ഡ് 400+ റണ്‍സും നേടിയിരുന്നു. റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഓസ്‌ട്രേലിയയുടെ വജ്രായുധമാണ് ഹെഡ്ഡെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറയാവുന്നതാണ്.

മത്സരത്തില്‍ ജെയ്ക്ക് വെതറാള്‍ഡ് (21), മാര്‍നസ് ലബുഷാന്‍ (48) എന്നിവരെയാണ് ഓസീസിന് നഷ്ടമായത്. ബെന്‍ സ്‌റ്റോക്‌സാണ് വിക്കറ്റ് നേടിയത്.

അതേസമയം ഇംഗ്ലണ്ടിന് വേണ്ടി ആദ്യ ഇന്നിങ്സില്‍ മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് ജോ റൂട്ടാണ്. 242 പന്തില്‍ നിന്ന് 160 റണ്‍സ് നേടിയാണ് റൂട്ട് ഇംഗ്ലണ്ടിന്റെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. 15 ഫോറായിരുന്നു റൂട്ടിന്റെ ബാറ്റില്‍ നിന്ന് പിറന്നത്. ടെസ്റ്റില്‍ തന്റെ 41ാം സെഞ്ച്വറിയാണ് താരം പൂര്‍ത്തിയാക്കിയത്.

സീരീസില്‍ രണ്ടാമത്തെ സെഞ്ച്വറിയാണ് താരം അടിച്ചെടുത്തത്. മെല്‍ബണിലും സെഞ്ച്വറി നേടി റൂട്ട് മിന്നും പ്രകടനം നടത്തിയിരുന്നു. ഇപ്പോള്‍ സിഡ്നിയിലും സെഞ്ച്വറി നേടിയ റൂട്ട് ഓസീസ് മണ്ണില്‍ തന്റെ രണ്ടാം സെഞ്ച്വറിയും കുറിച്ചിരിക്കുകയാണ്. മൈക്കല്‍ നെസറിന്റെ പന്താലാണ് റൂട്ട് കൂടാരം കയറിയത്.

റൂട്ടിന് പുറമെ അഞ്ചാമനായി ഇറങ്ങിയ ഹാരി ബ്രൂക്ക് 97 പന്തില്‍ 84 റണ്‍സിന് പുറത്തായിരുന്നു. സ്‌കോട്ട് ബോളണ്ടാണ് താരത്തെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ മിച്ചല്‍ സ്റ്റാര്‍ക്ക് പൂജ്യം റണ്‍സിനാണ് പറഞ്ഞയച്ചത്. വിക്കറ്റ് കീപ്പര്‍ ജെയ്മി സ്മിത് 46 റണ്‍സ് ടീമിന് സംഭാവന ചെയ്താണ് മടങ്ങിയത്.

മൈക്കല്‍ നെസറിന്റെ ബൗളിങ് കരുത്തിലാണ് ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ ഓള്‍ ഔട്ട് ചെയ്തത്. നാല് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. മിച്ചല്‍ സ്റ്റാര്‍ക്കും സ്‌കോട്ട് ബോളണ്ടും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ മാര്‍നസ് ലബുഷാന്‍ ഒരു വിക്കറ്റും നേടി.

Content Highlight: Travis Head In Great Record Achievement In Ashes 2025-26

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

Latest Stories

We use cookies to give you the best possible experience. Learn more