| Tuesday, 18th November 2025, 10:25 pm

കൃത്രിമ ഗര്‍ഭധാരണത്തിനും അണ്ഡം സൂക്ഷിക്കാനും അനുമതി വേണം; ട്രാന്‍സ്‌ജെന്‍ഡര്‍ ഹൈക്കോടതിയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്ക് കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി നിഷേധിക്കുന്ന നിയമത്തെ ചോദ്യം ചെയ്ത് ട്രാന്‍സ്‌ജെന്‍ഡര്‍ ഹൈക്കോടതിയില്‍. കൃത്രിമ ഗര്‍ഭധാരണം നടത്താനായി അണ്ഡം സൂക്ഷിക്കാന്‍ അനുമതി തേടിയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

ഈ ഹരജിയിലാണ് അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്‌നോളജി നിയമത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുന്നത്. ഈ നിയമപ്രകാരം ട്രാന്‍സ്‌ജെനഡറായ വ്യക്തിക്ക് കൃത്രിമ ഗര്‍ഭധാരണം നടത്താനാകില്ല.

തുടര്‍ന്ന് ഈ ചട്ടത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കി അനുകൂലമായ വിധി പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെടുകയാണ് ഹരജിയില്‍.

അതേസമയം, അവിവാഹിതനായ പുരുഷനും ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി നല്‍കാന്‍ നിയമം അനുവദിക്കുന്നില്ലെന്ന് വിശദമാക്കി കുടുംബ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം കോടതിയില്‍ സത്യവാാങ്മൂലം നല്‍കി.

ഹരജി ഡിസംബര്‍ ഒന്നിന് പരിഗണിക്കും. ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന്റെ പരിഗണനയിലാണ് ഹരജി.

അതേസമയം, 21 വയസ് പൂര്‍ത്തിയായ വനിതകള്‍ക്കാണ് കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ രാജ്യത്ത് നിയമപ്രകാരം അനുമതിയുള്ളത്. പരമാവധി പ്രായം 50 വയസാണ്.

പുരുഷന്‍മാരില്‍ ഐ.വി.എഫ് ചികിത്സ നടത്താനുള്ള പ്രായ പരിധി 21 വയസും പരമാവധി പ്രായം 55 വയസുമാണ്.

കൂടാതെ, വിവാഹിതരായ സ്ത്രീകള്‍ ദാതാക്കളില്‍ നിന്നും ബീജം സ്വീകരിക്കുന്നതിന് ഭര്‍ത്താവിന്റെ അനുമതി ആവശ്യമാണെന്നും നിയമത്തില്‍ പറയുന്നുണ്ട്.

ഈ വ്യവസ്ഥയ്‌ക്കെതിരെ നിരവധി പേര്‍ സുപ്രീംകോടതിയെയടക്കം സമീപിച്ചതും വാര്‍ത്തയായിരുന്നു.

2021ല്‍ പാര്‍ലമെന്റില്‍ പാസാക്കിയ കൃത്രിമ ഗര്‍ഭധാരണ നിയന്ത്രണം അനുസരിച്ചും 2022ല്‍ കേന്ദ്ര വനിത ശിശുക്ഷേമ മന്ത്രാലയം ഇറക്കിയ വിജ്ഞാപനം അനുസരിച്ചുമാണ് രാജ്യത്ത് കൃത്രിമ ഗര്‍ഭധാരണത്തിന് അനുമതി നല്‍കുന്നത്.

Content Highlight: Transgender  in High Court asks for permission for artificial insemination and egg storage

We use cookies to give you the best possible experience. Learn more