ജനീവ: ഇസ്രഈല്‍ ലെബനന്റെ ആരോഗ്യമേഖലയ്ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളെ അപലപിച്ച് ലോകാരോഗ്യ സംഘടന(WHO).
ഇത്തരം ആക്രമണങ്ങള്‍ അന്താരാഷ്ട്ര മാനുഷിക നിയമത്തിന് വിരുദ്ധമാണെന്നും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കാനോ സൈനികവത്കരിക്കാനോ പാടില്ലെന്നും WHO പ്രസ്താവനയില്‍ പറഞ്ഞു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലെബനനനില്‍ 14 ആരോഗ്യപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്നും ഇത് വര്‍ധിച്ചുവരുന്ന മധ്യപൂര്‍വേഷ്യന്‍ പ്രതിസന്ധിയിലെ ദാരുണമായ സംഭവമാണെന്നും ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗബ്രിയേസസ് ശനിയാഴ്ച പ്രതികരിച്ചു.
സംഘര്‍ഷം ലഘൂകരിക്കുന്നതിനും മേഖലയിലെ ആരോഗ്യരംഗം സംരക്ഷിക്കുന്നതിനും അടിയന്തര നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമാധാനമാണ് ഏറ്റവും നല്ല മരുന്നെന്നും ഗബ്രിയേസസ് എക്‌സില്‍ കുറിച്ചു.
വെള്ളിയാഴ്ച അര്‍ധരാത്രിയില്‍ ബുര്‍ജ് ഖലൗയിയയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ആക്രമണത്തില്‍ ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍, നഴ്‌സുമാര്‍ തുടങ്ങി 12 മെഡിക്കല്‍ സ്റ്റാഫ് അംഗങ്ങള്‍ കൊല്ലപ്പെട്ടതായി ഗബ്രിയേസസ് എക്‌സിലൂടെ അറിയിച്ചു.
ബുര്‍ജ് ഖലൗയിയയിലെ ആക്രമണത്തിന് തൊട്ടുമുമ്പ് അല്‍ സോവാനയയിലെ മറ്റൊരു ആരോഗ്യ കേന്ദ്രത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ രണ്ട് പാരാമെഡിക്കുകള്‍ കൊല്ലപ്പെട്ടിരുന്നു.
ഈ ആക്രമണങ്ങള്‍ ലെബനന്റെ ആരോഗ്യ സംവിധാനത്തിന് നേരെയുള്ള തുടര്‍ച്ചായ ആക്രമണമാണെന്ന് തെളിയിക്കുന്നു. ജനങ്ങളെയാണ് ഈ ആക്രമണങ്ങള്‍ ബാധിക്കുന്നതെന്നും ലോകാരോഗ്യ സംഘടനാ തലവന്‍ പറഞ്ഞു.
മാര്‍ച്ച് 2 മുതല്‍ ലെബനനിലെ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് നേരെ നടന്നത് 27 ആക്രമണങ്ങളാണ്. ഇവയില്‍ 30 പേര്‍ മരിക്കുകയും 35 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് WHO തയ്യാറാക്കിയ ഡാറ്റയില്‍ പറയുന്നു.
ഇസ്രഈല്‍ ബുര്‍ജ് ഖലൗയിയയിലേക്ക് നടത്തിയ വ്യോമാക്രമണത്തിലാണ് ആരോഗ്യകേന്ദ്രവും തകര്‍ക്കപ്പെട്ടത്. 20 പേരെങ്കിലും ഈ ആക്രമണത്തില്‍ മാത്രം കൊല്ലപ്പെട്ടുവെന്ന് ലെബനന്‍ വാര്‍ത്താ ഏജന്‍സിയായ എന്‍.എന്‍.എ റിപ്പോര്‍ട്ട് ചെയ്തു.
2024 നവംബറില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിന് ശേഷം മാര്‍ച്ച് രണ്ടിനാണ് ഇസ്രഈല്‍ ലെബനനെ ലക്ഷ്യംവെയ്ക്കാന്‍ ആരംഭിച്ചത്. ഇറാനെ ആക്രമിച്ചതിന് മറുപടിയായി ഹിസ്ബുല്ല ഇസ്രഈലിനെ ആക്രമിച്ചതോടെയാണ് ലെബനന് നേരെയും ആക്രമണമുണ്ടായത്.
Content Highlight: Tragic; WHO condemns Israeli attacks on health workers in Lebanon