| Saturday, 28th May 2016, 10:44 am

പൂട്ടിയെന്ന് പറയുന്ന ബാറുകളൊന്നും യഥാര്‍ത്ഥത്തില്‍ പൂട്ടിയിട്ടില്ലെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തിലെ എല്ലാ ബാറുകളും പൂട്ടിയെന്നാണ് കഴിഞ്ഞ സര്‍ക്കാര്‍ അവകാശപ്പെടുന്നതെന്നും എന്നാല്‍ പൂട്ടിയെന്ന പറയുന്ന ബാറുകളൊന്നും യഥാര്‍ത്ഥത്തില്‍ പൂട്ടിയിട്ടില്ലെന്നും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍.

എത്ര ബാറുകള്‍ പൂട്ടിയെന്നും എത്ര ബാറുകള്‍ പൂട്ടാനുണ്ടെന്നുമുള്ളതിന്റെ കണക്ക് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. പൂട്ടിയവയൊന്നും ഇനി തുറക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

പൂട്ടിയെന്ന് അവകാശപ്പെടുന്ന മിക്ക ബാറുകളിലും ഇപ്പോഴും വൈനും വീഞ്ഞും വിതരണം ചെയ്യുന്നുണ്ട്. അതാണ് ഇപ്പോഴത്തെ സ്ഥിതി. എല്‍.ഡി.എഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് മദ്യത്തിന്റെ ഉപഭോഗം കുറക്കാനാണ്. അതിന് അതിവിപുലമായ പ്രചാരണം നടത്തും. വിദ്യാര്‍ത്ഥികളെ പങ്കാളികളാക്കി ബോധവത്ക്കരണം നടത്തും.

മദ്യവര്‍ജനമാണ് സി.പി.ഐ.എമ്മിന്റെ നയം. മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം കേരളത്തില്‍ അപകടകരമായ നിലയില്‍ വര്‍ധിച്ചിട്ടുണ്ട്.  ഇത് തടയണം. എക്‌സൈസ് വകുപ്പിനെ കൊണ്ട് മാത്രം സാധ്യമാകുമോ എന്ന് പരിശോധിക്കും. മറ്റ് സാധ്യതകള്‍ ഈ മേഖലയില്‍ കൊണ്ടുവരുന്നതിനെ കുറിച്ച് പരിശോധിക്കും.

മദ്യത്തിന്റെ വില്‍പ്പന ഇപ്പോള്‍ കുറഞ്ഞിട്ടില്ല. ജനങ്ങളുടെ താത്പര്യം ഉയര്‍ത്തിപ്പിടിച്ച് പ്രവര്‍ത്തിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ബിവറേജുകള്‍ പലതും പൂട്ടിയെങ്കിലും മദ്യ ഉപഭോഗം കുറഞ്ഞിട്ടില്ലെന്നും ടി.പി രാമകൃഷ്ണന്‍ പറഞ്ഞു.

We use cookies to give you the best possible experience. Learn more