വെറും മൂന്ന് സിനിമകൾ കൊണ്ട് മലയാളസിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത സംവിധായകനാണ് തരുൺ മൂർത്തി. ഓപ്പറേഷൻ ജാവ എന്ന ചിത്രത്തിലൂടെയാണ് തരുൺ സംവിധാനരംഗത്തേക്ക് കടന്നത്.
ആദ്യചിത്രം കൊണ്ട് തന്നെ അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ ചിത്രമായ സൗദി വെള്ളക്ക നിരവധി ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾ സ്വന്തമാക്കുകയും ചെയ്തു.
ഏറ്റവും അവസാനമായി ഇറങ്ങിയ തുടരും മലയാളത്തിലെ സകല കളക്ഷൻ റെക്കോഡുകളും തകർത്തുകൊണ്ട് ഇൻഡസ്ട്രി ഹിറ്റായി മാറി. ചിത്രത്തിൽ മോഹൻലാലും ശോഭനയുമായിരുന്നു പ്രധാനകഥാപാത്രങ്ങൾ. കേരളത്തിൽ നിന്ന് 100 കോടി നേടുന്ന ആദ്യ സിനിമയെന്ന നേട്ടവും ചിത്രം സ്വന്തമാക്കി. അദ്ദേഹത്തിന്റെ പുതിയ ചിത്രം ടോർപിഡോയാണ്.
‘സൗദി വെള്ളക്കയുടെ മുന്നേ പ്ലാൻ ചെയ്ത സബ്‌ജെക്ടാണ് ടോർപെഡോ. അന്ന് തന്നെ ഫഹദുൾപ്പെടെയുള്ള ആർട്ടിസ്റ്റുകളെല്ലാം ജോയിൻ ചെയ്ത് എല്ലാം ഓക്കെ ആയ പ്രൊജക്ട് ആണത്. അപ്പോഴാണ് ലാൽ സാറ് പെട്ടെന്ന് സിനിമ ചെയ്യണമെന്ന് പറഞ്ഞത്. എനിക്കിത് എത്തിക്‌സ് ഇല്ലായ്മയായി തോന്നിയിരുന്നു. കാരണം ഒരു പ്രൊഡ്യൂസറുമായിട്ട് കമ്മിറ്റ് ചെയ്തതിന് ശേഷം പെട്ടെന്ന് മാറിപ്പോകുമ്പോൾ അത് മോശമല്ലേ… എന്നാൽ ആഷിക്കേട്ടൻ എന്റെ അവസ്ഥ മനസിലാക്കി.
അന്ന് ആഷിക് പറഞ്ഞത് ലാൽ സാറിനെ പോലെയൊരു ആളെ കിട്ടിയാൽ ചെയ്യണമെന്നാണ് എന്നോട് പറഞ്ഞത്. ചെയ്ത് കഴിഞ്ഞ് അത് ഇൻഡസ്ട്രി ഹിറ്റ് അടിച്ചാൽ അത് എന്റെ സിനിമക്കല്ലേ ഗുണം എന്നും ആഷിക്കേട്ടൻ പറഞ്ഞു,’ തരുൺ മൂർത്തി പറയുന്നു.
അങ്ങനെയാണ് ടോർപിഡോ സംഭവിക്കുന്നതെന്നും അതിൽ ഫിലിമോഗ്രാഫിയിൽ ഇല്ലാത്ത ആളുകളാണ് പ്രവർത്തിക്കുന്നതെന്നും തരുൺ മൂർത്തി കൂട്ടിച്ചേർത്തു. തുടരും വിജയമായതുകൊണ്ട് അതിനേക്കഴിഞ്ഞും മുകളിൽ പോകണമെന്നാണ് താൻ വിചാരിച്ചതെന്നും കഥ എന്താണോ ഡിമാന്റ് ചെയ്യുന്നത് അതിന്റെ ജെനുവിനിറ്റിയിൽ ഷൂട്ട് ചെയ്യുമെന്നും അദ്ദേഹം പറയുന്നു.
ടോർപിഡോ വേറൊരു ഴോണറാണെന്നും അതും ത്രില്ലർ മൂവിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബാംഗ്ലൂർ ബേസ്ഡ് ആയിട്ടുള്ള ഇൻവെസ്റ്റിഗേഷൻ സിനിമയാണ് ടോർപിഡോയെന്നും തരുൺ പറഞ്ഞു.
നസ്‌ലെൻ കെ. ഗഫൂർ, ഫഹദ് ഫാസിൽ, അർജുൻ ദാസ്, ഗണപതി. എസ്. പൊതുവാൾ എന്നിവരാണ് ടോർപിഡോയിലെ പ്രധാന അഭിനേതാക്കൾ.
Content Highlight: Torpedo thriller film; it was planned before Saudi Vellakka: Tharun Moorthy