| Monday, 31st December 2018, 8:35 pm

പൂമുത്തോളും ചെറുകഥയും പൂമരവും ജീവാംശവും; 2018ല്‍ മലയാളികള്‍ ഏറ്റുപാടിയ പത്ത് ഗാനങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2018 മലയാള സിനിമയിലെ സംഗീത ശാഖയ്ക്ക് എന്തായാലും മറക്കാന്‍ കഴിയില്ല. 80 കളിലെയും 90 കളിലെയും ഗാനങ്ങള്‍ ഇപ്പോഴും നെഞ്ചിലേറ്റുന്ന മലയാളികള്‍ക്ക് അതെ ഗൃഹാതുരത ഉണര്‍ത്തുന്ന നിരവധി ഗാനങ്ങളാണ് ഈ വര്‍ഷം പുറത്ത് വന്നത്. എല്ലാം ഒന്നിനൊന്ന് മെച്ചം. ഇതില്‍ പലതും പുതുമുഖങ്ങളായ സംഗീത സംവിധായകരും എഴുത്തുകാരും ഉണ്ടാക്കിയതാണെന്നതറിയുമ്പോള്‍ ഗാനങ്ങളുടെ മധുരം കുറച്ചുകൂടെ കൂടുന്നുണ്ട്.

2018ലെ മികച്ച ഗാനങ്ങള്‍ തെരഞ്ഞടുക്കുക എന്നത് ഏറെ ശ്രമകരമായിട്ടുള്ള ജോലി തന്നെയാണ്. എങ്കിലും മലയാളികള്‍ ഏറ്റുപാടിയ പത്ത് ഗാനങ്ങള്‍ ഏതാണെന്ന് നോക്കാം. (ഗാനങ്ങള്‍ പുറത്ത് വന്നതിന് അനുസരിച്ചാണ് ലിസ്റ്റ്)

വെണ്ണിലവേ – ക്വീന്‍

2018ല്‍ ഇറങ്ങിയ സിനിമകളിലെ ആദ്യ ഹിറ്റ് ചിത്രമായിരുന്നു ക്വീന്‍. മലയാള സിനിമയിലേക്ക് കഴിവുള്ള ഒരു കൂട്ടം പുതുമുഖങ്ങള്‍ കടന്ന വന്ന സിനിമ കൂടിയാണിത്. നവാഗതനായ ഡിജോ ജോസ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടില്‍ പിടിച്ചു. നെഞ്ചിനകത്ത് ലാലേട്ടന്‍ എന്ന ഗാനം എക്കാലത്തെയും വൈറല്‍ ഗാനമായിരുന്നു. എന്നാല്‍ ഇതിലെ വെണ്ണിലവേ എന്ന ഗാനം ഏറെ പ്രശംസ പിടിച്ച് ഒന്നായിരുന്നു. ജാക്സ് ബിജോയിയുടെ സംഗീതത്തില്‍ ജോതിസ് ടി കാശി എഴുതിയ വരികള്‍ ആലപിച്ചത് ഹരിശങ്കര്‍, സൂരജ് സന്തോഷ്, സിയ ഉള്‍ ഹഖ്, അജയ് ശ്രാവണ്‍ എന്നിവരായിരുന്നു.


വെണ്ണിലവേ……
നിന്നരികില്‍……. മിന്നും താരമിന്നു മഞ്ഞിടുന്നുവോ….
നെഞ്ചകമേ…..
പൊള്ളലിടുമായി…
വേനല്‍ മാരി പെയ്തലിഞ്ഞു പോകുമോ…
ഗസലായി പാടുന്നിരാവേറെ ആ ഓര്‍മ്മകള്‍
ഇശലിന്‍ താളങ്ങളായി മാറി ഈ നൊമ്പരം.

എന്ന ഈ ഗാനം ഇപ്പോഴും പലരുടെയും റിംഗ് ടോണാണ്. പ്രണയവും വിരഹവുമെല്ലാം മനോഹരമായി ഈ ഗാനത്തില്‍ അവതരിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.

ഞാന്‍ ജനിച്ചന്നു കേട്ടൊരു പേര് – മോഹന്‍ലാല്‍

മഞ്ജു വാര്യര്‍ കട്ട മോഹന്‍ലാല്‍ ഫാനായി എത്തിയ മോഹന്‍ലാല്‍ എന്ന ചിത്രത്തിലെ ഞാന്‍ ജനിച്ചന്ന് കേട്ടൊരു പേര് എന്ന ഈ ഗാനം ഫാന്‍സിനേക്കാള്‍ സംഗീതം ഇഷ്ടപ്പെടുന്ന ആളുകള്‍ ഏറ്റെടുത്തു എന്നതാണ് സത്യം. നടന്‍ ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ത്ഥന ആലപിച്ച ഈ ഗാനം. മോഹന്‍ലാല്‍ ചിത്രങ്ങളെ പോലെ തന്നെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതായിരുന്നു ഗാനം.


ടോണി ജോസഫും നിഹാല്‍ സാദിഖും സംഗീതം നിര്‍വഹിച്ച ഈ ഗാനം എഴുതിയിരിക്കുന്നത് മനു മഞ്ജിത്താണ്.

ചെറുകഥ പോലെ – സുഡാനി ഫ്രം നൈജീരിയ

സുഡാനി ഫ്രം നൈജീരിയയിലെ ഏതെങ്കിലും ഒരു ഗാനമെടുത്ത് അവതരിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എല്ലാ ഗാനങ്ങളും ഒരു പോലെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. കുറയും ചെറുകഥയും കിനാവ് കൊണ്ടൊരു കളിമുറ്റം എന്ന ഗാനമെല്ലാം തന്നെ ആളുകള്‍ പാടി നടന്നു.


പക്ഷേ ഇതിലെ ചെറുകഥ പോലെ എന്ന റെക്സ് വിജയന്‍ ആലപിച്ച ഗാനം ഹൃദയത്തിലേക്ക് നേരിട്ട് കയറുന്നതാണ്. കൂടെ ആ ദൃശ്യങ്ങള്‍ കൂടി വരുമ്പോള്‍ പിന്നെ പറയുകയും വേണ്ട ഹരിനാരായണന്റെ വരികള്‍ക്ക് റെക്സ് തന്നെയാണ് സംഗീതം നല്‍കിയത്.

മാണിക്യ മലരായ പൂവി – അഡാര്‍ ലൗ

മാണിക്യ മലരായ പൂവി ഒരൊറ്റ ഗാനത്തോടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ച് പറ്റിയ സിനിമയാണ് ഒരു അഡാര്‍ ലൗ. ചിത്രം റിലീസ് ചെയ്തിട്ടില്ലെങ്കിലും ഗാനങ്ങള്‍ ഇതിനോടകം ഹിറ്റാണ്.


മാണിക്യ മലരായ പൂവി എന്ന മാപ്പിളപ്പാട്ട് പുതിയ രീതിയില്‍ അവതരിപ്പിച്ചപ്പോള്‍ കേള്‍വിക്കാരും അത് ഏറ്റെടുത്തു. ഷാന്‍ റഹ്മാന്‍-വിനീത് ശ്രീനിവാസന്‍ ഹിറ്റ് കൂട്ട്് കെട്ടിലെ മറ്റൊരു മാണിക്യമായി മാറി ഈ ഗാനം

ഇനിയൊരു കാലത്തേക്ക് – പൂമരം

കാത്തിരിപ്പുകള്‍ക്ക് ശേഷം എത്തിയ പൂമരം ഗാനങ്ങളാല്‍ സമൃദ്ധമായിരുന്നു. ചിത്രത്തിന്റെ റിലീസിന് മുമ്പ് തന്നെ ഞാനും ഞാനുമെന്റാളും എന്ന ഗാനം ഹിറ്റ് ചാര്‍ട്ടില്‍ ഇടം പിടിച്ചിരുന്നു. എല്ലാ ഗാനങ്ങളും മികച്ച് നിന്ന ഈ സിനിമയില്‍ ഇനിയൊരു കാലത്തേക്ക് ഒരു പൂ വിടര്‍ത്തുവാന്‍ എന്ന ഗാനം കോളെജ് ഓര്‍മകള്‍ ഉണര്‍ത്തുന്ന ഒന്നായിരുന്നു.


കാര്‍ത്തിക് ആലപിച്ച ഈ ഗാനത്തിന് വരികളെഴുതിയത് അജീഷ് ദാസനും സംഗീതം ലീല എല്‍ ഗിരിക്കുട്ടനുമാണ്.

ദൂരെ ദൂരെ ഇതള്‍- ഞാന്‍ മേരികുട്ടി

ജയസൂര്യ ട്രാന്‍സ്ജെന്‍ഡര്‍ കഥാപാത്രത്തെ അവതരിപ്പിച്ച് ഞാന്‍ മേരിക്കുട്ടിയിലെ “ദൂരെ ദൂരെ ഇതള്‍ വിരിയാനായി” എന്ന മധുബാലകൃഷ്ണന്‍ ആലപിച്ച ഗാനം മികച്ചതായിരുന്നു.


ദൂരെ ദൂരെ ഇതള്‍വിരിയാനൊരു സ്വപ്നം കാത്തുനില്‍ക്കുന്നു
ജാലകം തുറക്കും കാറ്റിലൂടകലേ
കണ്ടൂ തിരിനീട്ടി മലര്‍തൂകും പുഞ്ചിരിമിന്നായം
എന്നോ ഇനിയെന്നോ ഇതള്‍ചൂടും നല്ലൊരു പൂക്കാലം എന്ന് തുടങ്ങുന്ന ഈ ഗാനം എഴുതിയത് സന്തോഷ് വര്‍മ്മയും സംഗീതം ആനന്ദ് നീലകണ്ഠനുമാണ്.

യെറുശലേം നായക- അബ്രഹാമിന്റെ സന്തതികള്‍

കഴിഞ്ഞ വര്‍ഷത്തെ വലിയ ഹിറ്റുകളില്‍ ഒന്നായിരുന്നു അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടി നായകനായ ഈ ചിത്രത്തില്‍ ശ്രെയാ ജയദീപ് ആലപിച്ച് യെറുശലേം നായക എന്ന ഗാനം കഴിഞ്ഞ വര്‍ഷം ഇറങ്ങിയതില്‍ വെച്ച് ഹിറ്റ് ഗാനമായിരുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം പകര്‍ന്നത്.

ജീവാംശമായി- തീവണ്ടി

പരസ്യ ജിംഗിളുകളിലൂടെ പ്രശസ്തനായ കൈലാസ് മേനോന്‍ സംഗീത സംവിധാനം ചെയ്ത തീവണ്ടിയിലെ ജീവാംശമായി എന്ന ഗാനം. എക്കാലവും ഓര്‍ത്തിരിക്കാന്‍ സാധ്യതയുള്ള ഗാനമാണ്. ടൊവിനോ തോമസിന്റെ ഈ പടത്തിന് ജീവാംശമായി എന്ന ഗാനം നല്‍കിയ മൈലേജ് ചെറുതല്ല.


3.5 കോടിയില്‍ അധികം ആളുകളാണ് ഈ ഗാനം യുട്യൂബ് വഴി കണ്ടത്. ശ്രേയാ ഘോഷാലും ഹരിശങ്കറും ആലപിച്ച് ഈ ഗാനം എഴുതിയത് ഹരിനാരായണനാണ്.

പൂമുത്തോളെ- ജോസഫ്

പൂമുത്തോളേ നീയെരിഞ്ഞ
വഴിയില്‍ ഞാന്‍ മഴയായി പെയ്തെടി
ആരീരാരം ഇടറല്ലെ
മണിമുത്തേ കണ്മണീ
മാറത്തുറക്കാനിന്നോളം തണലെല്ലാം
വെയിലായി കൊണ്ടെടീ
മാനത്തോളം മഴവില്ലായ്
വളരേണം എന്‍മണീ


ഒരേ സമയം താരാട്ടിന്റെയും വിരഹത്തിന്റെയും സ്നേഹത്തിന്റെയുമെല്ലാം അംശങ്ങള്‍ വരികളിലും സംഗീതത്തിലും ഒരു പോലെ കൊണ്ട് വന്ന ഒരു ഗാനം അടുത്ത കാലത്ത് ഒന്നും മലയാളത്തില്‍ വന്നിട്ടില്ല. അജീഷിന്റെ തൂലികയില്‍ പിറന്ന മറ്റൊരു മനോഹര സൃഷ്ടിയാണിത്. വിജയ് യേശുദാസ് ആലപിച്ച് ഈ ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് രഞ്ജിന്‍ രാജാണ്. അമ്പത് ലക്ഷത്തില്‍ അധികം പേരാണ് ഈ ഗാനം ഇതിനോടകം കണ്ടിരിക്കുന്നത്.

കൊണ്ടോരാം – ഒടിയന്‍

എം.ജയചന്ദ്രന്‍ മാജിക്കില്‍ ഒരുങ്ങിയ മറ്റൊരു ഗാനം. മോഹന്‍ലാല്‍-മഞ്ജുവാര്യര്‍ കൂട്ട്കെട്ടിന്റെ മനോഹരമായ ഈ പ്രണയഗാനം ആലപിച്ചിരിക്കുന്നത് ശ്രേയ ഘോഷാലും സുദീപുമാണ്.


യുട്യൂബ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ ഈ ഗാനം കുറഞ്ഞ സമയം കൊണ്ട് തന്നെ 50 ലക്ഷം കടന്നിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ എല്ലാം തന്നെ മികച്ച് നിന്നു.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more