| Thursday, 28th May 2026, 10:06 pm

50 വർഷം പഴക്കമുള്ള റെക്കോഡ് തകർത്തു; ചരിത്രം കുറിച്ച് കിവീസ് താരം

Sudev A

അയര്‍ലാന്‍ഡ്-ന്യൂസിലാന്‍ഡ് വണ്‍ ഓഫ് ടെസ്റ്റ് രണ്ടാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യ ഇന്നിങ്‌സില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 490 റണ്‍സിന് ഡിക്ലയര്‍ ചെയ്തു.

കിവീസ് നിരയില്‍ വിക്കറ്റ് കീപ്പര്‍ ടോം ബ്ലണ്ടല്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ സെഞ്ച്വറി നേടി കരുത്തുകാട്ടി. 292 പന്തുകള്‍ നേരിട്ട ബ്ലണ്ടല്‍ 186 റണ്‍സാണ് നേടിയത്. 22 ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ഈ തകര്‍പ്പന്‍ സെഞ്ച്വറിക്ക് പിന്നാലെ 50 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും തകര്‍ന്നുവീണു.

ടെസ്റ്റ് ക്രിക്കറ്റില്‍ വിദേശ മണ്ണില്‍ ഒരു ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ നേടുന്ന ഏറ്റവുമുയര്‍ന്ന റണ്‍സെന്ന നേട്ടമാണ് ബ്ലണ്ടല്‍ തന്റെ പേരിലെഴുതിച്ചേര്‍ത്തത്. 1976ല്‍ വാറന്‍ ലീസ് നേടിയ 152 റണ്‍സാണ് ബ്ലണ്ടല്‍ മറികടന്നത്.

ടോം ബ്ലണ്ടല്‍

ഇതിന് പുറമെ എവേ ടെസ്റ്റുകളില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പറായും ബ്ലണ്ടല്‍ മാറി. രണ്ട് സെഞ്ച്വറികളാണ് താരം വിദേശ മണ്ണില്‍ നേടിയത്. ഈ നേട്ടത്തില്‍ ഇതിഹാസ താരം ബ്രെണ്ടന്‍ മക്കല്ലത്തിനൊപ്പമാണ് ബ്ലണ്ടല്‍. മൂന്ന് സെഞ്ച്വറികള്‍ നേടിയ ബി.ജെ ബാട്ട്‌ലിങ്ങാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

അതേസമയം ബ്ലണ്ടലിന് പുറമെ രചിന്‍ രവീന്ദ്ര 121 റണ്‍സും സ്വന്തമാക്കി. താരത്തിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറി ആയിരുന്നു ഇത്. 11 ഫോറുകളും നാല് സിക്‌സുകളുമാണ് രചിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഡിയോണ്‍ ഫോക്‌സ്‌ക്രോഫ്റ്റ് 98 റണ്‍സ് നേടിയും പുറത്തായി.

അയര്‍ലാന്‍ഡ് ബൗളിങ്ങില്‍ മാര്‍ക്ക് അഡയര്‍ മൂന്ന് വിക്കറ്റുകളും റൂബന്‍ വില്‍സണ്‍, ലിയാം മക്കാര്‍ത്തി, ആന്‍ഡി മക്ബ്രൈന്‍, ഹാരി ടെക്ടര്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Tom Blundell break 50 years old record for Newzealand in test cricket


tre

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more