| Sunday, 5th July 2026, 4:46 pm

തൃണമൂല്‍, ശിവസേന പിളര്‍പ്പ് ബാധിക്കില്ല; മണ്ഡല പുനസംഘടനാ ബില്ല് അവതരിപ്പിച്ചാലും മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കില്ലെന്ന് കോണ്‍ഗ്രസ്

റെന്വര്‍ പി

ന്യൂദല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന (യു.ബി.ടി) പാര്‍ട്ടികളിലെ പിളര്‍പ്പ് ലോക്‌സഭയില്‍ പ്രതിപക്ഷത്തെ ബാധിക്കില്ലെന്ന് കോണ്‍ഗ്രസ്. നേരത്തെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന്റെ പിന്തുണ കിട്ടാത്തതിനാല്‍ ലോക്‌സഭയില്‍ കേന്ദ്രത്തിന് പാസാക്കാന്‍ കഴിയാതിരുന്ന മണ്ഡല പുനര്‍നിര്‍ണയ ബില്ല് സഭയില്‍ വീണ്ടും അവതരിപ്പിച്ചാലും അവയെ പരാജയപ്പെടുത്താനാവും എന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

മണ്ഡല പുനര്‍നിര്‍ണയ ബില്ല് അടക്കമുള്ള ഭരണഘടനാ ഭേദഗതി ബില്ലുകള്‍ക്ക് സഭയുടെ മഴക്കാല സമ്മേളനത്തില് മൂന്നില്‍ രണ്ട് വോട്ടുകള്‍ ലഭിക്കുന്നത് പ്രതിപക്ഷം തടയുമെന്ന് കോണ്‍ഗ്രസ് രാജ്യ സഭാ ചീഫ് വിപ്പും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയറാം രമേശ് പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും (യു.ബി.ടി) പിളര്‍ന്നെങ്കിലും എന്‍.ഡി.എയെ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ പ്രതിപക്ഷം സമ്മതിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘മണ്ഡല പുനര്‍നിര്‍ണയ ബില്ല് അവര്‍ വീണ്ടും കൊണ്ടുവരുമെന്ന് ഞങ്ങള്‍ക്ക് അറിയാം. ആ ബില്ല് കൊണ്ടുവന്നാല്‍ ‘ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്’ ബില്ലും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നേക്കാം. ഇവര്‍ എന്ത് വേണമെങ്കിലും ചെയ്യാം. പക്ഷേ ഞങ്ങള്‍ അതെല്ലാം നേരിടാന്‍ തയ്യാറാണ്,’ ജയറാം രമേശ് പറഞ്ഞു.

‘തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും (യു.ബി.ടി) പിളര്‍ന്നു എന്നത് വസ്തുതയാണ്. അത് ഞങ്ങള്‍ക്ക് ആശങ്കപ്പെടുത്തുന്ന കാര്യവുമാണ്. എന്നാലും അവര്‍ സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുന്നത് ഞങ്ങള്‍ സമ്മതിക്കില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഏപ്രിലില്‍ പുനര്‍ നിര്‍ണയ ബില്ല് പാസാക്കാത്തതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ദേഷ്യമുണ്ടെന്നും അതിനാല്‍ തൃണമൂല്‍ കോണ്‍ഗ്രസും ശിവസേനയും (യു.ബി.ടി) പോലുള്ള പാര്‍ട്ടികളോട് പ്രതികാരം ചെയ്യുകയാണെന്നും ജയറാം രമേശ് ആരോപിച്ചു. ഈ പാര്‍ട്ടികളെ പിളര്‍ത്തിയതോടെ അവയുടെ എം.പിമാരെ അംഗീകാരമില്ലാത്ത പാര്‍ട്ടികളുടെ എം.പിമാരാക്കി മാറ്റി. ഇത്രയൊക്കെ ചെയ്തിട്ടും മോദിക്ക് മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാവില്ലെന്നും ജയറാം രമേശ് പറഞ്ഞു.

എന്‍ഡി.എ സര്‍ക്കാരിന്റെ യഥാര്‍ത്ഥ ലക്ഷ്യം ഇന്ത്യന്‍ ഭരണഘടനയെ തിരുത്തുകയാണെന്നും ജയറാം രമേശ് അഭിപ്രായപ്പെട്ടു. സഭയില്‍ 400 സീറ്റ് നേടി ഭരണഘടന തിരുത്താന്‍ സാധിക്കുന്ന നിലയില്‍ എത്തിച്ചേരാനാണ് അവര്‍ ലക്ഷ്യമിടുന്നത്. 2024ല്‍ ബി.ജെ.പിയുടെ മുദ്രാവാക്യം ഈ തവണ 400 സീറ്റ് എന്നതായിരുന്നു. എന്നാല്‍ അവര്‍ക്ക് ഭൂരിപക്ഷം നേടാന്‍ വേണ്ട 272 സീറ്റ് നേടാനായിരുന്നില്ലെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.

ഈ മാസം 20 മുതല്‍ ആഗസ്റ്റ് 13 വരെയാണ് പാര്‍ലമെന്റിന്റെ മഴക്കാല സമ്മേളനം. തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന യു.ബി.ടി പാര്‍ട്ടികളുടെ പിളര്‍പ്പിന് ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനമാണിത്. ലോക്‌സഭയില്‍ 20 തൃണമൂല്‍ വിമതരും ആറ് ശിവസേന വിമതരും തങ്ങളെ പ്രത്യേക ഗ്രൂപ്പ് ആയി പരിഗണിക്കണമെന്ന് അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ലയുടെ പരിഗണനയിലാണ്.

ഏപ്രിലിലാണ് കേന്ദ്രസര്‍ക്കാര്‍ മണ്ഡല പുനര്‍ നിര്‍ണയ ബില്ല് അവതരിപ്പിച്ചത്. എന്നാല്‍ ലോക്‌സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാനാവാത്തതിനാല്‍ ബില്ല് പരാജയപ്പെടുകയായിരുന്നു.

അന്ന് ലോക്‌സഭയില്‍ 540ല്‍ 528 അംഗങ്ങളായിരുന്നു ഹാജരായിരുന്നത്. ഇതില്‍ 298 പേര്‍ അന്ന് ബില്ലിനെ അനുകൂലിച്ചപ്പോള്‍ 230 അംഗങ്ങളാണ് ബില്ലിനെ അന്ന് എതിര്‍ത്ത് വോട്ട് ചെയ്തത്. 11 പേര്‍ അന്ന് ഹാജരായിരുന്നില്ല. ഏഴ് തൃണമൂല്‍ അംഗങ്ങളും രണ്ട് കോണ്‍ഗ്രസ് അംഗങ്ങളും ഏഴ് സ്വതന്ത്രരുമായിരുന്നു അന്ന് ഹാജരാവാതിരുന്നതെന്നാണ് വിവരം.

362 വോട്ടാണ് സഭയില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ വേണ്ടത്. 293 അംഗങ്ങളായിരുന്നു എന്‍.ഡി.എക്ക് ഉണ്ടായിരുന്നത്. എന്നാല്‍ ശിവസേന യു.ബി.ടി, തൃണമൂല്‍ വിമതരുടെ പിന്തുണ കൂടിയാവുമ്പോള്‍ ഇത് 318 ആയി ഉയരും. എന്നാലും 362 വോട്ടെന്ന മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിലും നാല്‍പതിലധികം സീറ്റ് കുറവാണിത്.

Content highlight: TMC, Shiv Sena split no issue. Will oppose delimitation bill in monsoon session: Congress

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

We use cookies to give you the best possible experience. Learn more