| Thursday, 12th November 2015, 7:00 am

ടിപ്പുസുല്‍ത്താന്‍ വിവാദം: ഗിരീഷ് കര്‍ണാട് കല്‍ബുര്‍ഗിയുടെ അതേ അവസ്ഥനേരിടേണ്ടി വരുമെന്ന് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബാംഗ്ലൂര്‍:  ബാംഗ്ലൂരിലെ കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പുസുല്‍ത്താന്റെ പേരിടണമെന്ന പ്രശസ്ത നാടകകൃത്തും എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ ഗിരീഷ് കര്‍ണാടിന്റെ പ്രസ്താവന വിവാദമാകുന്നു.

ഇത്തരം പ്രസ്താനകള്‍ നടത്തുന്നതില്‍ നിന്നും പിന്‍വാങ്ങിയില്ലെങ്കില്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യകാരനായ എം.എം കല്‍ബുര്‍ഗിയുടെ അതേ അവസ്ഥ നേരിടേണ്ടിവരുമെന്നാണ് ഭീഷണി. ട്വിറ്ററിലൂടെയാണ് വധഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ഗിരീഷ് കര്‍ണാട് ഹിന്ദുക്കളുടേയും വൊക്കലിംഗ വിഭാഗത്തിന്റേയും മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ബാംഗ്ലൂര്‍ പോലീസില്‍ ഇദ്ദേഹത്തിനെതിരെ ഒരു പരാതിയും കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു

കഴിഞ്ഞ ദിവസം കര്‍ണാടക സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച ടിപ്പു ജയന്തിയാഘോഷത്തിനിടെയാണ് കെംപഗൗഡ വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേരിടണമെന്ന് ഗിരീഷ് കര്‍ണാട് നിര്‍ദേശിച്ചത്.

എനിക്ക് തോന്നുന്നത്  ടിപ്പു സുല്‍ത്താന്‍ ഒരു ഹിന്ദു ആണെന്നാണ്. അദ്ദേഹം മുസ്ലിം ആയിരുന്നില്ല. കര്‍ണാടകയില്‍ ശിവാജി മഹാരാജ് കൈവരിച്ച അതേ നേട്ടം തന്നെ ടിപ്പുവും കൈവരിച്ചിട്ടുണ്ട്.

ബാംഗ്ലൂര്‍ വിമാനത്താവളത്തിന് കെംപഗൗഡയുടെ പേരിന് പകരം ടിപ്പു സുല്‍ത്താന്റെ പേര്  നാമകരണം ചെയ്യുന്നതായിരുന്നു കൂടുതല്‍ നല്ലത്. ദീപാവലി ദിനത്തെ ടിപ്പുസുല്‍ത്താന്‍ ദിനമായി കൂടി ആചരിക്കണം. അതിനൊപ്പം തന്നെ ബീഹാര്‍ ദിനമായും ആചരിക്കണം.

കെംപഗൗഡ ഒരിക്കലും സ്വാതന്ത്ര സമരപോരാളി ആയിരുന്നില്ല. എന്നിട്ടും ബാംഗ്ലൂര്‍ വിമാനത്താവളത്തിന് അദ്ദേഹത്തിന്റെ പേരിട്ടു. ഇദ്ദേഹത്തിന്റെ പേരിനേക്കാള്‍ അവിടെ അനുയോജ്യം ടിപ്പുവിന്റെ പേരായിരുന്നെന്നും ഗിരീഷ് കര്‍ണാട് അഭിപ്രായപ്പെട്ടിരുന്നു

ഇതേത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അദേഹത്തിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നിരുന്നു. പ്രതിഷേധ പ്രകടനങ്ങളില്‍ ചിലത് അക്രമത്തിനും വഴിതുറന്നിരുന്നു

എന്നാല്‍, പരാമര്‍ശം വിവാദമായതോടെ ഗിരീഷ് കര്‍ണാട് പൊതുമാപ്പ് പറ!ഞ്ഞു. തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പാക്കണമെന്നായിരുന്നു അദേഹത്തിന്റെ വാക്കുകള്‍. ഇത്തരം കാര്യങ്ങള്‍ പറയുന്നതിലൂടെ തനിക്ക് ഒന്നും തന്നെ ലഭിക്കാനില്ലെന്നും കര്‍ണാട് വ്യക്തമാക്കിയിരുന്നു.

സംഭവം വിവാദമായതോടെ ട്വീറ്റ് ഇദ്ദേഹം പിന്‍വലിക്കുകയും ചെയ്തു.

Latest Stories

We use cookies to give you the best possible experience. Learn more