| Sunday, 2nd November 2025, 10:10 pm

ട്രാവിസ് ഹെഡ്ഡിനെ വെട്ടി ഡേവിഡ്; വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍ ഇവന്‍ ഒന്നാമന്‍!

സ്പോര്‍ട്സ് ഡെസ്‌ക്

ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി-20യില്‍ അഞ്ച് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. നിന്‍ജ സ്‌റ്റേഡിയത്തില്‍ നടന്ന നിര്‍ണായകമായ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ ആറ് വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ 18.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സ് നേടിയാണ് ഇന്ത്യ വിജയിച്ചത്.

മത്സരത്തില്‍ ഓസീസിന് വേണ്ടി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം നടത്തിയത് ടിം ഡേവിഡും മാര്‍ക്കസ് സ്‌റ്റോയിനിസുമാണ്. ഡേവിഡ് 38 പന്തില്‍ അഞ്ച് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്. 194.74 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റിലാണ് താരത്തിന്റെ ബാറ്റിങ്.

ടി-20യില്‍ ഇന്ത്യയ്‌ക്കെതിരെ ഡേവിഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ കൂടിയാണിത്. ഇതിന് പുറമെ ഒരു തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഡേവിഡിന് സാധിച്ചിരിക്കുകയാണ്. ടി-20യില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന നേട്ടമാണ് ഡേവിഡ് നേടിയെടുത്തത്. ഈ നേട്ടത്തില്‍ നേരത്തെ ഒന്നാമനായ ട്രാവിസ് ഹെഡ്ഡിനെ മറികടന്നാണ് ടിം ഡേവിഡ് ഒന്നാമനായത്.

ടി-20യില്‍ ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരം, സിക്‌സ് (വര്‍ഷം) എന്ന ക്രമത്തില്‍

ടിം ഡേവിഡ് -35 (2025)

ട്രാവിസ് ഹെഡ് – 33 (2024)

ആരോണ്‍ ഫിഞ്ച് – 31 (2018)

മിച്ചല്‍ മാര്‍ഷ് – 29 (2025)

ഷെയ്ന്‍ വാട്‌സണ്‍ – 28 (2012)

ഡേവിഡിന് പുറമെ മാര്‍ക്കസ് സ്റ്റോയിനിസ് 39 പന്തില്‍ നിന്ന് രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 64 റണ്‍സാണ് നേടിയത്. മാറ്റ് ഷോട്ട് 26 റണ്‍സും നേടിയരുന്നു.

ഇന്ത്യയ്ക്ക് വേണ്ടി മിന്നും ബാറ്റിങ് പ്രകടനം നടത്തിയത് മധ്യനിര ബാറ്റര്‍ വാഷിങ്ടണ്‍ സുന്ദറാണ്. 23 പന്തില്‍ നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 49 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. 213.04 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട് പ്രകടനം.

സുന്ദറിന് പുറമെ 26 പന്തില്‍ 29 റണ്‍സ് നേടി തിലക് വര്‍മ ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി. സഞ്ജു സാംസണിന് പകരമെത്തിയ ജിതേഷ് ശര്‍മ 13 പന്തില്‍ 22 റണ്‍സും നേടി. മികവ് പുലര്‍ത്തി. ഓപ്പണര്‍ അഭിഷേക് ശര്‍മ 25 റണ്‍സും, വൈസ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 15 റണ്‍സും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് 24 റണ്‍സും നേടിയിരുന്നു.

അതേസമയം മൂന്ന് വിക്കറ്റ് നേടിയാണ് ഓസീസിന്റെ നഥാന്‍ എല്ലിസ് തിളങ്ങിയത്. ശേഷിച്ച വിക്കറ്റ് സേവിയര്‍ ബാര്‍ട്ട്‌ലറ്റ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ ശേഷിച്ച വിക്കറ്റുകള്‍ നേടി.

ഇന്ത്യക്ക് വേണ്ടി ബൗളിങ്ങില്‍ തിളങ്ങിയത് അര്‍ഷ്ദീപ് സിങ്ങാണ്. മൂന്ന് വമ്പന്‍ വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ട്രാവിസ് ഹെഡ് (6), ജോഷ് ഇംഗ്ലിസ് (1), മാര്‍ക്കസ് സ്‌റ്റോയിനിസ് (64) എന്നിവരുട വിക്കറ്റുകളായിരുന്നു താരം നേടിയത്. അര്‍ഷ്ദീപിന് പുറമെ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റും വീഴ്ത്തി. ശേഷിച്ച വിക്കറ്റ് നേടിയത് ശിവം ദുബെയാണ്.

Content Highlight: Tim David In Big Record Achievement For Australia

Latest Stories

We use cookies to give you the best possible experience. Learn more