| Friday, 17th April 2020, 10:05 am

കുട്ടനാട്, ചവറ, ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്ന് പറയാനാവില്ല; അന്തിമ തീരുമാനം കേന്ദ്ര തെരഞെടുപ്പ് കമ്മീഷന്റേതെന്ന് ടിക്കാറാം മീണ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കുട്ടനാട്, ചവറ, ഉപതെരഞ്ഞെടുപ്പുകള്‍ പൂര്‍ണമായി ഉപേക്ഷിച്ചെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

കൊവിഡ് മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ ചില പ്രായോഗിക പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അന്തിമ തീരുമാനം എടുക്കേണ്ടത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് നടത്തണം എന്നുണ്ടെങ്കില്‍ മെയ് അവസാനമോ ജൂണ്‍ ആദ്യമോ നടത്തണമെന്നും മെയ് 3 ന് ശേഷം സാഹചര്യം വിലയിരുത്തുമെന്നും രാഷ്ട്രീയ കക്ഷികളുമായി ഇക്കാര്യത്തില്‍ ആലോചന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിംഗ് എം.എല്‍.എമാരായ തോമസ് ചാണ്ടി, എന്‍.വിജയന്‍ പിള്ള എന്നിവരുടെ നിര്യാണത്തെ തുടര്‍ന്ന് നടത്തേണ്ടിയിരുന്ന കുട്ടനാട്, ചവറ ഉപതെരഞ്ഞെടുപ്പുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്ന പശ്ചാത്തലത്തിലാണ് ടിക്കാറാം മീണയുടെ പ്രതികരണം.

കൊവിഡ് വൈറസ് വ്യാപനം മൂലം തെരഞ്ഞെടുപ്പ് നടത്തുന്നതില്‍ പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് മീണ പറഞ്ഞത്. മെയ് മാസത്തില്‍ ഞ്ഞെടുപ്പ് നടക്കണമെങ്കില്‍ ഈ മാസം അവസാനമോ മെയ് ആദ്യമോ എങ്കിലും വിജ്ഞാപനം പുറപ്പെടുവിക്കേണ്ടതുണ്ട്.

2016 മെയില്‍ അധികാരമേറ്റ പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലാവധി 2021 മെയിലാണ് തീരുക. നിയമസഭയുടെ കാലാവധി അവസാനിക്കാന്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രമുള്ള സമയത്ത് ഏതെങ്കിലും സീറ്റ് ഒഴിവു വന്നാല്‍ അവിടെ പിന്നെ ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടതില്ല എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചട്ടം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more