| Monday, 7th July 2025, 8:52 am

പുലിപ്പല്ല് മാല വിവാദം; സുരേഷ് ഗോപിക്കെതിരെ നടപടിയെടുത്ത് വനം വകുപ്പ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂർ: പുലിപ്പല്ല് മാല ഉപയോഗിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയിൽ നടപടിയെടുക്കാനൊരുങ്ങി വനം വകുപ്പ്. പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും. സുരേഷ് ഗോപി ഉപയോഗിച്ച മാല തൃശൂർ ഡി.എഫ്.ഒയ്ക്ക് മുന്നില്‍ ഹാജരാക്കാൻ വനം വകുപ്പ് നിർദേശിക്കും.

മാലയിൽ ഉപയോഗിച്ചിരിക്കുന്നത് പുലിപ്പല്ലാണോ അതോ മറ്റേതെങ്കിലും വസ്തുവാണോ എന്നതിൽ വ്യക്തത വരുത്താനാണ് നടപടി. ഏപ്രിൽ മാസമായിരുന്നു സുരേഷ് ഗോപിക്കെതിരെ പുലിപ്പല്ല് ഉപയോഗിച്ചെന്ന പരാതി ഉയർന്നത്. വന്യജീവി സംരക്ഷണ നിയമപ്രകാരം പുലിപ്പല്ല് കൈവശം വെക്കുന്നത് കുറ്റകരമാണ്.

ഐ.എന്‍.ടി.യു.സി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. പുലിപ്പല്ല് എവിടെ നിന്ന് ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്നും ഇത് വന്യജീവി സംരക്ഷണം നിയമത്തിന്റെ ലംഘനമാണെന്നുമാണ് പരാതിയില്‍ പറയുന്നത്.

പുലിപ്പല്ല് മാല കൈവശംവെച്ചുവെന്നാരോപിച്ച് റാപ്പര്‍ വേടനെതിരെ വനംവകുപ്പ് കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരേയും പരാതി ഉയർന്നത്. വേടനെ രണ്ട് ദിവസത്തേക്ക് വനം വകുപ്പിന്റെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

റാപ്പര്‍ വേടനെതിരായ വനംവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഗുരുവായൂര്‍ അമ്പലനടയില്‍ ഒരു ദിവസം പോയി നിന്നാല്‍ പുലിനഖമാല ധരിച്ച കുറേപ്പേരെ കാണാന്‍ സാധിക്കുമെന്നും ഇവര്‍ക്കെല്ലാവര്‍ക്കും വന്യജീവി സംരക്ഷണ നിയമ പ്രകാരമുള്ള അനുമതി ലഭിച്ചിട്ടാണോ ഇതൊക്കെ കഴുത്തില്‍ ഇട്ടു നടക്കുന്നതെന്ന്‌ ചോദിച്ചിരുന്നു. സുരേഷ് ഗോപി പുലിപല്ലിന്റെ ആകൃതിയിലുള്ള മാല ധരിച്ചുകൊണ്ടുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു ഹരീഷ് വാസുദേവന്റെ പരാമര്‍ശം.

സുരേഷ് ഗോപിയുടെ സ്വര്‍ണ നിറത്തിലുള്ള പുലിപ്പല്ലിന്റെ മാല ചൂണ്ടിക്കാണിച്ച് ഇദ്ദേഹത്തിന്റെ ദേഹത്തുള്ള മാല നല്ല ഭംഗിയുണ്ട്, പുലി പല്ലാണോ അതോ ഡ്യൂപ്ലിക്കേറ്റ് ആണോ എന്ന് സുരേഷ് ഗോപിയുടെ ചിത്രം പങ്കുവെച്ചു ഹരീഷ് വാസുദേവന്‍ ചോദിച്ചിരുന്നു.

Content Highlight: Tiger tooth necklace controversy; Forest Department will issue notice to Suresh Gopi, he must produce the jewelry before the DFO

We use cookies to give you the best possible experience. Learn more