| Sunday, 14th June 2026, 2:35 pm

ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം; വിവാദത്തിന് പിന്നാലെ പ്രതികരിച്ച് മുഖ്യമന്ത്രി

നിഷാന. വി.വി

തിരുവനന്തപുരം: ആര്‍.എസ്.എസ് ശതാബ്ദിയുടെ ഭാഗമായി നടന്ന സമ്മേളനത്തില്‍ മൂന്ന് വൈസ് ചാന്‍സലര്‍മാര്‍ പങ്കെടുത്തതില്‍ പ്രതികരിച്ച് മുഖ്യമന്ത്രി വി.ഡി സതീശന്‍. സംഭവം പുറത്ത് വന്നതിന് പിന്നാലെ വലിയ വിവാദത്തിന് കാരണമായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

സര്‍സംഘചാലക് മോഹന്‍ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയില്‍ മൂന്ന് വൈസ് ചാന്‍സലര്‍ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നുവെന്നും ഗുരുതരമായ വീഴ്ചയാണ് വൈസ് ചാന്‍സലര്‍മാര്‍ക്ക് ഉണ്ടായതെന്നും വി.ഡി സതീശന്‍ പറഞ്ഞു. കേരളത്തിന്റെ വിദ്യാഭ്യാസ പാരമ്പര്യത്തിനും വൈസ്ചാന്‍സിലര്‍മാരുടെ അന്തസിനും നിരക്കാത്തതാണ് ഇതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കേരളീയ പൊതുസമൂഹത്തിന് വൈസ് ചാന്‍സലര്‍ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വര്‍ഗീയത പറയുന്ന ആര്‍.എസ്.എസ് നേതാവിന്റെ പരിപാടിയില്‍ ഇവര്‍ പങ്കെടുത്തത്. വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വെച്ചുപൊറുപ്പിക്കുകയുമില്ല. ആര്‍.എസ്.എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണം, മുഖ്യമന്ത്രി പറഞ്ഞു. ഫേസ്ബുക്ക് പേജിലുടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

എം.ജി, കേരളാ, മലയാളം സര്‍വകലാശാലകളിലെ വി.സിമാരായിരുന്നു ആര്‍.എസ്.എസ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തുകയും യു.ഡി.എഫും ഉന്നതവിദ്യാഭ്യസ മന്ത്രിയും നിലപാടറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

തിരുവനന്തപുരം ഉദയാ കണ്‍വെന്‍ഷനില്‍ നടന്ന ആര്‍.എസ്.എസ് പരിപാടിയിലായിരുന്നു വി.സിമാര്‍ പങ്കെടുത്തത്. ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് ആയിരുന്നു പരിപാടിയുടെ ഉദ്ഘാടകന്‍.

ഡോ. മോഹനന്‍ കുന്നുമ്മലിന് സംഘപരിവാര്‍ സംഘടനകളുമായുള്ള ബന്ധം നേരത്തെ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍ എന്ന പേരില്‍ ഇന്ന് നടന്ന പരിപാടിയിലാണ് ഡോ. മോഹനന്‍ കുന്നുമല്‍ പങ്കെടുത്തത്. മാധ്യമങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ പരിപാടിയില്‍ ക്ഷണിക്കപ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിച്ചിരുന്നുള്ളു.
എന്നാല്‍ വിഷയത്തില്‍ വി.സിമാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Content Highlight: Three VCs who attended RSS event should apologize to Kerala; CM responds after controversy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more