| Saturday, 27th June 2026, 9:09 am

ജനങ്ങളുടെ വിശ്വാസം വെച്ച് കളിക്കരുത്; ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട പ്രതിപക്ഷ ആരോപണങ്ങള്‍ രാഷ്ട്രീയ ലാഭത്തിനെന്ന് യോഗി

നിഷാന. വി.വി

ന്യൂദല്‍ഹി: അയോധ്യ രാമക്ഷേത്ര ഫണ്ട് തട്ടിപ്പ് കേസില്‍ പ്രതിപക്ഷത്തിനെതിരെ യു.പി മുഖ്യ മന്ത്രി യോഗി ആദിത്യ നാഥ്. രാമക്ഷേത്ര നിര്‍മാണത്തിലുള്ള ഫണ്ടുകളിലും സംഭാവനകളിലും അഴിമതിയോ ക്രമക്കേടുകളോ നടന്നിട്ടുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്കെതിരെയായിരുന്നു യോഗിയുടെ വിമര്‍ശനം.

ജനങ്ങളുടെ വിശ്വാസം കൊണ്ട് കളിക്കരുതെന്നും കുറ്റക്കരായവരെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും യോഗി പറഞ്ഞു. അയോധ്യയെയും ശ്രീരാമനെയും എതിര്‍ത്തവരാണ് ഇപ്പോള്‍ രാഷ്ട്രീയ ലാഭത്തിനായി ഓരോ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘അയോധ്യ ക്ഷേത്ര നിര്‍മാണത്തിനെതിരെയായിരുന്നു ഇവരെല്ലാം നിലനിന്നിരുന്നത് ഇപ്പോള്‍ സ്വന്തം രാഷ്ട്രീയ ലാഭത്തിനായി ഭക്തരുടെ വിശ്വാസം വെച്ച് കളിക്കുകയാണ്,’ യോഗി പറഞ്ഞു.

അരവിന്ദ് കെജ്‌രിവാളിനെ ലക്ഷ്യം വെച്ച് കൊണ്ട്, ദല്‍ഹിയില്‍ നിന്ന് ഒരാള്‍ അയോധ്യയിലെത്തിയിട്ടുണ്ടെന്നും എന്നാല്‍ തന്റെ ഭരണകാലത്ത് അയാള്‍ അഴിമതിയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ലെന്നും യോഗി കുറ്റപ്പെടുത്തി. അയോധ്യ ഫണ്ട് തട്ടിപ്പ് പുറത്ത് വന്നതിന് പിന്നാലെ ദല്‍ഹി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ അയോധ്യ സന്ദര്‍ശിക്കാന്‍ എത്തിയിരുന്നു. പിന്നാലെയായിരുന്നു യോഗിയുടെ പ്രതികരണം.

ക്ഷേത്ര ഫണ്ടുകളുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന പരാതികളും സാമ്പത്തിക ക്രമക്കേടുകളും പ്രത്യേക അന്വേഷണ സംഘം കൃത്യമായി അന്വേഷിക്കുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോടാനുകോടി രാമഭക്തരുടെ വികാരങ്ങളെയും വിശ്വാസത്തെയും ബാധിക്കുന്ന വിഷയമായതിനാല്‍ സര്‍ക്കാര്‍ ഇതിനെ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും തെറ്റ് ചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ലെന്നും യോഗി പറഞ്ഞു.

‘കോടാനുകോടി ജനങ്ങളുടെ ആഴത്തിലുള്ള വിശ്വാസവും വികാരങ്ങളുമാണ് അയോധ്യയിലെ രാമക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നത്. അതിനെ ആരും ചോദ്യം ചെയ്യാനോ പരിഹസിക്കാനോ തുനിയരുത്. ഈ വിഷയത്തില്‍ രാഷ്ട്രീയം കളിക്കുന്നത് ഭക്തരോട് ചെയ്യുന്ന അനീതിയാണ്,’ യോഗി ആദിത്യനാഥ് പറഞ്ഞു.

ക്ഷേത്ര ട്രസ്റ്റിലേക്ക് വന്ന സംഭാവനകളില്‍ എന്തെങ്കിലും തരത്തിലുള്ള അഴിമതിയോ ക്രമക്കേടുകളോ നടന്നിട്ടുണ്ടെങ്കില്‍ അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരായാലും അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും ആരെയും സംരക്ഷിക്കുന്ന നിലപാട് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ലെന്നും യോഗി പറഞ്ഞു.

അതേസമയം രാമക്ഷേത്ര സംഭാവന തട്ടിപ്പില്‍ ആരോപണ വിധേയനായ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ചമ്പത്ത് റായും ട്രസ്റ്റി അനില്‍ മിശ്രയും കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. തട്ടിപ്പില്‍ ചമ്പത്ത് റായുടെ സഹായി രാംശങ്കര്‍ യാദവ് എന്ന ടിന്നു യാദവ് അടക്കം എട്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് പിന്നാലെയായിരുന്നു ചമ്പത്ത് റായിയുടെ രാജി.

അനുകല്‍പ് മിശ്ര, ലവകുഷ് മിശ്ര, അവിനാഷ് ശുക്ല, രാംശങ്കര്‍ മിശ്ര, മനീഷ് യാദവ്, സുഭാഷ് ചന്ദ്ര ശ്രീവാസ്തവ, കരുണേഷ് പാണ്ഡെ, രാംശങ്കര്‍ യാദവ് എന്നിവരാണ് കേസില്‍ അറസ്റ്റിലായത്.

കേസില്‍ നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കാനാണ് രാജിയെന്ന് ചമ്പത്ത് റായുമായി അടുപ്പമുള്ളവര്‍ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേസില്‍ മോഷണം, തട്ടിപ്പ്, കുറ്റകരമായ വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

കേസിലെ എഫ്.ഐ.ആറിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചോദ്യം ചെയ്തിരുന്നു. എഫ്.ഐ.ആറില്‍ ചമ്പത്ത് റായ് അടക്കമുള്ള ഉന്നതരെ പൊലീസ് ഒഴിവാക്കി. ഇവരെ ഭരണ കക്ഷിയായ ബി.ജെ.പി സംരക്ഷിക്കുകയാണെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.

കേസില്‍ പ്രത്യേക അന്വേഷണ സംഘം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയത്. നിലവിലെ പ്രതികളില്‍ ടിന്നു യാദവ് അടക്കം ആറു പേര്‍ സംഭാവനയായി ലഭിച്ച പണം എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതലയിലുണ്ടായിരുന്നവരാണ്.

Content Highlight: Those who opposed Ram temple should not play with people’s trust; Yogi says opposition allegations related to fund embezzlement are for political gain

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more